ശബരിമല: ശബരിമല തീര്‍ഥാടകര്‍ കാണുന്നിടത്തെല്ലാം നാളികേരം ഉടയ്ക്കുന്നതും മാലയും വസ്ത്രങ്ങളും സന്നിധാനത്തും പമ്പയിലുമുള്‍പ്പെടെ ഉപേക്ഷിക്കുന്നതുമടക്കമുള്ള അനാചാരങ്ങള്‍ പിന്തുടരരുതെന്ന് തന്ത്രി കണഠരര് രാജീവരര് പറഞ്ഞു. മാല ഇവിടെ ഉപേക്ഷിച്ചു പോവുക, വസ്ത്രങ്ങള്‍ പമ്പയില്‍ ഒഴുക്കുക ഇവ ആചാരത്തിന്റെ ഭാഗമേയല്ല.
ശബരിമലയില്‍ ഗുരുസങ്കല്പ്പത്തിലാണ് കാര്യങ്ങള്‍. ഗുരുസ്വാമിയില്നിന്ന് മാല ധരിക്കുകയും ഉപദേശം കേള്‍ക്കുകയും 41 ദിവസത്തെ വ്രതം എടുക്കുകയും അടക്കം ഗുരുപാരമ്പര്യം അനുസരിച്ചാണ് ചെയ്യേണ്ടത്. നാട്ടില്‍ചെന്ന് മാലയിട്ട അതേ അമ്പലത്തില്‍ വേണം മാല ഊരാന്‍. അതും ഗുരുസ്വാമി മുഖേന തന്നെ വേണം.
മാളികപ്പുറത്ത് നാഗങ്ങളുടെ പുറത്ത് മഞ്ഞള്‍പ്പൊടി വിതറുക, മലര് തൂവുക ഇതെല്ലാം തെറ്റായ രീതിയാണ്. ആചാരവിരുദ്ധമാണ്.പതിനെട്ടാംപടി കയറുമ്പോളും തിരിച്ചുപോവുമ്പോഴുമായി രണ്ട് നാളികേരം ഉടയ്ക്കേണ്ട കാര്യമേ ഉള്ളൂ.
ശബരിമലയില്‍ വരുന്ന തീര്‍ഥാടകര്‍ അച്ചടക്കം പാലിക്കണം. ശബരിമല കാനനം മലീമസപ്പെടുത്താതിരിക്കാന് ശ്രദ്ധിക്കണം. പൂങ്കാവനം വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല ഓരോ ഭക്തര്ക്കുമുള്ളതാണ്.
ഈ സീസണ് മുതല്‍ ദര്‍ശന സമയം കൂട്ടിയത് ഭക്തര്‍ക്ക് ആശ്വാസമാവുന്നുണ്ട്. ഇപ്പോള്‍ രാവിലെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും ഉച്ച കഴിഞ്ഞ് മൂന്നു മണി മുതല്‍ രാത്രി 11 മണി വരെയും ദര്‍ശന സമയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: