അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ച കാലത്ത് വായന ജ്വരമായിരുന്നു. കിട്ടുന്നതെന്തും വായിക്കും. സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന കടലാസുകളിലെ തലകെട്ടുകള്‍ ആദ്യം വായിക്കും. വലുപ്പമുള്ള അക്ഷരങ്ങളോടായിരുന്നു പ്രിയം. ആഴ്ച്ചപതിപ്പുകള്‍ വിലയ്ക്കുവാങ്ങുന്നതിനായി മുടങ്ങാതെ കൂലിപ്പണിക്കുപോകുമായിരുന്നു.
നിട്ടംമാനിക്കുന്നുകളിലും തൃശ്ശിലേരി, മൊട്ട, ചേക്കോട്ട് ഭാഗങ്ങളിലെല്ലാം തെരുവ പുല്ലിന്റെ കൃഷി ഉണ്ടായിരുന്നു. പുല്ല് മുറിക്കുന്നതിനും ചുമക്കുന്നതിനും എന്നെപ്പോലെയുള്ള കുട്ടികളായിരുന്നു അധികവും. ഏതാണ്ട് ഒരടി നീളത്തിലാണ് തെരുവപുല്ല് മുറിച്ചെടുക്കുക. ഇളംപുല്ലില്‍നിന്നാണ് തൈലം ഏറെ ലഭിക്കുക. അതുകൊണ്ടുതന്നെ മൂപ്പെത്തുന്നതിനുമുന്പ് പുല്ല് ചെത്തും.
മൂര്‍ച്ചകൂട്ടി തിളങ്ങുന്ന അരിവാളും എല്ലാവര്ക്കും സ്വന്തമായി ഉണ്ടായിരുന്നു. പുല്ല് ഒരു കൈപ്പിടിയില്‍ ഒതുക്കി പുല്ലുകൊണ്ടുതന്നെ ചുറ്റികെട്ടുകയാണ് പതിവ്. കെട്ടിയ പുല്ലുകള്‍ വെയിലേറ്റുവാടുന്നതിന് മുന്‍പ് ചുമന്ന് വാറ്റുപുരയില്‍ എത്തിക്കും. കോളനിപരിസരങ്ങളിലായി പതിനാറോളം വാറ്റുപുരകളുണ്ടായിരുന്നു. വയനാടിന്റെ സമ്പദ്വ്യവസ്ഥയുടെ ചൂണ്ടുപലകയായിരുന്നു വാറ്റ് പുരകള്‍. രാവും പകലും വാറ്റുപുരകള്‍ സജീവമാണ്. അര മീറ്റര്‍ ഉയരത്തില്‍ കല്ലുകൊണ്ട് വട്ടത്തില്‍ കെട്ടി ഉണ്ടാക്കുന്ന കല്ലടുപ്പിന് മുകളിലാണ് രണ്ട് മീറ്ററോളം നീളമുള്ള ചെമ്പ് സ്ഥാപിക്കുക. ചെമ്പിന്റെ അഗ്രഭാഗത്തുനിന്നും പത്തോളം വളവുകളുള്ള സ്പ്രിംങ് മാതിരിയുള്ള ഇരുമ്പ് പൈപ്പ് വീപ്പയിലെ വെള്ളത്തിലൂടെ പുറത്തേക്കിടും. ഇതില്‍നിന്നാണ് തൈലം ശേഖരിക്കുക.
ചെമ്പിന്റെ അടപ്പ് തുറന്ന് അതില്‍ തെരുവപുല്ലിട്ട് പച്ചചാണകം ഉപയോഗിച്ച് ചെമ്പിന്റെ അടപ്പ് അടച്ച് ആവി പുറത്തുവരാത്ത നിലയിലാക്കും. പിന്നീട് അടുപ്പില്‍ തീ കത്തിക്കും. പുല്ല് വെന്തുകഴിഞ്ഞാല്‍ ആവി പൈപ്പിലൂടെ ഇറങ്ങി വീപ്പയിലെ തണുത്ത വെള്ളത്തില്‍ തണുത്ത് തൈലമായി തൈലചട്ടിയില്‍ വീഴും. തൈലചട്ടി കിണ്ടിപോലെയാണ്. നിറഞ്ഞുപോകില്ല, വാലിലൂടെയാവും വെള്ളം പോവുക. തൈലം എപ്പോഴും കിണ്ടിയുടെ മേല്‍ഭാഗത്തുണ്ടാകും. ചെമ്പിന്റെ തവി ഉപയോഗിച്ചാണ് തൈലം തെപ്പിയെടുക്കുക(ശേഖരിക്കുക). തൈലം വില്‍ക്കുന്നതിനായി എട്ട് കിലോമീറ്ററോളം നടന്ന് മാനന്തവാടിയില്‍ എത്തണം. തൈലം വില്ക്കാന് പോകുന്നതും വരുന്നതുമെല്ലാം നാട്ടിലെ ഉത്സവത്തിന് തുല്യമാണ്.
കോളനിയിലെ യുവാക്കളാണ് വാറ്റ് പുരയില്‍ ജോലി ചെയ്തുവന്നത്. രാവും പകലും കഷ്ടപ്പെടാന്‍ വനവാസികളായിരിക്കുമല്ലോ മുന്‍പന്തിയില്‍. രാത്രി ഉറങ്ങാതിരിക്കാന്‍ ഇവര്‍ ചീട്ടുകളിക്കും. പിന്നീട് വാറ്റുപുരകള്‍ കേന്ദ്രീകരിച്ച് പണം വെച്ചുള്ള ചീട്ടുകളിയും വ്യാപകമായിരുന്നു. വാറ്റുപുരയിലെ വീപ്പയിലെ ചൂടുവെള്ളത്തില്‍ കുളിക്കുന്നതും കനലില്‍ പച്ചക്കപ്പയും തോട്ടുമീനും ചുട്ടുതിന്നുന്നതും യുവാക്കള്‍ക്ക് ഹരമായിരുന്നു. വാറ്റികഴിഞ്ഞ തെരുവപുല്ല് കന്നുകാലികള്‍ക്ക് കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു.
കാലികള്‍ക്ക് ഇത് വല്ലാത്ത പ്രിയമായിരുന്നു. പുല്‍തൈലത്തിന്റെ അംശമുള്ളതിനാല് മൃഗങ്ങള്‍ക്ക് രോഗങ്ങള്‍ വരാറില്ലായിരുന്നു. അതുപോലെ നെല്‍വയലുകളില്‍ വളമായും തെരുവപുല്ല് ഉപയോഗിച്ചുവന്നു. വയനാട്ടില്‍ ഇന്ന് വാറ്റുപുരകള്‍ ഒന്നുപോലുമില്ല. വയനാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് മാറ്റംവരാനുള്ള ഒരു പ്രധാന കാരണവും വാറ്റുപുരകളുടെ അഭാവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: