തിരുവനന്തപുരം: തോട്ടഭൂമി തിരിച്ചു പിടിക്കാന്‍ നിയോഗിക്കപ്പെട്ട സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തെ നിഷ്ക്രിയനാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
സ്പെഷ്യല്‍ ഓഫീസറുടെ ഓഫീസുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതിയില്‍ നടത്താന്‍ പ്രത്യേക പ്ലീഡറെ നിയമിക്കാതെ സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണ്. കേസിന്റെ നിര്‍ണ്ണായക സമയത്ത് അന്നത്തെ പ്ലീഡറായിരുന്ന സുശീലഭട്ടിനെ മാറ്റിയപ്പോള്‍ അതിലും സമര്‍ത്ഥനായ ഉദ്യോഗസ്ഥനെ നിയമിക്കും എന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ പിന്നീട് നിയമിക്കപ്പെട്ട രണ്ടു പേരും തോട്ടമുടകള്‍ക്ക് വേണ്ടി നേരത്തെ ഹാജരായവരാണ്. കേസ് നടത്തിപ്പില്‍ നിന്ന് അവര്‍ പിന്മാറിയതോടെ നിലവില്‍ തോട്ടഭൂമി സംബന്ധിച്ച കേസ് നടത്താന്‍ ആളില്ലാത്ത അവസ്ഥയാണ്. ഇപ്പോഴുള്ള പ്ലീഡര്ക്കാകട്ടെ റവന്യു വകുപ്പിന്റെ മുഴുവന്‍ കേസുകളും നടത്തേണ്ട ചുമതലയും നല്‍കിയിട്ടുണ്ട്.
ഇതോടെ സ്പെഷ്യല്‍ ഓഫീസറുടെ ഓഫീസിന് മാത്രമായി വക്കീല്‍ എന്ന വ്യവസ്ഥ അട്ടിമറിക്കപ്പെട്ടു. സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥര്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതോടെ രാജമാണിക്യത്തിന്റെ കണ്ടെത്തലുകള്‍ മുഴുവന്‍ അട്ടിമറിക്കപ്പെട്ടു.
അഞ്ചു ലക്ഷം ഏക്കര്‍ തോട്ടം ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും ഇതേപ്പറ്റി സിബിഐ അന്വേഷണം വേണമെന്നും രാജമാണിക്യം ശുപാര്‍ശ ചെയ്തിരുന്നു. ഇതും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തോട്ടം ഉടമകളെ സഹായിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിത്. ഹൈക്കോടതിയിലെ മാധ്യമ വിലക്ക് മൂലം ഇക്കാര്യങ്ങള്‍ പുറംലോകം അറിയുന്നില്ല. ഇത് സര്‍ക്കാരിന് സഹായകമാവുകയാണ്.
തോട്ടം കേസുകള്‍ അട്ടിമറിക്കാന്‍ ഇടത് – വലത് മുന്നണികള്‍ ഒത്തുകളിക്കുകയാണ്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതി ഉണ്ടെന്നും കുമ്മനം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: