കൊച്ചി: ഫസല്‍ വധത്തിന്റെ പേരില്‍ നിരപരാധിയായ, കണ്ണൂര്‍ പാറാല്‍ വീട്ടില്‍ ഇ. സുബീഷിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് ആര്‍എസ്എസ്. സിബിഐ അന്വേഷിക്കുന്ന ഫസല്‍ വധവുമായി ബന്ധപ്പെട്ട്, സിപിഎം ഗൂഢാലോചനയുടെ ഭാഗമായാണ് ഭീകരമര്‍ദ്ദനം.
തലശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്, കൂത്തുപറമ്പ് സിഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭീകരമര്‍ദ്ദന മുറകള്‍ നടത്തിയത്. പ്രാന്തകാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഇന്നോവ കാറില്‍ പോകവേ വടകരയില്‍ വച്ച് സുബീഷിനെ വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. വളാങ്കച്ചാലില് മോഹനന് കള്ളുഷാപ്പില്‍ വച്ച് വധിക്കപ്പെട്ടതിന്റെ പേരില്‍ ചോദ്യം ചെയ്യാനാണ് അറസ്റ്റ് എന്നാണ് പോലീസ് പറഞ്ഞത്.
രഹസ്യകേന്ദ്രത്തില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു, വാരിയെല്ല് തകര്‍ത്തു. ഉള്ളംകാലില്‍ ചൂരലിനടിച്ചു. മുഖത്ത് വെള്ളം ചീറ്റിച്ചു. ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം ഫസലിനെ കൊല്ലാന്‍ നേതൃത്വം കൊടുത്തു എന്നതടക്കം പോലീസ് ആസൂത്രിമായി തയ്യാറാക്കിയ കുറ്റസമ്മതം സുബീഷിനെക്കൊണ്ട് വായിപ്പിച്ച് വീഡിയോ-ഓഡിയോ റെക്കോഡ് ചെയ്യുകയായിരുന്നു. മജിസ്ട്രറ്റിന് മുന്നില്‍ സുബീഷ് ദുരനുഭവം തുറന്നുപറഞ്ഞിട്ടും ഭരണകൂട പിന്തുണയോടെ പകപോക്കല്‍ തുടരുന്നു.
കഴിഞ്ഞ ഇടതു സര്‍ക്കാരില്‍, കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരിക്കെയാണ് 2006ല്‍ ഫസല്‍ വധിക്കപ്പെട്ടതും കാരായി രാജനും ചന്ദ്രശേഖരനും പ്രതിചേര്‍ക്കപ്പെട്ടതും.
ഇതേ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ഫലം കാണാഞ്ഞിട്ട് വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിബിഐ ഏറ്റെടുത്തു. ഭരണത്തിലേറിയതു മുതല്‍ കമ്യൂണിസ്റ്റുകാര്‍ പ്രതികളായ കേസുകള്‍ തേച്ചുമായ്ച്ചുകളയാന്‍ പണം നല്‍കിയും, മര്‍ദ്ദിച്ചും നിരപരാധികളെ കുടുക്കുകയാണ് സിപിഎം ഒത്താശയോടെ പോലീസ്.
മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുബീഷ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. കേരളത്തിലെ സാമൂഹ്യസുരക്ഷിതത്വത്തിന് ഭീഷണിയാണ് ഇത്തരം പോലീസുകാരും അവര്‍ക്ക് പിന്തുണ നല്കുന്ന ഭരണകൂടവും അവരെ നയിക്കുന്ന സിപിഎമ്മും, അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: