വായുവില്ലാത്ത ഗൃഹാന്തര്‍ഭാഗത്ത് കത്തിജ്വലിക്കുന്ന ദീപനാളംപോലെ യോഗിയുടെ മനസ്സും ശരീരവും ഭഗവദാനന്ദം അനുഭവിക്കുന്നു എന്ന് മുന്‍ ശ്ലോകത്തില്‍ പറഞ്ഞുവല്ലോ. ആ അവസ്ഥയെ വീണ്ടും വിവരിക്കുന്നു. ആ അവസ്ഥയില്‍ യോഗപരിശീലനം കാരണം, ഭൗതികസുഖം-ലാഭത്തിനുവേണ്ടിയുള്ള സകലവിധമായ ആഗ്രഹങ്ങളും പ്രവൃത്തികളും പരിപൂര്‍ണമായി നിന്നുപോകുന്നു. വിറകിന് കൂമ്പാരം മുഴുവന്‍ ദഹിപ്പിച്ച് ഭസ്മമാക്കി അഗ്നിയെപ്പോലെ അടങ്ങുന്നു.
മാത്രമല്ല, ഭൗതിക വിഷയങ്ങളെപ്പറ്റി ഒരു ബോധവും ഇല്ലാത്ത മനസ്സില്‍ ശ്രീകൃഷ്ണ ഭഗവാന്റെ കാണാന്‍ കഴിയുന്നു. ആ സ്വരൂപം എങ്ങനെ ഏതുരൂപത്തില്‍ കാണാമെന്ന് ശ്രീശങ്കരാചാര്യര്‍ പറയുന്നു.
”ആത്മാനം= ചൈതന്യ
ജ്യോതിസ്വരൂപം”
(ഭഗവാന് ദേഹത്തില്‍നിന്ന് പ്രവഹിക്കുന്ന പ്രകാശ ചൈതന്യമാണ് കാണുക) അതുകൊണ്ട് അന്തഃകരണത്തില്‍ ഉണ്ടാവുന്ന സന്തോഷപ്രവാഹത്തില്‍ ആ യോഗി നിമഗ്നനായി നില്ക്കുന്നു.
21) ആ സന്തോഷത്തിന്റേ കാരണം
ആ സുഖം, അത്യുത്കൃഷ്ടവും നാശമില്ലാത്തതുമാണ്; ഇന്ദ്രിയങ്ങള്‍കൊണ്ട് ആ സുഖം അനുഭവിക്കാന്‍ കഴിയുകയില്ല. ഭഗവച്ചൈതന്യവുമായി നിരന്തര സമ്പര്‍ക്കംകൊണ്ട്, തന്മയമായിത്തീര്‍ന്ന ബുദ്ധികൊണ്ടു മാത്രമേ-ആസ്വദിക്കാന്‍-കഴിയുകയുള്ളൂ എന്ന് യോഗിക്ക് അറിയാന്‍ കഴിയും. അതുകൊണ്ട്, ആ പരമതത്ത്വത്തില്നിന്ന് ഒരിക്കലും വേറിട്ടു പോകാത്തവിധം സ്ഥിരമായി നില്ക്കുന്നു.
22) ഇതിനെക്കാള്‍ വലിയ ലാഭം കിട്ടാനില്ല
ഈ ഭഗവദീയമായ ആനന്ദത്തെക്കാള്‍ വലിയതും ഉത്കൃഷ്ടവുമായ സുഖം വേറെ കിട്ടാനില്ലെന്ന് സമാധിസ്ഥനായ യോഗി ചിന്തിച്ചുറപ്പിച്ചിരിക്കയാണ്. ബ്രഹ്മാണ്ഡത്തിന്റെ അന്തര്‍ഭാഗത്തുള്ള സത്യലോകത്തിലോ ജനലോകം, മഹര്‍ലോകം, സ്വര്‍ഗലോകം തുടങ്ങിയ സര്‍വലോകങ്ങളിലെയും സുഖങ്ങള്‍ ആ യോഗിക്ക് നല്ലവണ്ണം അറിയാം. ആ ലോകങ്ങളും നശിക്കുന്നതാണല്ലോ എന്നും അറിയാം.
കഠിനമായ തണുപ്പ്, ചൂട്, കൊടുങ്കാറ്റ്, അതിവര്‍ഷം, മഹാരോഗങ്ങള്‍, ദുഷ്ടന്മാരുടെ ആക്രമണം- മുതലായ എത്ര വലിയ ദുഃഖവും ആ സമാധിസ്ഥനെ, ലവലേശംപോലും സമാധ്യവസ്ഥയില്‍ നിന്ന്, ഭഗവദീയമായ ആനന്ദാനുഭവത്തില്നിന്ന് ഒന്ന് ഇളക്കാന്‍ കഴിയുകയില്ല.
23)’യോഗം’ എന്ന പദത്തിന്റെ അര്‍ത്ഥം
ദുഃഖ സംയോഗ വിയോഗം എന്നതാണ്. ‘ദുഃഖ സംയോഗം’ എന്നതിന് ദുഃഖങ്ങളുമായി കൂടിച്ചേരുക എന്നര്‍ത്ഥം. വിയോഗം എന്നതിന് വിഷയസുഖവുമായി വേര്‍പെടുക എന്നര്‍ത്ഥം.
ജീവാത്മാവിനെ പരമാത്മാവായ ഭഗവാനുമായി യോജിപ്പിക്കുമ്പോള്‍ ഭൗതിക സുഖത്തിന്റെ ചെറുകണികപോലും അനുഭവിക്കേണ്ടിവരില്ല. ആചാര്യന്മാര് ഉദാഹരണത്തിലൂടെ ഈ അവസ്ഥയെ വിശദീകരിക്കുന്നു. ഉറക്കത്തില്‍ പരമാത്മാവ് ജീവാത്മാവിനാല്‍ ആലിംഗനം ചെയ്യപ്പെടുകയാണ്. അപ്പോള്‍ ശരീരത്തിനകത്തോ പുറത്തോ സംഭവിക്കുന്ന ഒന്നുംതന്നെ അറിയുന്നില്ല. പക്ഷേ ഒരു വ്യത്യാസമുണ്ട്. ഉറക്കത്തില്‍ ബോധശക്തി പ്രവര്‍ത്തിക്കുന്നു.
അതുകൊണ്ട് മനുഷ്യന് ശാസ്ത്രങ്ങളുടെയും ഗുരുവിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഈ ജന്മത്തില്, അല്ലെങ്കില്‍ അടുത്ത ജന്മത്തില് ഞാന്‍ യോഗ അനുഷ്ഠിച്ച് ലക്ഷ്യത്തില്‍ ഭഗവദീയമായ ആനന്ദം അനുഭവിക്കുമെന്ന് നിശ്ചയിച്ച് യോഗാനുഷ്ഠാനം തുടങ്ങണം. ‘അനിര്‍വിണ്ണ ചേതസാ’- യോഗചര്യ വളരെ ക്ലേശഭൂയിഷ്ടമാണ്, മനോനിയന്ത്രണം, ഇന്ദ്രിയനിഗ്രഹം ഇവയെല്ലാം വിഷമാണ് എന്നൊക്കെ വിചാരിച്ച് യോഗപരിശീലനത്തില്‍ മടിക്കാതെ പ്രവര്‍ത്തനം തുടരണം.
ധ്യാനയോഗത്തിലൂടെ-യോഗകര്മത്തിലൂടെയോ ജ്ഞാനയോഗത്തിലൂടെയോ, ഭഗവാനുമായി നേരിട്ടു ബന്ധപ്പെട്ട് പരിശീലിക്കുന്നവരെ തന്റെ ഭക്തമാരെ അയച്ചുകൊടുത്ത് ഭഗവാന് തന്നെ സഹായിക്കും എന്ന് മനസ്സിലാക്കണം. അഞ്ചുവയസ്സുമാത്രം പ്രായമുള്ള ധ്രുവ കുമാരന് ഭഗവാനെ ധ്യാനിച്ച് തപസ്സു ചെയ്യാന്‍ കാട്ടിലേക്ക് പുറപ്പെട്ടപ്പോള്‍, നാരദ മഹര്‍ഷി ചെന്ന് ഉപാസനാ രീതി ഉപദേശിച്ച് സഹായിച്ചതും നാം ഓര്‍ക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: