മലപ്പുറം: അത്ഭുത രോഗശാന്തിയുടെ കഥയല്ല, മലപ്പുറം മഞ്ചേരി പത്തപ്പിരിയം സ്വദേശി കറുത്തേടത്ത് ബാലചന്ദ്രനെന്ന എഴുപത്തിയാറുകാരന് പറയാനുള്ളത്, സ്വന്തം അനുഭവമാണ്. തുടക്കത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത കാന്‍സറിനെ തോല്‍പ്പിച്ച കഥ. വയറിനെ ബാധിച്ച അര്‍ബുദത്തെ തോല്‍പ്പിച്ചത്, താന്‍ 14 വര്‍ഷമായി നിത്യവും അഭ്യസിക്കുന്ന സുദര്‍ശനക്രിയ, പ്രാണായാമം എന്നീ യോഗാസനങ്ങളാണെന്ന് ബാലചന്ദ്രന് വിശ്വസിക്കുന്നു.
2015 ജൂണ്‍ മാസത്തിലാണ് വയറ്റില്‍ കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാലചന്ദ്രന് ഡോക്ടറെ സമീപിക്കുന്നത്. കൊളൊണൊസ്കോപ്പി, ബയോപ്സി ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ വയറ്റില്‍ കാന്‍സറാണെന്ന് സ്ഥിരീകരിച്ചു. വളരെ പഴക്കമുള്ള രോഗമാണെന്നും എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. പഴക്കമുള്ളതാണെങ്കിലും കാന്‍സര്‍ വയറ്റില്‍ വ്യാപിച്ചിരുന്നില്ല. തുടര്‍ന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയും നടത്തി. ശസ്ത്രക്രിയക്ക് മുമ്പോ ശേഷമോ റേഡിയേഷന് വിധേയനാകുകയോ മരുന്നുകള്‍ കഴിക്കുകയോ ചെയ്തിട്ടില്ല.
തന്നില്‍ രോഗം വ്യാപിക്കാത്തതിന്റെ കാരണം സുദര്‍ശനക്രിയയും പ്രാണായാമവുമാണെന്ന് ബാലചന്ദ്രന് ഉറച്ചുവിശ്വസിക്കുന്നു. ശസ്ത്രക്രിയക്ക് ശേഷം എന്തെങ്കിലും മരുന്നു കഴിക്കേണ്ടതുണ്ടോയെന്ന് ഡോക്ടറോട് ചോദിച്ചപ്പോള്‍ താങ്കള്‍ ഇപ്പോള്‍ ചെയ്യുന്ന യോഗാസനങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്നായിരുന്നു മറുപടി.
തന്റെ അനുഭവം അധികാരികളിലെത്തിക്കാനും ബാലചന്ദ്രന് ശ്രമിച്ചു. കാന്‍സര്‍ വയറ്റില്‍ വ്യാപിക്കാത്തതിന്റെ കാരണം താന്‍ ചെയ്യുന്ന യോഗാസനങ്ങളാണോയെന്ന് അന്വേഷിച്ച് ഇദ്ദേഹം തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിനെ സമീപിച്ചിരുന്നു. എന്നാല്‍ മറുപടി നല്കാന് ഇവര്‍ തയ്യാറായിട്ടില്ല. ക്യാന്‍സര്‍ വലിയൊരു കച്ചവടമായിരിക്കുന്ന ഇക്കാലത്ത് അവരില്‍ നിന്നൊരു മറുപടി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ബാലചന്ദ്രന്റെ പക്ഷം.
സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ചുരുങ്ങിയത് പത്ത് കാന്‍സര്‍ രോഗികളെയെങ്കിലും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ ലളിതമായ യോഗയും, പ്രാണായാമവും, സുദര്‍ശനക്രിയയും പരിശീലിപ്പിച്ച് അവരുടെ രോഗത്തിന് ശമനമുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു ബാലചന്ദ്രന്റെ ആവശ്യം. എന്നാല്‍ പൊതുവെ യോഗയോട് അലര്‍ജ്ജിയുള്ള ആരോഗ്യമന്ത്രി അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. യോഗാസനങ്ങള്‍ മരുന്നിന് പകരമാവില്ലെങ്കിലും മരുന്നിനെ അകറ്റി നിര്‍ത്തുമെന്ന് ബാലചന്ദ്രന് പറയുന്നു.
ശ്വസനത്തിന്റെ വിപുലീകരണവും നിയന്ത്രണവുമാണ് പ്രാണായാമം. ശരിയായ ശ്വസനപ്രക്രിയകള്‍ പരിശീലിക്കുന്നത്, രക്തത്തിലേക്കും, തലച്ചോറിലേക്കും പ്രാണവായുവിന്റെ പ്രവാഹം മെച്ചപ്പെടുത്തുകയും, ക്രമേണ ‘പ്രാണന്’, അഥവാ അതിപ്രധാനമായ ജീവോര്‍ജ്ജത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രാണായാമം യോഗാസനങ്ങളോടൊപ്പം ഒത്തുപോകുന്നു. ഈ രണ്ട് യോഗസിദ്ധാന്തങ്ങളുടേയും ലയനം, മനസ്സിന്റെയും ശരീരത്തിന്റെയും ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ശുദ്ധീകരണവും ആത്മ നിയന്ത്രണവുമാണ്. പ്രാണായാമ പ്രക്രിയകള്‍ ധ്യാനത്തില്‍ കുറേക്കൂടി അഗാധമായ അനുഭവങ്ങള്‍ പകര്‍ന്ന് നല്‍കുമെന്നും ബാലചന്ദ്രന് സാക്ഷ്യപ്പെടുത്തുന്നു.ശാസ്ത്രത്തോട് ചേര്‍ന്ന് നില്ക്കുന്ന ഇത്തരം ജീവിതരീതികളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് ഈ വയോധികന്റെ അഭ്യര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: