ശബരിമല: പതിനെട്ടാംപടി കയറിയെത്തുന്ന അയ്യപ്പന്മാര്ക്ക് ആശ്വാസമേകി തിരുമുറ്റത്തും വൈദ്യസഹായം. സന്നിധാനത്തെ സഹാസ് കാര്‍ഡിയോളജി സെന്ററാണ് ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് വൈദ്യസഹായം ഒരുക്കിയിരിക്കുന്നത്.
പടികയറിവരുന്ന അയ്യപ്പന്മാര്ക്ക് ശാരീരിക ക്ഷീണമോ, നെഞ്ചു വേദനയോ അനുഭവപ്പെട്ടാല്‍ ഉടന്‍ കൊടിമരത്തിനു സമീപം ഡോക്ടറുടെ സേവനം നല്കുന്നു. എത്രയും വേഗം വൈദ്യസഹായം നല്കി ആശുപത്രിയിലേക്ക് മാറ്റേണ്ടവരെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ സ്ട്രച്ചറില്‍ കൊണ്ടുപോകും.
സഹാസ് കാര്‍ഡിയോളജി സെന്ററിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വാസുദേവന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമാണ് തിരുമുറ്റത്ത് സേവന രംഗത്തുള്ളത്. രാവിലെ എട്ടു മുതല്‍ രാത്രി 11.30 വരെ ഡോക്ടറുടെ സേവനം ലഭിക്കും. പ്രതിദിനം ശരാശരി അറുപതിലേറെപ്പേര്‍ ഇവിടെ ചികിത്സ തേടുന്നതായി ഡ്യൂട്ടി ഡോക്ടര്‍ എസ്. വരുണ്‍ പറഞ്ഞു.
പടി കയറി വരുമ്പോള്‍ കാലില്‍ മുറിവു പറ്റുന്നവര്‍ക്ക് മരുന്നും ബാന്‍ഡേജും കാല്‍മുട്ട് വേദന അനുഭവപ്പെടുന്നവര്‍ക്ക് ബാമും നല്കുന്നു. മുറിവില്‍ നിന്ന് സന്നിധാനത്ത് രക്തം വീഴാതിരിക്കാന്‍ പടി കയറി എത്തുമ്പോള്‍ത്തന്നെ പ്രത്യേക ശ്രദ്ധ പുലര്‍ത്തി ഡ്രസ് ചെയ്യുകയും ബാന്‍ഡേജ് ഇടുകയും ചെയ്യുന്നുണ്ട്. ഭക്ഷണം കഴിക്കാത്തതുമൂലം ക്ഷീണം അനുഭവപ്പെടുന്ന അയ്യപ്പന്മാര്ക്ക് ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ തിളപ്പിച്ച ഔഷധ കുടിവെള്ളവും ബിസ്കറ്റും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: