ഇരിങ്ങാലക്കുട: നഗരസഭക്ക് നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിയ കെപിസിസി ജനറല്‍ സെക്രട്ടറി എം. പി. ജാക്സന്റെ ഉടമസ്ഥതയിലുള്ള എംസിപി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്റര്‍ പൂട്ടാനും നിയമനടപടികള്‍ സ്വീകരിക്കാനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നഗരസഭയോഗത്തില്‍ ഈ വിഷയത്തില്‍ പ്രക്ഷുബ്ദ്ധമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിനുശേഷമാണ് കോണ്‍ഗ്രസ് നയിക്കുന്ന ഭരണസമിതിക്ക് ഒടുവില്‍ ഈ തീരുമാനമെടുക്കേണ്ടിവന്നത്. കൗണ്‍സില്‍ ആരംഭിച്ചയുടനെ ബിജെപി അംഗങ്ങള്‍ കൗണ്‍സിലിന്റെ നടുത്തളത്തില്‍ പ്ലക്കാര്‍ഡുകളുമായി ഇരുന്ന് കണ്വെന്ഷന് സെന്റര്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ബഹളമാരംഭിച്ചു. തുടര്‍ന്ന് മുഖ്യപ്രതിപക്ഷമായ ഇടത്അംഗങ്ങളും ബിജെപിക്ക് പിന്തുണയര്‍പ്പിച്ച് നടുത്തളത്തിലിറങ്ങി.
പൂട്ടാന്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന ചെയര്‍പേഴ്സന്റെ പ്രസ്താവന കൂടുതല്‍ ബഹളത്തിലേക്കും ചെയര്‍പേഴ്സണ്‍ നിമ്യ ഷിജുവിനെ ഉപരോധിക്കുന്നതിലേക്കും നീങ്ങി. കോണ്‍ഗ്രസ് അംഗങ്ങളാകട്ടെ സഭയില്‍ നിശബ്ദരായിരുന്നതും ശ്രദ്ധേയമായി. ഗത്യന്തരമില്ലാതെ ചെയര്‍പേഴ്സണ്‍ പൂട്ടാനുള്ള തീരുമാനമെടുത്തു.
നഗരസഭയിലെ ഉദ്യോഗസ്ഥതലത്തില്‍ നടത്തിയ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും അഴിമതിയും അകാരണമായി ഉണ്ടാക്കിയ കാലതാമസവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി അംഗങ്ങളായ സന്തോഷ് ബോബന്, രമേഷ് വാര്യര്‍, അമ്പിളി ജയന് എന്നിവരാണ് നഗരകാര്യ ഡയറക്ടര്‍ക്കും കേന്ദ്ര വിജിലന്‍സ് ഡയറക്ടര്‍ക്കും കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.
ഒരു ഹാളിന് മാത്രം ലൈസന്‍സെടുത്ത് അനധികൃതമായി 9 ഹാളുകളാണ് പ്രവര്‍ത്തിക്കുന്നത്. 9 ഹാളുകളും ഓപ്പണ്‍ എയര്‍ സ്റ്റേഡിയമായി 10000 ത്തിലധികം ചതുരശ്രമീറ്ററിലായി നിര്‍മ്മിച്ചിരിക്കുന്നു. ഒരു ഹാളിനുമാത്രമേ ലൈസന്സുള്ളുവെങ്കിലും കണ്വെന്ഷന് സെന്റര്‍ പൂര്ണ്ണതോതിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. 6512 ചതുരശ്രമീറ്ററിനാണ് നിര്‍മ്മാണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിന്റെ മാത്രം നികുതിയും അടക്കുന്നുണ്ട്.
ബാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭാഗങ്ങള്‍ക്ക് നികുതി അടക്കുകയോ ബില്‍ഡിങ് നമ്പര്‍ ഇട്ട് വാങ്ങുകയോ ചെയ്തിട്ടില്ല. അനുമതി ലഭിക്കാത്ത അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കാനോ ഒരു യുഎ നമ്പര്‍ പോലും നല്‍കാനോ നഗരസഭ തയ്യാറായിട്ടില്ലെന്ന് സന്തോഷ് ബോബന് പറഞ്ഞു. കൗണ്‍സില്‍ പ്രതിഷേധം ഉപരോധത്തിലേക്ക് നീങ്ങിയതോടെ പൂട്ടാനുള്ള ഉത്തരവ് പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: