തിരുവനന്തപുരം: ദേശവിരുദ്ധതയ്ക്കും ഹിന്ദുത്വത്തിനെതിരെയും ഒത്താശപാടി ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. ദേശീയതയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ അനുകൂലിച്ചും ഹിന്ദുത്വത്തെയും ദൈവങ്ങളെയും അപമാനിക്കുന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയുമാണ് കമലിന്റെ പ്രവര്‍ത്തനം.
സെന്‍സറിങ്ങും സര്‍ട്ടിഫിക്കേഷനും സെന്‍സര്‍ ബോര്‍ഡ് കര്‍ക്കശമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കമല്‍ ആദ്യം അധിക്ഷേപിച്ചു. സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിച്ച് മോദി വര്‍ഗീയത നടപ്പാക്കുന്നുവെന്നായിരുന്നു പ്രസ്താവന. ഇതിന് പിന്നാലെ സംസ്ഥാനത്ത് അധികാരത്തിലേറിയ ഇടതുപക്ഷം കമലിനെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് അവരോധിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളയിലൂടെയാണ് കമലിന്റെ ദേശവിരുദ്ധത ഇപ്പോള്‍ പുറത്തുവരുന്നത്.
കമല്‍ രക്ഷാധികാരിയായ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി പ്രസിഡന്റിനെ കൊണ്ടാണ് ദേശീയഗാന പ്രദര്‍ശനത്തിനെതിരെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. വിദേശികള്‍ അടക്കമുള്ളതിനാല്‍ ദേശീയഗാനത്തിന് എഴുന്നേറ്റ് നില്കാനാകില്ലെന്നായിരുന്നു അക്കാദമിയുടെ വാദം. ചലച്ചിത്ര അക്കാദമിയുടെ ഈ വാദം കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ഡിസംബര്‍ ആറിന് നിര്‍ബന്ധമായും എല്ലാ പ്രദര്‍ശനത്തിനും ദേശീയഗാനം നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചതോടെ ദേശീയഗാനം പ്രദര്‍ശിപ്പിച്ചു തുടങ്ങി. ദേശീയഗാന പ്രദര്‍ശന സമയത്ത് എഴുന്നേല്ക്കാന് തയ്യാറാകാത്തവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചപ്പോള്‍ കമല്‍ പോലീസിനെതിരെ തിരിഞ്ഞു. പോലീസ് നടപടി ശരിയല്ലെന്നും പോലീസിനെ തീയേറ്ററിനുള്ളില്‍ കയറാന്‍ അനുവദിക്കില്ലെന്നും പരസ്യ പ്രസ്താവന നടത്തി. കൂടാതെ കോടതിക്കെതിരെ നിലപാട് സ്വീകരിച്ചവര്‍ക്കൊപ്പം ചേര്‍ന്ന് പ്രതിഷേധ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു.
സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച ചിത്രത്തിന് അനുമതി നല്‍കിയാണ് കമല്‍ തന്റെ ഹിന്ദുത്വ വിരുദ്ധ നിലപാട് വ്യക്തമാക്കിയത്. ജയന് ചെറിയാന് സംവിധാനം ചെയ്ത ‘കാ ബോഡിസ്കാപ്സ്’ എന്ന ചിത്രത്തില്‍ ഹിന്ദു ആരാധനാ മൂര്‍ത്തിയായ ഹനുമാനെ നഗ്നനായി ചിത്രീകരിച്ചതിനാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു.
എന്നാല്‍, ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി നല്‍കാമെന്നും കോടതിയെ സമീപിച്ചാല്‍ മതിയെന്നും കമല്‍, ചെറിയാനെ ഉപദേശിച്ചു. ഇക്കാര്യം ജയന് ചെറിയാന് തന്നെ പലതവണ വ്യക്തമാക്കി. ചിത്രത്തില്‍ നഗ്നനായ ഹനുമാന് കൈയില്‍ പുസ്തകങ്ങളുമായി പറക്കുന്ന രംഗവുമുണ്ട്. സ്വവര്‍ഗാനുരാഗികളുടെ കഥപറയുന്ന ഈ ചിത്രത്തില്‍ ഇവരുടെ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നത് ഹിന്ദു പരിവാര്‍ പ്രവര്‍ത്തകരെന്നും പറയുന്നു. ഇതെല്ലാം മതവിശ്വസത്തെ വ്രണപ്പെടുത്തുമെന്ന് അറിയാവുന്ന കമല്‍ ഈ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്കി.
ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയതിന് പരാതി നല്‍കിയത് ചലച്ചിത്ര അക്കാദമിയല്ലെന്ന് കമല്‍ പറഞ്ഞിരുന്നു. എന്നാല്‍, സെക്രട്ടറി മഹേഷ് പഞ്ചു നേരിട്ടെത്തിയാണ് ആദ്യം പരാതി നല്‍കിയത്. കമലിന്റെ നിര്‍ദ്ദേശ പ്രകാരം പരാതി പിന്‍വലിക്കുകയും നിസാര വകുപ്പുകള്‍ ഉപയോഗിക്കാന്‍ മഹേഷ് പഞ്ചു പോലീസിനെ നിര്‍ബന്ധിക്കുകയുമായിരുന്നു. ഇതോടെ കമലിന്റെ ദേശ വിരുദ്ധ നിലപാടും വര്‍ഗീയചേരിതിരിവും പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: