കോട്ടയം: നോട്ട് പിന്‍വലിക്കലിനെ രാഷ്ട്രീയ ആയുധമാക്കിയ സിപിഎമ്മും കോണ്‍ഗ്രസും റേഷന്‍ വിതരണം ആഴ്ചകളായി നിലച്ചത് കണ്ടിട്ടില്ല. സംസ്ഥാനം ആവശ്യപ്പെട്ട 14.25 ലക്ഷം മെട്രിക് ടണ്‍ അരിക്കു പുറമേ നാല് ലക്ഷം മെട്രിക് ടണ്ണാണ് കേന്ദ്രം കൂടുതലായി നല്‍കിയത്. എന്നിട്ടും റേഷനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലാണ്. എഫ്സിഐ ഗോഡൗണുകളില്‍ അരിച്ചാക്കുകള്‍ നിറഞ്ഞു.
റേഷന്‍ യോഗ്യരായ 1.54 കോടി പേരെ കണ്ടെത്തി പട്ടിക നല്കാന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശരിയായ ലിസ്റ്റ് നല്‍കിയില്ല. നല്കിയ തട്ടിക്കൂട്ടു ലിസ്റ്റില്‍ അനര്‍ഹരായ ലക്ഷങ്ങളാണ് കയറിപ്പറ്റിയത്. ഇതോടെ തങ്ങള്‍ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാന്‍ യോഗ്യരാണെന്ന് കാണിച്ച് 13.5 ലക്ഷം പേര് പരാതി നല്കി. പരിശോധന നടത്തി അനര്‍ഹരെ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എന്നിട്ടും സംസ്ഥാനം നല്കിയ ലിസ്റ്റിന് ആനുപാതികമായ അരി കേന്ദ്രം അനുവദിച്ചു. അതായത് ആവശ്യത്തിന് അരി ലഭിച്ചിട്ടും വിതരണം ചെയ്യുന്നില്ല എന്നര്‍ഥം.
രണ്ടുവര്‍ഷം കേരളം എടുത്ത അരിയുടെ ശരാശരി കണക്കാക്കിയാണ് കേന്ദ്രം 14.25 ലക്ഷം മെട്രിക് ടണ്‍ അരി അനുവദിച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ അരി പൂര്‍ണ്ണമായും വിനിയോഗിക്കുന്നതിനാല്‍ കേരളത്തേക്കാള്‍ കൂടുതല്‍ അരി അവര്‍ക്ക് ലഭിച്ചു. കേരളം ഒക്ടോബറില്‍ ലഭിച്ച അരിയുടെ വിതരണം പൂര്‍ത്തിയായിട്ടില്ല. നവംബറിലേത് റേഷന്‍ കടകളില്‍ എത്തിയിട്ടില്ല. അരി ലാപ്സാക്കിയാല് കേരളത്തിന്റെ വിഹിതം ഇനിയും കുറയും.
റേഷന്‍ വിതരണം തടസപ്പെട്ടതിനു കാരണം അട്ടിമറിക്കൂലിയുടെ പേരില്‍ ഭരണകക്ഷി യൂണിയനുകള്‍ എഫ്സിഐ ഗോഡൗണുകളില്‍ നടത്തുന്ന സമരമാണ്. സിവില്‍സപ്ലൈസ് ഭരിക്കുന്ന സിപിഐയുടെ എഐടിയുസിയും, സിപിഎമ്മിന്റെ സിഐടിയുവുമാണ് സമരത്തിലുള്ളത്. ഗോഡൗണുകളില്‍ നിന്ന് അരിച്ചാക്കുകള്‍ ലോറികളില്‍ കയറ്റുന്നത് ആഴ്ചകളായി മുടങ്ങിയിട്ട്.
പുതിയ ഭക്ഷ്യനയം അനുസരിച്ച് ഗോഡൗണുകളില്‍ നിന്ന് ഭക്ഷ്യധാന്യം റേഷന്‍ കടകളില്‍ എത്തിക്കുന്നതിന്റെ ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. ഇടനിലക്കാരായ മൊത്തവ്യാപാരികളെ പൂര്‍ണ്ണമായും ഒഴിവാക്കി. എന്നാല്‍ കേരളത്തില്‍ ഇന്നും മൊത്തവ്യാപാരികളാണ് റേഷന്‍ ഉല്പന്നങ്ങള് വിതരണം ചെയ്യുന്നത്. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ റേഷന്‍ മാഫിയയുടെ പ്രവര്‍ത്തനം ഇല്ലാതാകും. ഇതിന് ഇടത് തൊഴിലാളി യൂണിയനുകള്‍ക്കും താത്പര്യമില്ല. കാരണം തങ്ങള്‍ക്ക് മൊത്തവ്യാപാരികളില്‍ നിന്ന് ലഭിക്കുന്ന വരുമാനം കുറയും.
സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടു മൂലം 1.86 കോടി പേര്‍ക്കാണ് റേഷന്‍ മുടങ്ങിയത്. മുന്‍ഗണനാ പട്ടികയിലുള്ള 34 ലക്ഷം കുടുംബങ്ങളിലെ 1.54 കോടി പേര്‍ക്ക് സൗജന്യമായി റേഷന്‍ നല്‍കുന്നത് കേന്ദ്ര സബ്സിഡിയിലാണ്. 24 രൂപ വിലയുള്ള അരിക്ക് കേന്ദ്രം 21 രൂപ സബ്സിഡി നല്കുമ്പോള് സംസ്ഥാനം നല്‍കുന്നത് വെറും മൂന്ന് രൂപയാണ്. മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാത്ത 1.21 കോടി പേര്‍ക്ക് കിലോഗ്രാമിന് രണ്ടു രൂപക്ക് അരിനല്കുന്നതും സംസ്ഥാനത്തിന്റെ ഔദാര്യമല്ല. ഇതിന് കേന്ദ്രം നല്‍കുന്നത് 15 രൂപ 80 പൈസയാണ്. സംസ്ഥാനം നല്‍കുന്നത് 6 രൂപ 20 പൈസ.
സംസ്ഥാനത്തെ 62 ലക്ഷം എപിഎല്‍ കുടുംബങ്ങള്‍ക്ക് 8 രൂപ 90 പൈസക്ക് നല്കുന്ന അരിയുടെ സബ്സിഡിയും പൂര്‍ണ്ണമായും വഹിക്കുന്നത് കേന്ദ്രമാണ്. കേന്ദ്രം 15 രൂപ 10 പൈസ സബ്സിഡി നല്കുമ്പോള് സംസ്ഥാനം നയാപൈസ പോലും നല്‍കുന്നില്ല. റേഷന്‍ സംവിധാനത്തില്‍ സംസ്ഥാനത്തിന് കാര്യമായ സാമ്പത്തിക ബാധ്യതയില്ലാതിരുന്നിട്ടും ലഭിച്ച അരി വിതരണം ചെയ്യാത്തതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: