ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ എല്‍ഡിഎഫിനേറ്റ പരാജത്തെത്തുടര്ന്ന് കൈക്കൊണ്ട അച്ചടക്ക നടപടി സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നു. ഇടതുസ്ഥാനാര്‍ഥി പി.സി. ജോസഫിന്റെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച ബേബി ജോണ്‍ കമ്മീഷന് സംസ്ഥാന കമ്മിറ്റിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്വതന്ത്രനായി മത്സരിച്ച പി.സി ജോര്‍ജ്ജിനെ ഒരു വിഭാഗം സിപിഎം നേതാക്കള്‍ സഹായിച്ചുവെന്ന് കമ്മീഷന് കണ്ടെത്തി. ഇവരാണ് അച്ചടക്ക നടപടിക്ക് വിധേയരായത്.
ചിലരെ മാത്രം തെരഞ്ഞുപിടിച്ച് നടപടിയെടുത്തത് വിഭാഗീയതയുടെ ഭാഗമാണെന്നാണ് ആരോപണം. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഓരോ ജില്ലാ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രചാരണച്ചുമതല. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിമാര്‍ക്കും രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കുമെതിരെ നടപടി വന്നപ്പോള്‍ നിയോജക മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയംഗത്തെ ഒഴിവാക്കിയതും മറ്റൊരു ജില്ലാ കമ്മിറ്റിയംഗത്തെ സംസ്ഥാന ഭാരവാഹിയാക്കിയതും ആരോപണത്തിന് ആക്കം കൂട്ടുന്നു.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റികള്‍ക്കു പുറമേ പൂഞ്ഞാറിന്റെ കീഴിലുള്ള ആറ് ലോക്കല്‍ കമ്മിറ്റികളും പുനഃസംഘടിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വി.എന്‍. ശശിധരനെ പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിയിലേക്കും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വി.പി. ഇബ്രാഹിമിനെ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയിലേക്കുമാണ് തരംതാഴ്ത്തിയത്. പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.ആര്. ശശിധരനെ തിടനാട് ലോക്കല്‍ കമ്മിറ്റിയിലേക്കും കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി ടി. പ്രസാദിനെ മുണ്ടക്കയം ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.
നിയോജകമണ്ഡലത്തിലെ 161 ബൂത്തുകളില്‍ 98 എണ്ണവുമുള്ള കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയില്‍ അച്ചടക്ക നടപടിയുണ്ടായത് ഏരിയ സെക്രട്ടറിക്കെതിരെ മാത്രമാണ്. എരുമേലി, കൂട്ടിക്കല്‍ പഞ്ചായത്തുകള്‍ ഭരിക്കുന്ന എല്‍ഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജ്ജിന് ലഭിച്ചതിന്റെ മൂന്നിലൊന്ന് വോട്ട് മാത്രമാണ് നേടാനായത്. ഇതേസമയം പൂഞ്ഞാര്‍ ഏരിയ കമ്മിറ്റിയില്‍ ഏരിയ സെക്രട്ടറി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശയുള്ളത്.
പൂഞ്ഞാറില്‍ ജയിക്കാനായി പിണറായി വിജയന് നേരിട്ടെത്തി പ്രചാരണം വിലയിരുത്തിയിട്ടും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 22,270 മാത്രം വോട്ട് ലഭിച്ച പി.സി. ജോസഫിന് കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ടു. ഒരു വിഭാഗത്തിന് നേരെമാത്രം അച്ചടക്ക നടപടി വന്നത് സിപിഎമ്മിന്റെ പൂഞ്ഞാര്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന വിലയിരുത്തലാണ് വന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: