സങ്കല്പ്പ പ്രഭവാന്‍ കാമാന്‍ -സങ്കല്പം എന്നത്, ഭൗതിക സുഖങ്ങള്‍ ദുഷിച്ചതാണെങ്കിലും നല്ലതാണ് എന്ന തെറ്റിദ്ധാരണയില്‍നിന്നാണ് ഈ വസ്തു എനിക്കുവേണം, ഈ വസ്തു എനിക്ക് വേണ്ട എന്നിങ്ങനെയുള്ള ആഗ്രഹങ്ങള്‍ നമ്മുടെ മനസ്സില്‍ മുളയ്ക്കുന്നത്. ഈ ലോകത്തിലെയോ സ്വര്‍ഗം മുതല്‍ ബ്രഹ്മലോകം വരെയുള്ള ലോകങ്ങളിലെയോ സുഖഭോഗങ്ങളെ എല്ലാം ദൂരെ ഉപേക്ഷിക്കണം. പട്ടി ഛര്‍ദിച്ച പായസം കണ്ടാല്‍ നാം കണ്ണും മൂക്കും കൈകള്കൊണ്ടടച്ച് പിന്തിരിഞ്ഞ് ഓടുന്നതുപോലെ ഓടണമെന്ന് ആചാര്യന്മാര് ഉദാഹരണം പറയുന്നു.
പിന്നെ മനസ്സുകൊണ്ട് ഇന്ദ്രിയങ്ങളെ ഭൗതികതയിലേക്ക് ഓടാന്‍ സമ്മതിക്കരുത്. പൂര്‍ണമായും നിയന്ത്രിക്കണം.
25) എങ്ങനെയാണ് നിയന്ത്രിക്കേണ്ടത്?
ബുദ്ധിക്കാണ് മനസ്സിനെ നിയന്ത്രിക്കാനുള്ള ധീരത-ധൈര്യം-ഉള്ളത്. ഉപനിഷത്ത് പറയുന്നു.
”ഇന്ദ്രിയേ ഭൂഃ പരം മാനഃ
മനസാസ്തു പരാബുദ്ധിഃ”
(ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് മനസ്സിനും മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ് ബുദ്ധിക്കുമാണുള്ളത്) ആ ബുദ്ധികൊണ്ട് മനസ്സിനെ മെല്ലെ മെല്ലെ വിഷയസുഖത്തില്നിന്ന് പിന്തിരിപ്പിക്കണം. എത്ര വട്ടം മനസ്സിനെ ഭൗതികസുഖത്തില്നിന്ന് പിന്തിരിപ്പിച്ചാലും മനസ്സ് പിന്നെയും ഓടിപ്പോവുകയാണല്ലോ. എന്തുചെയ്യും? പറയുന്നു.
ആത്മസംസ്ഥം മനഃകൃത്വാ
മനസ്സിന്റെ സ്വഭാവമാണ് ചിന്തിക്കുക, ധ്യാനിക്കുക എന്നത്. കേട്ടും കണ്ടും പരിചയപ്പെട്ട വസ്തുക്കളെയും സുഖങ്ങളെയും അത് ധ്യാനിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് മനസ്സിന്റെ ചിന്താവിഷയം, സൗന്ദര്യ സാരസര്‍വസ്വവും സച്ചിദാനന്ദമയവുമായ ഭഗവത്സ്വരൂപമാക്കി മാറ്റുക. പരമാത്മാവായ ഭഗവാനില്‍ ഉറപ്പിച്ചു നിര്‍ത്തുക.
ആദിപുരുഷനായ ശ്രീകൃഷ്ണഭഗവാനില്നിന്ന് ഉപരിയായിട്ട് വേറെ ഒരു തത്വവുമില്ല. ഭഗവത്പ്രാപ്തിയാണ്, പരമവും ഉത്കൃഷ്ടവുമായ പ്രാപ്യസ്ഥാനം എന്നീ രീതിയിലുള്ള ഉപനിഷതത്ത്വങ്ങള് വിശദീകരിച്ചുകൊടുത്തു ഭഗവാനെ ബുദ്ധിക്ക് പരിചയപ്പെടുത്തിയാല്‍ പിന്നെ ആ ബുദ്ധിയില്‍ വേറെ ഒന്ന് ചിന്താവിഷയമായി ഉയരുകയില്ല- നകിഞ്ചിദഹ ചിന്തയേല്‍.
മനസ്സിനെ വശീകരിക്കാനുള്ള വഴി (6-26)
മനസ്സ് അതിചഞ്ചലമാണ്. ഒരു വസ്തുവില്‍ ഒരു നിമിഷനേരംപോലും ഉറപ്പിച്ചുനിര്‍ത്തുവാന്‍ കഴിയില്ല. ഭഗവാന്റെ പരമാത്മ സ്വരൂപം ധ്യാനിച്ചു തുടങ്ങിയാല്‍ ഉടനെ ശബ്ദം, രൂപം തുടങ്ങിയ ഭൗതിക വിഷയങ്ങളിലേക്ക് ഓടാന്‍ ആരംഭിക്കും. ഭൗതിക സുഖത്തിന്റെ ദുഃഖകരമായ അവസ്ഥ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ച് തിരിച്ചുകൊണ്ടുവന്ന് ഭഗവത്സൗന്ദര്യത്തിലും ഭഗവദാനന്ദത്തിലും നിമിഗ്നമാക്കും.
എങ്ങനെയാണ് നിമിഗ്നമാക്കേണ്ടത്?
ഇന്ദ്രിയങ്ങളുടെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങള്‍ ഭഗവാനിലേക്ക് മാറ്റണം. ഭഗവാന്റെ രൂപസൗന്ദര്യം യഥാര്‍ത്ഥ ഭക്തന്മാരുടെ വാക്കുകളിലൂടെ കേള്‍ക്കുവാന്‍ ചെവി ഉപയോഗിക്കുക, കണ്ണുകൊണ്ട് ഭഗവാന്റെ വിഗ്രഹങ്ങളും ചിത്രങ്ങളും കാണുക- ഭഗവദ് ഭക്തന്മാരുമായി ഭഗവതത്വങ്ങള് സംവദിക്കുക. ഭഗവത് ക്ഷേത്രങ്ങളില്‍ കാലുകള്‍കൊണ്ട് പ്രദക്ഷിണം വയ്ക്കുക, ശിരസ്സുകൊണ്ട് ഭഗവാനെ നമസ്കരിക്കുക തുടങ്ങിയ സേവനങ്ങള്‍ ഒരുപാട് അനുഷ്ഠിക്കുന്നുണ്ട്. സ്നേഹപുരസ്സരം അവ ചെയ്യുമ്പോള്‍ മനസ്സ് വശീകരിക്കപ്പെടും.
”പുരുഷഃ സപരഃ പാര്‍ത്ഥ
ഭക്ത്യാലഭ്യസ്ത്വനന്യയാ”
(7-22)
”ഭക്ത്യാ മാമഭിജാനാതി”
(11-54)
എന്നിങ്ങനെ ഭഗവാന് തന്നെ പിന്നീട് വിവരിക്കുന്നുണ്ടല്ലോ (പരമപുരുഷനായ ഭഗവാനില്‍ ഭക്തികൊണ്ട് മാത്രമേ ഭഗവാനെ അറിയാന്‍ കഴിയൂ. ആ ഭക്തി, മറ്റൊരിടത്തേക്ക് തെന്നിമാറാതെ നിഷ്ഠയോടെ പ്രവഹിക്കുകയും വേണമെന്ന് ശ്രീശങ്കരാചാര്യരും പറയുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: