ചരല്‍ക്കുന്ന്(പത്തനംതിട്ട): ചലച്ചിത്രോത്സവത്തെ സങ്കുചിത സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതായി ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്. ചരല്‍ക്കുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്രരംഗത്തെ സ്വന്തം ചൊല്പ്പടിക്കുകൊണ്ടുവരാന് ഉള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. ചില സംഘാടകരുടെ നിലപാടുകളും പക്ഷപാതപരമായ സമീപനവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ്ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഹനുമാനെ വികലമായി ചിത്രീകരിച്ച്, സ്വവര്‍ഗ്ഗരതിയുടെ പ്രതീകമായി ചൂണ്ടിക്കാട്ടി മതവികാരം വ്രണപ്പെടുത്തിയ സംഭവം ചലച്ചിത്രോത്സവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ധ്വംസിക്കുന്നതാണ്. ദേശീയഗാനത്തോടും ചലച്ചിത്രോത്സവ അധികൃതര്‍ കാട്ടിയ നിഷേധാത്മക സമീപനം ദേശസ്നേഹികളെ വേദനിപ്പിക്കുന്നതാണ്. ചെയര്മാന് കമല്‍ സ്വീകരിച്ച നിലപാട് ചലച്ചിത്രപ്രേമികള്‍ക്ക് അംഗീകരിക്കാവുന്നതല്ല.
ചിത്രങ്ങള്‍ തെരഞ്ഞെടുത്തതിലും പ്രദര്ശിപ്പിച്ചതിലുമെല്ലാം സ്വന്തം ഇഷ്ടാനിഷ്ടങ്ങളും സ്വാര്‍ത്ഥതാത്പര്യങ്ങളും കടത്തിവിടാന്‍ ചെയര്മാന് കൈക്കൊണ്ട നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. ചലച്ചിത്രരംഗത്തെ കലാസ്വാദനം പ്രോത്സാഹിപ്പിക്കുക എന്നതല്ല മറിച്ച് സ്വാര്‍ത്ഥപരമായ അജണ്ടകള്‍ നടപ്പാക്കാനാണ് അധികാരികള്‍ ശ്രമിച്ചതെന്നും കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: