ആലുവ: എടത്തല അല്‍ അമീന് നഗറില്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ കുട്ടിയുടെ കരച്ചില്‍കേട്ട് പ്രഭാത സവാരിക്കാര്‍ നടത്തിയ തിരച്ചിലിലാണ് പെണ്‍കുഞ്ഞിനെ ഓട്ടോറിക്ഷയുടെ സീറ്റില്‍ കണ്ടെത്തിയത്.
വെള്ളതുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി. എറണാകുളത്ത് ഓട്ടോറിക്ഷ ഡ്രൈവറായ ബാബുവിന്റേതാണ് ഓട്ടോറിക്ഷ. വീട്ടിലേക്കുള്ള വഴിക്ക് വീതിയില്ലാത്തതിനാല്‍ ഓട്ടോറിക്ഷ നൂറു മീറ്റര്‍ മാറി റോഡ് സൈഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഓട്ടോറിക്ഷയില്‍ കുട്ടിയെ കണ്ടെത്തിയ വിവരം നാട്ടുകാരാണ് ബാബുവിനെ അറിയിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എടത്തല പോലീസ് കുട്ടിയെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടര കിലോ തൂക്കമുള്ള കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും പ്രസവം നടന്നിട്ട് 24 മണിക്കൂര്‍ ആയിട്ടില്ലെന്നുമാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ പത്മജ മേനോന്റെ നിര്‍ദ്ദേശപ്രകാരം സിഡബ്ളിയുസി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്.
എടത്തല എസ്ഐ പി.ജെ. നോബിളിന്റെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച രാത്രി പത്ത് മണിക്കാണ് ഓട്ടം കഴിഞ്ഞെത്തിയതെന്നും പുലര്‍ച്ചെ രണ്ട് മണിയോടെ പട്ടിയുടെ കുര കേട്ടതായും ബാബു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: