തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാനങ്ങളിലെ ജീവനക്കാരെ കേന്ദ്ര വിരുദ്ധരാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കെഎസ്ആര്‍ടിസി യിലെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും വൈകുന്നത് നോട്ട് മരവിപ്പിക്കല്‍ മൂലമാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ കെഎസ്ആര്‍ടിസി പ്രതിസന്ധിയിലായത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറിയും അനാസ്ഥയും കൊണ്ടാണ്. വര്‍ഷങ്ങളായി ഇത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമയാസമയം ശമ്പളവും പെന്‍ഷനും നല്കാന് കോര്‍പ്പറേഷനോ, കോര്‍പ്പറേഷന്റെ നഷ്ടമില്ലാതാക്കാന്‍ സര്‍ക്കാരോ ശ്രമിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് മാത്രം ഉണ്ടായ പ്രതിസന്ധി കേന്ദ്രസര്‍ക്കാരിന്റെമേല്‍ കെട്ടിയേല്പ്പിക്കാന് നോക്കുന്നത് മര്യാദകേടാണ്. കേന്ദ്രവിരുദ്ധ വികാരം വളര്‍ത്താന്‍ സര്‍ക്കാര്‍ ജീവനക്കാരെ ദ്രോഹിക്കുന്ന നയം അവസാനിപ്പിക്കാന്‍ ഗതാഗത മന്ത്രി അടക്കമുള്ളവര്‍ തയ്യാറാകണം.
കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കനറാ ബാങ്ക് വായ്പ നല്കാന് സന്നദ്ധമാണ്. അവര്‍ ഇത് സര്‍ക്കാരിനെ അറിയിച്ചിട്ട് ദിവസങ്ങളായി. കോര്പ്പറേഷന് ഇനി പണയം വയ്ക്കാന്‍ ഡിപ്പോകളില്ല. അതേസമയം സര്‍ക്കാര്‍ ജാമ്യം നല്കിയാല് വായ്പ ലഭ്യമാകും. സര്‍ക്കാര്‍ അതിന് മടിക്കുകയാണ്. ശമ്പളത്തിനുള്ള 80 കോടിയും പെന്‍ഷനുവേണ്ട 57 കോടിയും ബാങ്ക് വായ്പ ലഭിക്കുംവരെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്കി പ്രതിന്ധിക്ക് അറുതിവരുത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: