വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് ഡോ. പ്രവീണ്‍ തൊഗാഡിയെയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്ര മോദിയെയും കേരളത്തില്‍ കയറ്റില്ലന്ന് ശപഥം ചെയ്യുകയും, അവര്‍ വന്നപ്പോള്‍ ഊരുവിലക്കും കരിങ്കൊടി പ്രകടനവും മറ്റും നടത്തിയ സിപിഎമ്മിന്റെ കേരളത്തിലെ നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഭോപ്പാലില്‍ വളരെ ലഘുവായ ഒരു പ്രതിഷേധ പ്രകടനത്തെ നേരിടേണ്ടി വന്നപ്പോള്‍ ആകെ പതറിപ്പോയി എന്നു വേണം കരുതാന്‍. ഭോപ്പാലില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹം തരംതാണ രീതിയിലാണ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ നിരന്തരം ആക്രമിക്കുകയും അവരുടെ വസ്തുവകകള്‍ നശിപ്പിക്കുകയും മാത്രമല്ല, അവരില്‍ നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോഴാണ് ഭോപ്പാലില്‍ എത്തിയ പിണറായി വിജയനെതിരെ അവിടെയുള്ള ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ (ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരല്ല) പ്രതിഷേധം തികച്ചും ജനാധിപത്യ രീതിയില്‍ പ്രകടിപ്പിച്ചത്. സിപിഎമ്മുകാര്‍ ഒരിക്കല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേല്പിച്ച പോലെയോ കേരളത്തില്‍ ഒരിക്കല്‍ വന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടി കാണിച്ച പോലെയോ ക്രിമിനല്‍ രീതി ഭോപ്പാലിലെ ബജ്രംഗദള് പ്രവര്‍ത്തകര്‍ അനുകരിച്ചില്ല എന്ന യാഥാര്‍ത്ഥ്യം വരമ്പത്ത് വച്ചുതന്നെ കൂലി കൊടുക്കണമെന്ന് നിര്ബ്ബന്ധമുള്ളവര് കാണാതിരിക്കരുത്.
ഭോപ്പാലില്‍ തനിക്കു നേരിടേണ്ടി വന്ന സാഹചര്യം കേരളത്തില്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകുകയില്ല എന്നുപറയുന്ന പിണറായി വിജയന് മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍ ഓര്‍മ്മിക്കണം. സിപിഎം നേതൃത്വം നല്കിയ ഇടതുപക്ഷം ഭരിച്ചുകൊണ്ടിരുന്നപ്പോഴാണ് മുസ്ലിം തീവ്രവാദികളെ ഭയന്ന് കൊല്‍ക്കൊത്തയില്‍ അഭയം തേടിയിരുന്ന തന്നോട് പശ്ചിമ ബംഗാള്‍ വിട്ട് പോകാന്‍ അവിടത്തെ സര്‍ക്കാര്‍ നിര്‍ബ്ബന്ധിച്ചതെന്ന് തസ്ലീമ നസ്രീന് ഈയിടെ കേരളത്തില്‍ വന്നപ്പോഴും ആവര്‍ത്തിച്ചുപറഞ്ഞത് നമ്മള് കേട്ടതല്ലേ?
ഭോപ്പാലില്‍ നേരിടേണ്ടി വന്ന ജനാധിപത്യ രീതിയിലുള്ള പ്രതിഷേധ പ്രകടനം മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ദൗര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല ഉണ്ടായത് എന്നാണ് തലസ്ഥാനത്ത് രണ്ടു ദിവസം മുന്‍പ് ആര്‍എസ്എസ് സേവാപ്രമുഖിനു നേരെയുണ്ടായ സിപിഎമ്മുകാരുടെ വധശ്രമം തെളിയിക്കുന്നത്. ഭോപ്പാലില്‍നിന്ന് തിരിച്ചുവന്നയുടനെ ആര്‍എസ്എസാണ് തനിക്കെതിരെ പ്രകടനം നടത്തിയതെന്ന് ദുരാരോപണം നടത്തി പ്രസംഗിച്ചു നടക്കുന്നത് അണികളില്‍ വാശിയുണ്ടാക്കി ആര്‍എസ്എസിനുനേരെ അക്രമം അഴിച്ചുവിടാന്‍ അവരെ പ്രേരിപ്പിക്കുവാന്‍ വേണ്ടിയാണെന്ന് തുടര്‍ന്നുള്ള സിപിഎം അക്രമങ്ങള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെന്ന നിലയ്ക്ക് വിജയന് പാര്ട്ടിഅണികളെക്കൊണ്ട് തീക്കളി കളിപ്പിക്കുകയാണ്.
ഭോപ്പാലില്‍ പിണറായി വിജയനെതിരെ പ്രകടനം നടത്തിയവരുടെ പേരില്‍ ഉടന്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ചൗഹാന്റെ നടപടി കേരളത്തിലെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മാതൃകയാകേണ്ടതാണ്.
ആര്. ഗോപാലകൃഷ്ണന് നായര്‍, ഏറ്റുമാനൂര്‍
കുളമായ റേഷന്‍ എപ്പോ ശരിയാകും!
കള്ളപ്പണക്കാര്‍ക്കുവേണ്ടി ഓരോരോ കീറാമുട്ടികള്‍ കണ്ടെത്തി കേന്ദ്രത്തെ കുറ്റംപറഞ്ഞു നടന്നു കാലം കഴിക്കുന്ന അരിവാള്‍ സര്‍ക്കാറിനോടൊരു ചോദ്യം, അരിയെവിടെ? ഓണം കഴിഞ്ഞപ്പോള്‍ ഒള്ളതുംപോയി! അരിയില്ല, ഗോതമ്പില്ല, ഗോതമ്പ് പൊടിയില്ല, പഞ്ചസാരയില്ല….. പിന്നെന്തിന് റേഷന്പീടികയും തുറന്ന് പൊതുവിതരണ മന്ത്രാലയങ്ങളിലെ കൂലിപ്പടക്കു തീറ്റകൊടുത്തു മുടിയണം? എന്തെങ്കിലും നേരെ ചൊവ്വേ നടക്കുന്നുണ്ടോ, വഴക്കും വക്കാണവുമല്ലാതെ?
സഹകരണസംഘങ്ങളിലെ ഇടപാടുകള്‍ സുതാര്യമാണെങ്കില്‍ വഴക്കുകള്ക്കെവിടെ സാഹചര്യം? സഹകരണസംഘങ്ങള്‍ക്ക് ‘ഇടപാടുകാരനെ അറിയു’കയില്ലെന്ന് ആരും പറയുന്നില്ല, പക്ഷേ, ഇടപാടുകാരന് വമ്പനും കൊമ്പനുമാകുമ്പോള് അത് വ്യക്തമായി ആരൊക്കയെന്ന് അറിഞ്ഞിരിക്കുവാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പിന്നെ അതുംപറഞ്ഞ് നാളുകള്‍ തള്ളിനീക്കി റേഷന്‍ മുടക്കിയായ മന്ത്രി പുംഗവനെ വിപ്ലവ വായാടികള്‍ എന്തു വിളിക്കും?
സി.എല്‍.എന്‍. സ്വാമി, കണ്ണൂര്‍
പണം പിന്‍വലിക്കുന്നവരുടെ അറിവിലേക്ക്
നോട്ടുമാറ്റം മൂലം ഇപ്പോള്‍ ഏറ്റവും കഷ്ടപ്പെടുന്നവര്‍ ബാങ്ക് ജീവനക്കാരാണ്, ഇതില്‍ ഉപഭോക്താക്കളുടെ അറിവില്ലായ്മ പലപ്പോഴും അവരുടെയും മറ്റുള്ളവരുടെയും ബാങ്കിന്റെയും സമയം അപഹരിക്കുകയും കലഹങ്ങള്‍ക്കു കാരണമാകുകയും ചെയ്യുന്നു. ആഴ്ചയില്‍ ഒരിക്കല്‍ 24000 രൂപ പിന്‍വലിക്കാമെന്നതാണ് ഇപ്പോഴത്തെ രീതി. എന്നാല്‍ ബാങ്കില്‍ വരുന്ന 30-40 ശതമാനം പേരും എടിഎമ്മില്‍നിന്ന് 2000 രൂപയോ അതില്‍ കൂടുതലോ പിന്‍വലിച്ച് അതേ ആഴ്ച വീണ്ടും 24000 രൂപ പിന്‍വലിക്കാന്‍ ചെക്കുമായി വരും. പിന്‍വലിച്ച തുക കഴിച്ചുള്ള പണമേ ബാങ്കിന് നല്‍കാനാവൂ. ഇത് എത്ര പറഞ്ഞാലും ഉപഭോക്താവിനു മനസ്സിലാവില്ല.
ക്യൂവില്‍ ഏറെനേരം നിന്ന് കൗണ്ടറിനു മുന്നില്‍ എത്തിയശേഷം ബാങ്ക് ജീവനക്കാര്‍ ഇക്കാര്യം പറയുമ്പോള്‍ വഴക്കിനു തുടക്കമാകും. പിന്നെ ചെക്ക് തിരുത്താനും മറ്റുമായി കുറെ സമയം പാഴാകും. ജീവനക്കാര്‍ ഇരട്ടി ജോലിയും ചെയ്യണം. ഏഴു ദിവസം കഴിഞ്ഞു എട്ടാം ദിവസം മാത്രമേ വീണ്ടും മൊത്തം 24000 രൂപ പിന്‍വലിക്കാനാകൂ. ഇക്കാര്യത്തില്‍ ജനങ്ങള്‍ ബോധവാന്മാരാകാതെ ജീവനക്കാരോട് കയര്‍ത്തിട്ടു കാര്യമില്ല. ദയവായി വസ്തുതകള്‍ മനസ്സിലാക്കുക.
എസ്. ശൈലജ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, കാലടി.
വസന്തത്തിന്റെ ഇടിമുഴക്കം കൊതിക്കുന്നതാര്?
നിലമ്പൂര്‍ കാട്ടില്‍ രണ്ട് നക്സലുകള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവം ഉപയോഗിച്ച് പോലീസിനെ പ്രതിക്കൂട്ടില്‍ കയറ്റുന്ന വിവിധ മേഖലയിലുള്ള നേതാക്കള്‍ വളരെ അപകടകരമായ ഒരു ദുരന്തത്തിലേക്ക് കേരളം മുന്നേറണമെന്ന് കൊതിക്കുന്നവരാണെന്നേ പറയാന്‍ കഴിയൂ. 1966 ല്‍ ബംഗാളിലെ നക്സല്‍ബാരി ഗ്രാമത്തില്‍ കനുസന്യാല്‍ ആരംഭിച്ചതാണ് നക്സലേറ്റ് പ്രസ്ഥാനം.
സായുധ വിപ്ലവത്തിലൂടെ സമൂഹത്തില്‍ പരിവര്‍ത്തനം വരുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനത്തില്‍പ്പെട്ട ചാവേറുകള്‍ രാജ്യത്ത് ഇതുവരെയായി പതിനായിരത്തിലേറെ മനുഷ്യര്‍ക്ക് വധശിക്ഷ വിധിച്ചു കഴിഞ്ഞിരിക്കുന്നു. ഈ പരേതാത്മാക്കളില്‍ സാധാരണക്കാരും സര്‍ക്കാരുദ്യോഗസ്ഥരും മുതലാളിമാരും ജനപ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും എല്ലാം ഉള്‍പ്പെടും. രാജ്യത്തങ്ങോളമിങ്ങോളം 250 ലേറെ ജില്ലകളില്‍ നക്സലേറ്റുകളുടെ പ്രവര്‍ത്തനം ശക്തമാണ്. നക്സല്‍ മേഖലകളില്‍ സര്‍ക്കാരുകള്‍ക്ക് യാതൊരു പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയുന്നില്ല.
തല്ക്കാലം കേരളം ഈ വിപത്തില്‍നിന്ന് രക്ഷപ്പെട്ടു നില്‍ക്കുകയാണ്. കരുണാകരന് ആഭ്യന്തരമന്ത്രിയായിരുന്ന 70 കളില്‍ കേരള പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നക്സല്‍ പ്രവര്‍ത്തനം വിജയിക്കാതെ പോയത്.
തോക്കും ബോംബുംകൊണ്ട് മനുഷ്യരെ കൊന്നൊടുക്കുന്ന തീവ്രവാദികള്‍ക്ക് മനുഷ്യാവകാശം എന്നൊന്നില്ല. മനുഷ്യാവകാശത്തിന്റെ പേരും പറഞ്ഞ് പോലീസിന്റെ വെടിയേറ്റ് മരിച്ച നക്സലേറ്റുകളെ ശഹീദുകളാക്കാന് നടക്കുന്നവര്‍ ചെയ്യുന്നത് രാജ്യദ്രോഹമാണെന്നവര് തിരിച്ചറിയേണ്ടതുണ്ട്. സ്വന്തം ജീവന് പണയംവച്ച് തീവ്രവാദി വേട്ടക്കിറങ്ങുന്ന പോലീസുദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് തീവ്രവാദികള്‍ക്കാണ് ഗുണം ചെയ്യുക.
പോലീസിനെതിരെ സംസാരിക്കുന്നതിനുപകരം നേതാക്കളും മനുഷ്യാവകാശ സംഘടനകളും തീവ്രവാദികള്‍ക്കെതിരെ ജയകീയ പ്രതിരോധത്തിന് പരിശ്രമിക്കുകയാണ് വേണ്ടത്.
അഡ്വ. ജയഭാനു പി. കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: