ന്യൂദല്‍ഹി: ചതിയുടെ വലിയ ചരിത്രമാണ് അടിയന്തരാവസ്ഥയെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍. വലതു കമ്യൂണിസ്റ്റ് പാര്‍ട്ടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ ഇടതു കമ്യൂണിസ്റ്റുകള്‍ ഒരാഴ്ചയ്ക്കകം ജയിലുകളില്‍ നിന്ന് മോചിതരായി.
ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും അടിയന്തരാവസ്ഥ തടവുകാര്‍ക്ക് പെന്‍ഷനും മറ്റ് ചികിത്സാനുകൂല്യങ്ങളും നല്കിയപ്പോള് കേരളം മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ തടവുകാരോട് യാതൊരു അനുഭാവവും കാട്ടത്തതിന് കാരണം ഇതാണെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസും നവോദയവും സംയുക്തമായി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു നന്ദകുമാര്‍.
ജനാധിപത്യത്തിന്റെ എല്ലാ അവകാശങ്ങളെയും ഇല്ലാതാക്കിയവരാണ് ഇന്ന് ജനാധിപത്യ സംരക്ഷകരായി രംഗത്തെത്തിയിരിക്കുന്നത്. ചിന്താസ്വാതന്ത്ര്യത്തിന് വിലങ്ങിടാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത് ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവാണ്. എല്ലാ അധികാരങ്ങളും തന്റെ കീഴില്‍ വരുത്താനാണ് ഇന്ദിരാഗാന്ധിയും ശ്രമിച്ചത്. സുപ്രീംകോടതിയെ വരെ നിയന്ത്രിക്കാന്‍ ഇന്ദിര നീക്കങ്ങള്‍ നടത്തി. സംസാരിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്ത് സമ്പൂര്‍ണ്ണമായി ഇല്ലാതാക്കിയതും ഇന്ദിരാഗാന്ധിയാണ്, ജെ. നന്ദകുമാര്‍ പറഞ്ഞു.
ഭൂവുടമയെ കൊള്ളയടിച്ച കയ്യൂര്‍ വിപ്ലവവും പാലിയം സംഭവവുമെല്ലാം സ്വാതന്ത്ര്യസമരഭാഗമാക്കി പെന്ഷന് നല്കിയ കേരളാ സര്‍ക്കാര്‍ അടിയന്തരാവസ്ഥ തടവുകാരോട് മുഖം തിരിക്കുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ആര്‍എസ്എസും അമേരിക്കയടക്കമുള്ള വിദേശ ശക്തികളും ഇന്ത്യയുടെ അധികാരം പിടിച്ചെടുക്കുമായിരുന്നെന്ന് ഭീഷ്മ സാഹ്നിയുടെ നേതൃത്വത്തിലുള്ള സിപിഎം അനുകൂല സംഘടന പ്രമേയം പാസാക്കിയിരുന്നു. ഇഎംഎസും എകെജിയും അടക്കം എല്ലാവരും ഒരാഴ്ചയ്ക്കകം പുറത്തിറങ്ങി. താനെങ്ങനെ സ്വതന്ത്രനായെന്ന് എകെജി പിന്നീട് ആശ്ചര്യപ്പെട്ടു. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന് തുടങ്ങിയ നിരവധി സര്‍ക്കാരുകള്‍ അടിയന്തരാവസ്ഥ തടവുകാര്‍ക്ക് പെന്ഷന് അടക്കമുള്ള അനുകൂല നിലപാട് സ്വീകരിച്ച കാര്യവും ജെ. നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് ചെയര്‍മാനായി അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയ കാര്യം പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി യോഗത്തില്‍ ഓര്‍മ്മിച്ചു. കോളേജ് ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ പോലീസ് അതിക്രൂരമായി തല്ലിച്ചതച്ചതും ചിലരെ പിടിച്ചുകൊണ്ടുപോയതും അക്കാലത്തു നടന്ന പോലീസ് അതിക്രമങ്ങളുടെ നേര്‍ക്കാഴ്ചയാണെന്ന് എംപി പറഞ്ഞു. ഡോ. ബാലശങ്കര്‍, അഡ്വ. കൈലാസനാഥപിള്ള, എന്‍.വേണുഗോപാല്‍, രാജശേഖര പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ച് 30ന് ദല്‍ഹിയില്‍ അടിയന്തരാവസ്ഥ തടവുകാരുടെ വലിയ സമ്മേളനം വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: