കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണവേട്ട രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ദുരിതത്തിലാഴ്ത്തിയെന്നും നോട്ടിന്റെയും ചില്ലറയുടെയും അഭാവം ജനങ്ങളെ കഷ്ടപ്പെടുത്തിയെന്നും പ്രതിപക്ഷം അലമുറയിടുമ്പോഴും രാഷ്ട്രത്തിന് ഉപകാരപ്രദമായ കള്ളപ്പണം എത്ര കോടിയാണ് പിടിക്കപ്പെട്ടതെന്നും എത്രകോടി സ്വര്‍ണവും പണവും ഖജനാവിലെത്തിയെന്നും അന്വേഷിച്ചറിയുന്നില്ല. പകരം അപക്വമായ വ്യക്തിത്വത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രതീകമായ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയാണ്.
പ്രസിദ്ധ നടന് മോഹന്‍ലാല്‍ ചോദിച്ചത് ജനങ്ങള്‍ക്ക് മണിക്കൂറുകളോളം ബിവറേജസ് ഔട്ലെറ്റുകള്ക്ക് മുന്പില് ക്ഷമയോടെ ക്യൂ നില്ക്കാമെങ്കില് ജനോപകാരപ്രദമായ ഒരു നടപടി പ്രയോഗത്തില്‍ വരുത്താന്‍ കുറച്ചൊക്കെ ത്യാഗം സഹിച്ചുകൂടെയെന്നാണ്. സിബിഐയും ആദായനികുതി വകുപ്പും നടത്തുന്ന കള്ളപ്പണവേട്ടയില്‍ കുടുങ്ങുന്നത് വമ്പന്മാരാണ്. റെയ്ഡ് ശക്തമാക്കിയതോടെ ഇതിനകം 1000 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തുകഴിഞ്ഞു. പലരും അറസ്റ്റിലാകുകയും ചെയ്തു. കുളിമുറിയില്‍ ഒളിപ്പിച്ച 5.70 കോടിയുടെ കള്ളനോട്ടും കണ്ടെടുത്തു. 30 കോടിയുടെ നിക്ഷേപം ഹവാല ഇടപാടുകാരുടേതാണെന്ന് സംശയിക്കപ്പെടുന്നു.
2.18 കോടി ചണ്ഡിഗഢില്‍നിന്നും ദല്‍ഹിയില്‍നിന്ന് മൂന്നേകാല്‍ കോടിയും പിടിച്ചു. വിമാനത്താവളങ്ങളില്‍ നിന്ന് 70 കോടിയും 170 കിലോ സ്വര്‍ണവും പിടികൂടിയതും, കര്‍ണാടകയിലും ഗോവയിലും 8.57 കോടി പിടിച്ചതുമെല്ലാം തെളിയിക്കുന്നത് മോദി പറഞ്ഞ സത്യത്തിനടിവരയിടുന്നതാണ്. സംസ്ഥാന വ്യത്യാസമില്ലാതെയാണ് എല്ലാ സംസ്ഥാനങ്ങളില്‍നിന്നും കള്ളപ്പണവും സ്വര്‍ണവും പിടികൂടുന്നത്.
ഗുജറാത്തില്‍ കള്ളപ്പണവുമായി പാക്കിസ്ഥാന് സ്വദേശി ബുഹാറുദ്ദീന്‍ വോറ അറസ്റ്റിലായതുപോലെ ഇന്ത്യ മുഴുവന്‍ കള്ളപ്പണ വേട്ട ശക്തമാകുമ്പോള്‍ കള്ളപ്പണക്കാര്‍ വിറകൊള്ളുകയാണ്. കള്ളപ്പണം വെളുപ്പിക്കാന്‍ റാക്കറ്റുകള്‍ തന്നെയുണ്ട്. അനധികൃതമായി ശേഖരിച്ച പുതിയ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ ഒളിപ്പിക്കുന്നവരെയും പിടികൂടുന്നുണ്ട്. 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പെട്ടെന്ന് അസാധുവാക്കിയപ്പോള്‍ ജനങ്ങള്‍ക്ക് ചില പ്രശ്നങ്ങളുണ്ടായി എന്നത് വാസ്തവമാണ്.
എന്നാല്‍ ഒരു നല്ല കാര്യത്തിനുവേണ്ടി ഇത്തരം ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ ജനങ്ങളെ സന്നദ്ധരാക്കുന്നതിന് പകരം കള്ളപ്പണക്കാര്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആക്രമിക്കുന്ന പ്രതിപക്ഷം ദേശവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ് നടത്തുന്നതെന്ന് പറയേണ്ടിവരും. ഇന്ത്യയിലെ ചിലര്‍ക്ക് വിദേശരാജ്യങ്ങളില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ വ്യക്തമായതാണ്. എന്നാല്‍ പത്തുവര്‍ഷം ഭരിച്ചിട്ടും ഈ പണം തിരിച്ചുപിടിക്കാന്‍ യാതൊരു നടപടിയും എടുക്കാതിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇപ്പോള്‍ മോദി വിമര്‍ശകനായി രംഗത്തുവരുന്നത് പരിഹാസ്യമാണ്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ സോണിയാഗാന്ധി അഴിയെണ്ണാന്‍ സാധ്യതയുള്ളപ്പോള്‍ മകന് രാഹുലും ചില കോണ്‍ഗ്രസ് നേതാക്കളും മോദിക്കെതിരെ ആക്രോശിക്കുന്നതിന്റെ യുക്തി മനസ്സിലാക്കാവുന്നതേയുള്ളൂ.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ മോദി സര്‍ക്കാരിന്റെ നടപടി ലോക രാജ്യങ്ങള്‍ ശ്രദ്ധിക്കുകയും ആസ്ത്രേലിയ, വെനസ്വേല എന്നിവ അനുകരിക്കുകയും ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ‘ടൈം’ മാഗസിന്റെ ‘മാന്‍ ഓഫ് ദി ഇയര്‍’ പദവിക്കുപോലും പരിഗണിക്കപ്പെട്ടു. ഇപ്പോള്‍ നരേന്ദ്രമോദി വ്യക്തിപരമായി അഴിമതി നടത്തിയെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത് യാതൊരു തെളിവുകളും ഇല്ലാതെയാണ്. അമ്മ അകപ്പെട്ടേക്കാവുന്ന അഴിമതിക്കേസില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പുകമറ സൃഷ്ടിക്കല്‍. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ദൃഢമാക്കിയതിനും സാധാരണക്കാര്‍ക്ക് നല്ല ജീവിതം നല്കാന് ശ്രമിക്കുന്നതിനും ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തി കേരളത്തിലെ യുഡിഎഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചത് അവരുടെ ജനവിരുദ്ധതയ്ക്കാണ് അടിവരയിടുന്നത്.
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്നുവെന്ന് ഇടത്-വലത് മുന്നണികള്‍ മുറവിളി കൂട്ടുകയായിരുന്നു. എന്നാല്‍ ഇന്നലത്തെ സുപ്രീംകോടതി വിധിയോടെ കള്ളപ്പണക്കാരുടെ കാവലാളുകള്‍ കയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണ്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയോട് വൈകാരികമായി പ്രതികരിക്കാതെ, അതിനു പിന്നിലെ രാജ്യതാല്പര്യം കണക്കിലെടുത്ത് സഹകരിക്കാനുള്ള സന്മനസ്സാണ് ജനങ്ങള്‍ കാണിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: