തിരുവനന്തപുരം: സംസ്ഥാനത്ത് ആയിരക്കണക്കിനാളുകളെ ഓരോ വര്‍ഷവും ദുരിതത്തിലാഴ്ത്തുന്ന എച്ച് വണ്‍ എന്‍ വണ്‍ പനിയില്‍ നിന്ന് പൂര്‍ണമായി രക്ഷ നേടണമെങ്കില്‍ പുകവലി ഉപേക്ഷിക്കണമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പുകവലി മൂലം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നത് വൈറസ് ബാധയ്ക്കും ബാക്ടീരിയ ബാധയ്ക്കും ഇടയാക്കുന്നുവെന്നാണ് പഠനഫലങ്ങള്‍.
എച്ച് വണ്‍ എന്‍ വണ്‍ പനിക്കെതിരെ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ള കേരളത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ 13.4 ശതമാനവും സിഗററ്റോ ബീഡിയോ ഉപയോഗിക്കുന്നവരാണെന്ന് 2009-10 ല്‍ നടത്തിയ ആഗോള ടുബാക്കോ സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 3112 എച്ച് വണ്‍ എന്‍ വണ്‍ കേസുകളാണ് 2009 ലും 2010ലും റിപ്പോര്‍ട്ടു ചെയ്തിരുന്നത്. ഇതില്‍ 121 പേര് മരിക്കുകയും ചെയ്തു.
കഴിഞ്ഞ 70 വര്‍ഷത്തിനിടെ ആദ്യമായി ലോകാരോഗ്യസംഘടന 2009 ജൂണ്‍ 11-ന് പനിബാധയുടെ തോത് അഞ്ചില്‍നിന്ന് ആറായി ഉയര്‍ത്തിയിരുന്നു. 2009 ആഗസ്ത് 13ലെ കണക്കനുസരിച്ച് ലോകാരോഗ്യ സംഘടന 1,82,166 എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്ലുവന്‍സ എ ബാധകളാണു റിപ്പോര്‍ട്ടു ചെയ്തത്. ഈ ഗുരുതരമായ സ്ഥിതിവിശേഷത്തെത്തുടര്‍ന്ന് 178 രാജ്യങ്ങളിലായി 1799 പേരാണു മരിച്ചത്. പൊതുസ്ഥലത്തെ പുകവലി നിരോധനമുള്‍പ്പെടെയുള്ള ശക്തമായ നിയമനിര്‍മാണമുള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനത്തും രാജ്യത്തു പൊതുവെയും സ്വീകരിച്ചിട്ടുണ്ടെങ്കിലും പുകവലിയുടെ ദോഷഫലങ്ങളും അതില്‍ തന്നെ എച്ച് വണ്‍ എന്‍ വണ്‍ രോഗബാധ കാരണമുള്ള മാരകമായ സ്ഥിതിവിശേഷവും തുടരുന്നു.
ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന് 1982-ല്‍തന്നെ പുകവലിയും ഫ്ലൂബാധയും തമ്മില ബന്ധം സ്ഥിരീകരിച്ചിരുന്നു. രോഗാവസ്ഥ സൃഷ്ടിക്കുന്നതില്‍ പുകവലിക്ക് ഗണ്യമായ സ്വാധീനമുണ്ടെന്നും കടുത്ത പുകവലിക്കാരെ തീര്‍ത്തും അവശരാക്കാന്‍ ഈ രോഗത്തിനു കഴിയുമെന്നുമായരുന്നു നിഗമനം. ‘യുവാക്കളില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി അപകടം സൃഷ്ടിക്കുന്നതില്‍ പുകവലിയുടെ പങ്ക്’ എന്ന പേരില്‍ ഇസ്രയേലിലെ 336 അരോഗ ദൃഢഗാത്രരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. 168 പുകവലിക്കാരില്‍ 68.5 ശതമാനത്തിനും ഫ്ലൂ ബാധയുണ്ടായപ്പോള്‍ പുകവലി ശീലമില്ലാത്തവരില്‍ 47.2 ശതമാനം മാത്രമെ രോഗബാധിതരായുള്ളു. രോഗബാധ ഗുരുതരമായതും പുകവലിക്കുന്നവരിലായിരുന്നു. 50.6 ശതമാനം ജോലിക്കുപോലും പോകാനാവാതെ കിടപ്പിലായപ്പോള്‍ പുകവലിക്കാത്തവരില്‍ 30.1 ശതമാനത്തിനുമാത്രമെ ഇത്തരമൊരു സ്ഥിതിയുണ്ടായുള്ളു.
ആര്‍ക്കൈവ്സ് ഓഫ് ഇന്റേണല്‍ മെഡിസിന് എന്ന പ്രസിദ്ധീകരണം പുറത്തുകൊണ്ടുവന്ന 1978 മുതല്‍ 2003 വരെയുള്ള പഠനത്തിലും ഇക്കാര്യം വ്യക്തമായിരുന്നു. പുകവലിയുടെ കാഠിന്യമനുസരിച്ചായിരുന്നു രോഗബാധയുടെ സ്ഥിതി. പുകവലിയില്ലാത്തവരില് 30 ശതമാനവും ലഘുവായി വലിക്കുന്നവരില്‍ 43 ശതമാനവും കടുത്ത വലിക്കാരില്‍ 54 ശതമാനവും എച്ച് വണ്‍ എന്‍ വണ്‍ പനിക്ക് അടിമപ്പെട്ടു. വലിക്കാരില്‍ രോഗബാധയുടെ സാധ്യത വര്‍ധിക്കുന്നുവെന്നു മാത്രമല്ല ശരീരത്തിന്റെ പ്രതിരോധശേഷി ഇത്തരക്കാരില്‍ ഗണ്യമായി കുറയുന്നതുകൊണ്ട് ഭാവിയില്‍ പുത്തന്‍ വൈറസ് ആക്രമണത്തിനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നുണ്ട്.
ഈ പഠനത്തിന്റെ അവലോകനത്തില്‍ ഡോ.ലിദിയ അര്ക്കാവിയും ഡോ.നീല്‍ എല്‍.ബെനോവിറ്റ്സും പറയുന്നത്. പുകവലിക്കാരല്ലാത്തവര്ക്ക് പുകയേല്‍ക്കുന്നത് മസ്തിഷ്ക ജ്വരമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ്. എച്ച് വണ്‍ എന്‍ വണ്‍-ന്റെ അടുത്ത ഘട്ടമായി മസ്തിഷ്കജ്വരബാധയെ വിശേഷിപ്പിക്കാം. മാതാവ് പുകവലിക്കുന്നുണ്ടെങ്കില്‍ 18 വയസിനു താഴെയുള്ള കുട്ടികളില്‍ മസ്തിഷ്കജ്വരമുണ്ടാകാനുള്ള ഏറ്റവും വലിയ ഒറ്റ കാരണം പുകവലിയായിരിക്കും. ഒരു വീട്ടിലെ രോഗബാധയെ ആനുപാതികമായി ബാധിക്കുന്ന ഘടകങ്ങള്‍ അവിടെ വലിക്കുന്നവരുടെ എണ്ണവും അവര്‍ വലിക്കുന്ന സിഗററ്റുകളുടെ എണ്ണവുമാണെന്ന് ഈ വിദഗ്ധപഠനത്തില്‍ പറയുന്നു.
ചെന്നൈയില്‍ 2009 ആഗസ്ത് മുതല്‍ 2010 ജനുവരി വരെ നടത്തിയ മറ്റൊരു പഠനവും സമാനമായ ഫലങ്ങളാണു നല്‍കുന്നത്. മദ്രാസ് മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെയില്‍ഡ് ഹെല്‍ത്തിലും എച്ച് വണ്‍ എന്‍ വണ്‍ ബാധിതരായ 442 പേരെ പഠനവിധേയരാക്കിയപ്പോള്‍ കണ്ടത് എട്ടു ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമായത് പുകവലിയാണെന്നായിരുന്നു. പഠനത്തിന്റെ വിശദാംശങ്ങള്‍ ജേണല്‍ ഓഫ് ദ അസോസിയേഷന് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുകവലിക്കുന്നവരില്‍ എച്ച് 1 എന്‍ 1 രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കിയ ആരോഗ്യ അഡീഷ ണല്‍ ഡയറക്ടര്‍ ഡോ.എന്‍.ശ്രീധര്‍ അതിന്റെ കാരണവും വിശദീകരിച്ചു. പുകവലി ശ്വാസനാളത്തിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നതിനാല്‍ ശ്വാസോച്ഛ്വാസം മൂലമുണ്ടാകുന്ന സ്രവങ്ങളെ നീക്കം ചെയ്യുന്നതില്‍ കാലതാമസമുണ്ടാകും.അതുമൂലം പ്രതിരോധശേഷി കുറയും. ഈ സാഹചര്യത്തിലാണ് പുകവലി ബാക്ടീരിയബാധയോ വൈറസ്ബാധയോ ഉണ്ടാകുമ്പോള്‍ അപകടകരമായ ഘടകമാകുന്നത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: