കല്‍പ്പറ്റ : ഭോപ്പാലില്‍ കേരളാ മുഖ്യമന്ത്രിക്കെതിരെ നടന്നത് ഭീഷണിയല്ല, മറിച്ച് കൊലപാതക രാഷ്ട്രീയത്തിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രികൂട്ടുനില്ക്കുന്നതിനെതിരെയുള്ള പ്രതിഷേധം മാത്രമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭസുരേന്ദ്രന്‍. വയനാട്ടില്‍ കമ്പളക്കാട് നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ഇതിന് മുന്‍പും ഒരുപാട് മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും പല സംഘടനാ നേതാക്കന്മാര്ക്കും പ്രതിഷേധം നേരിടേണ്ടിവന്നിട്ടുണ്ട്.
മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിപോലും കണ്ണൂരില്‍ അക്രമിക്കപ്പെടുകയുണ്ടായി. അപ്പോള്‍ ഉണ്ടാകാത്ത നീതി ഇപ്പോള്‍ പിണറായിക്കുമാത്രം എങ്ങനെ ലഭിക്കും. ജനാധിപത്യ രാജ്യത്തില്‍ ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. മധ്യപ്രദേശ് പോലീസ് സുരക്ഷ ഒരുക്കാമെന്നും പരിപാടിയില്‍ പങ്കെടുക്കാനുള്ള സംവിധാനം ഒരുക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി തയ്യാറായില്ല. അതിനെ ആര്‍എസ്എസിന്റെ ഭീഷണിയായി കാണേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
ബിജെപി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.ആര്.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് സജി ശങ്കര്‍, എസ്സി-എസ്ടി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി സര്‍ജു, സംസ്ഥാന സെക്രട്ടറി മുകുന്ദന് പള്ളിയറ, ബിജെപി സംസ്ഥാന കൗണ്‍സിലംഗം എം.ശാന്തകുമാരി, സംസ്ഥാന സമിതിയംഗം ലക്ഷ്മി കക്കോട്ടറ, കെ.മോഹന്‍ദാസ്, ആരോട രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: