കണ്ണൂര്‍: മാവോയിസ്റ്റുകളോടുളള നിലപാടുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ നേതാക്കള്‍ തമ്മിലുളള പോര് മുറുകി. മാവോയിസ്റ്റുകളെ ന്യായീകരിച്ച സിപിഐ നേതാക്കള്‍ ആകാശത്തു ജീവിക്കുന്ന സ്വപ്നജീവികളാണെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇതിനെ ശക്തമായ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തി.
ജയരാജന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും സ്വപ്നം കാണാന്‍ കഴിയുന്നവര്‍ക്കേ കമ്മ്യൂണിസ്റ്റാകാന് കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. സ്വപ്നം കാണുന്നത് മോശം കാര്യമല്ലെന്നും സ്വപ്നം കാണുകയെന്നത് അശ്ലീലമല്ലെന്നും രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ട സ്വപ്നങ്ങളാണ് പിന്നീട് യാഥാര്‍ത്ഥ്യമായതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റ് നേതാക്കളെ പോലീസ് വെടിവെച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് നാളുകളായി തുടരുന്ന വാക്ക്പോരിന്റെ തുടര്‍ച്ചയാണ് .ജയരാജനും കാനം രാജേന്ദ്രനും തമ്മിലുണ്ടായത്.
എല്‍ഡിഎഫ് ഭരണത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നത് ശരിയായ നടപടിയല്ലെന്ന അഭിപ്രായവുമായി കാനം രാജേന്ദ്രന് ഉള്‍പ്പെടെയുളള സിപിഐ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കൂടാതെ വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജിന് സിപിഐ നേതാവ് ബിനോയ് വിശ്വം അന്ത്യോപചാരമര്പ്പിച്ചതും ഏറെ വിവാദമായിരുന്നു. അതേസമയം വെടിവെച്ചു കൊന്ന നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനുള്പ്പെടെയുളള സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
മാവോയിസ്റ്റുകളോടുള്ള സിപിഐയുടെ നിലപാട് സംബന്ധിച്ച് ഇടതുപക്ഷത്ത് തന്നെയുള്ള ചില നേതാക്കന്മാര് അഭിപ്രായപ്രകടനം നടത്തുന്നത് അവര്‍ക്ക് ഈ വിഷയത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഇന്നലെ സിപിഐ കണ്ണൂര്‍ ജില്ല സെക്രട്ടറി അഡ്വ.പി.സന്തോഷ്കുമാര്‍ പ്രസ്താവിച്ചു.
ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പിന്റെ ഉപോല്‍പ്പന്നങ്ങളില്‍ ഒന്നാണ് മാവോയിസം. വടക്കെ ഇന്ത്യയില്‍ നിരവധി സിപിഐ പ്രവര്‍ത്തകരും നേതാക്കളും മാവോയിസ്റ്റുകളുടെ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.
എന്നാല്‍ വെടിവെച്ചുകൊന്നും ശാരീരികമായി ആക്രമിച്ചും സൈനിക നടപടികളിലൂടെയും മാവോയിസ്റ്റുകളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന കാഴ്ചപ്പാട് സിപിഐക്ക് ഇല്ലെന്നും സന്തോഷ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മാവോയിസ്റ്റുകള്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സംഭവം ദിവസം കഴിയുന്തോറും സംസ്ഥാന ഭരണകക്ഷിയായ എല്‍ഡിഎഫിലെ രണ്ട് പ്രമുഖ ഘടകകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലുളള അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമാകുന്നതിലേക്കാണ് പുതിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: