മലപ്പുറം: സമ്മര്‍ദ്ദതന്ത്രത്തിലൂടെ അഞ്ചാം മന്ത്രിയെ നേടിയ മുസ്ലീംലീഗ് യുഡിഎഫ് സര്‍ക്കാരിന് വില പറയുന്നു. ഭീഷണിയുടെ സ്വരത്തിലാണ് ലീഗ് നേതാക്കള്‍ ഇന്നലെ സംസാരിച്ചത്.
ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് മുസ്ലിംലീഗിന്റെ വിട്ടുവീഴ്ച കൊണ്ടാണെന്ന ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ അവകാശവാദം ഇതിന്റെ മുന്നൊരുക്കമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആട്ടുംതുപ്പും സഹിച്ച് എല്ലാ കാലത്തും മുന്നണി സംവിധാനത്തില്‍ മുസ്ലിംലീഗ് നില്‍ക്കുമെന്ന് ആരും കരുതേണ്ടെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തില്‍ മജീദ് മുന്നറിയിപ്പ് നല്കി.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി പദവിയിലെത്തിച്ചത് ലീഗാണ്. സ്പീക്കര്‍, ചീഫ് വിപ്പ് തുടങ്ങിയ പദവികള്‍ക്ക് വേണ്ടി വിവാദങ്ങള്‍ നടന്നപ്പോള്‍ അഞ്ചാം മന്ത്രി സ്ഥാനം വൈകി ലഭിച്ചാല്‍ മതിയെന്ന ധാരണയ്ക്ക് മുസ്ലിം ലീഗ് തയ്യാറാകുകയായിരുന്നു. യുഡിഎഫ് രൂപീകരിച്ചതും വളര്‍ത്തിയതും കാത്തുസൂക്ഷിച്ചതും മുസ്ലിംലീഗാണ്. മുന്നണിക്കകത്തെ പ്രശ്നങ്ങള്‍ രമ്യതയിലെത്തിക്കാനും മുന്നണിക്ക് അപകടമില്ലാത്ത വിധം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും ലീഗ് വഹിച്ച പങ്ക് വലുതാണ്. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ലീഗിന് ഉത്തരവാദിത്വമില്ല. ഉത്തരവാദപ്പെട്ടവര്‍ ആരെങ്കിലും ലീഗിനെതിരെ പ്രചാരണവുമായി വന്നാല്‍ മറുപടി പറയാന്‍ ലീഗിന് പ്രയാസമില്ലെന്നും മജീദ് പറഞ്ഞു.
സര്‍ക്കാര്‍ രൂപവല്‍ക്കരണം അനിശ്ചിതത്വത്തിലായ സമയത്ത് മറ്റ് പാര്‍ട്ടികള്‍ മന്ത്രിസ്ഥാനത്തിനും സ്പീക്കര്‍ സ്ഥാനത്തിനും ചീഫ്വിപ്പ് സ്ഥാനത്തിനും വേണ്ടിയുള്ള വാദകോലാഹലങ്ങളില്‍ മുഴുകിക്കഴിഞ്ഞപ്പോള് മുസ്ലീംലീഗ് ഇതിലൊന്നും ഇടപെടാതെ ഈ ബഹളങ്ങളില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു. ലീഗിന്റെ ന്യായമായ ആവശ്യങ്ങള്‍ തല്‍ക്കാലത്തേക്ക് മറ്റീവ്ക്കുകയാണ് ചെയ്തത്. മാന;മായ ഒരു തീരുമാനം ഉണ്ടാകാന്വേണ്ടിയാണ് പാര്‍ട്ടി മാറിനിന്നത്.
എന്നാല്‍ ഇത് പാര്‍ട്ടിയുടെ കഴിവുകേടായി വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായത്. പിന്നീട് പാര്‍ട്ടി ന്യായമായ അവകാശം ചോദിച്ചപ്പോള്‍ അതിനെതിരെ വിമര്‍ശനവുമായി ആളുകള്‍ രംഗത്തുവരികയാണ്. എന്നാല്‍ പാര്‍ട്ടിയെ ചെറുതാക്കി കാണിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ഈ ആക്ഷേപങ്ങള്‍ സഹിച്ച് ഏറെക്കാലം ഒരു സംവിധാനത്തില്‍ തുടരുമെന്ന് ആരും കരുതേണ്ട, മജീദ് പറഞ്ഞു.
ഒത്തുതീര്‍പ്പ് ചര്‍ച്ചക്കായി ആരും പെരുന്നയിലേക്ക് വരേണ്ടന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ പ്രസ്താവനയെയും മജീദ് രൂക്ഷമായി വിമര്‍ശിച്ചു. അങ്ങനെ ആരെയും ചെന്നു കാണാന്‍ ലീഗ് തീരുമാനിച്ചിട്ടില്ല. ലീഗ് അത്രയും ചെറുതായിട്ടില്ല, മജീദ് പറഞ്ഞു. മുസ്ലിംലീഗിന് അഞ്ചാംമന്ത്രിയെ ലഭിച്ചതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ലീഗിന് മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ പകര്‍ച്ചവ്യാധികള്‍ പോലെ വേഗത്തിലാണ് ചിലര്‍ ആരോപണങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. ഇത്തരം പകര്‍ച്ചവ്യാധികളെ ചികിത്സിച്ച് സുഖപ്പെടുത്തിയ പാരമ്പര്യമാണ് മുസ്ലിംലീഗിനുള്ളത്. കേരളത്തെ മാലിന്യം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയാണ് ചിലര്‍. ഇത്തരം മാലിന്യങ്ങളെ മുസ്ലിംലീഗും അഞ്ചാം മന്ത്രി അലിയും ചേര്‍ന്ന് തുടച്ചുനീക്കും.
ആരുടെയെങ്കിലും കണ്ണില്‍ പൊടിയിടാനല്ല, ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റാനാണ് മുസ്ലിംലീഗ് മന്ത്രിമാര്‍ അധികാരം ഉപയോഗപ്പെടുത്തുന്നത്. മന്ത്രിക്കസേര അലങ്കാരത്തിനുപയോഗിക്കുന്ന പാരമ്പര്യം മുസ്ലിംലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലീംലീഗുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ലീഗ് യുഡിഎഫിലെ ഒരു പ്രധാന കക്ഷിയാണ്. അവരുമായി കോണ്‍ഗ്രസിന് എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ല. യുഡിഎഫ് ഒറ്റക്കെട്ടായിതന്നെ മുന്നോട്ടുപോകും, ചെന്നിത്തല പറഞ്ഞു. അപമാനങ്ങള്‍ സഹിച്ച്മുന്നണിയില് തുടരാനാവരില്ല എന്ന മുസ്ലീംലീഗ് നേതാവ് കെ.പി.എ. മജീദിന്റെ ഇപ്പോഴത്തെ പരാമര്‍ശത്തിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നതു ലീഗാണെന്നു പറയുന്നവര്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രം പോലെയാണെന്നു വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തായാലും കേരളം ഉണ്ടാക്കിയതു ലീഗാണെന്നു പറയാത്തതു ഭാഗ്യമെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതു ലീഗാണെന്ന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യം നീക്കാനായി തങ്ങള്‍ അലിയെ നിയമിച്ചതു നന്നായി. നന്നായി ചെയ്യാനറിയുന്നവരെ തന്നെയാണ് ഏല്‍പ്പിച്ചത്. ഏതായാലും തങ്ങള്‍ ഉദ്ദേശിച്ച ആ മാലിന്യം താനല്ല. തന്റെ പേരെടുത്തു പരാമര്‍ശിക്കാത്തതിനാലാണ് പ്രതികരിക്കാത്തത്. അപമാനം സഹിച്ച് ഒരിക്കലും മുന്നണിയില്‍ തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: