ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മുഴുവന്‍ അടച്ചുപൂട്ടാന്‍ സുപ്രീംകോടതിയില്‍നിന്ന് വിധി ഉണ്ടായിരിക്കുന്നു. പാതകള്‍ക്ക് അരക്കിലോമീറ്റര്‍ വരെ അടുത്തുള്ള മദ്യശാലകളാണ് പൂട്ടേണ്ടത്. ഇതനുസരിച്ച് കേരളത്തിലെ മുന്നൂറിലേറെ ബിവറേജസ് ഔട്ട്ലെറ്റുകള് നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തുനിന്നു മാറ്റേണ്ടിവരും.
പാതയോരങ്ങളില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് മാര്‍ച്ച് 31 വരെ തുടരാം. ഏപ്രില്‍ മുതല്‍ ദൂരപരിധി പാലിക്കാതെ ലൈസന്‍സ് പുതുക്കരുത്. പ്രധാന പാതയോരങ്ങളിലെ മദ്യശാലകളില്‍നിന്നു മദ്യം വാങ്ങി ലഹരിയില്‍ വാഹനമോടിക്കുന്നത് മൂലമുള്ള റോഡപകടങ്ങള്‍ നിയന്ത്രിക്കാനാണ് കോടതിയുടെ ഉത്തരവ്. പാതയോരങ്ങളിലെ മദ്യശാലാ പരസ്യബോര്‍ഡുകള്‍ പ്രധാന പാതകളില്‍നിന്നു നീക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം മദ്യശാലകളുടെ കാലാവധി പൂര്‍ത്തിയായ ലൈസന്‍സുകള്‍ പുതുക്കി നല്‍കരുത്.
ലൈസന്‍സ് ഉള്ളവയ്ക്ക് മാത്രമാണ് മാര്‍ച്ച് 31 വരെ പ്രവര്‍ത്തനാനുമതി. എല്ലാ സംസ്ഥാനങ്ങളും ഉത്തരവ് കര്‍ശനമായി നടപ്പാക്കണം. ഇതിനാവശ്യമായ നടപടികള്‍ ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും സ്വീകരിക്കണം. മുനിസിപ്പല്‍-കോര്പ്പറേഷന് പരിധിയിയിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്കെങ്കിലും ഇളവ് നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. റോഡപകടങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഇതിനെതിരെ പഞ്ചാബിലെയും തമിഴ്നാട്ടിലെയും മദ്യശാല ഉടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇവരുടെ അപ്പീല്‍ തള്ളിയാണ് പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് ദേശവ്യാപകമായ നിരോധനം സുപ്രീംകോടതി ഏര്‍പ്പെടുത്തിയത്.
ഇന്ന് രാജ്യത്ത് കേരളത്തിലാണ് ഏറ്റവുമധികം മദ്യപാനം നടക്കുന്നത്. എട്ടു ലിറ്റര്‍വീതം ഒരാള്‍ കഴിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സുപ്രീംകോടതി വിധി ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തെയാണ്. അമിത മദ്യപാനംകൊണ്ട് സ്ത്രീപീഡനം, മോഷണം, ലൈംഗിക പീഡനം മുതലായവ കേരളത്തില്‍ വര്‍ധിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും അഭ്യസ്ത വിദ്യരുള്ള കേരളം ഇപ്രകാരം മദ്യത്തിനടിമയാകുന്നത് സാക്ഷര-സാംസ്കാരിക കേരളത്തിന്റെ മുഖത്ത് കരിവാരിത്തേക്കുന്നതിന് സമമാണ്.
കേരളത്തില്‍ മുതിര്‍ന്ന പുരുഷന്മാര് മാത്രമല്ല, കുട്ടികളും സ്ത്രീകളും മദ്യപാനികളാകുന്നത് ഗൃഹനാഥന്റെ വീട്ടിലിരുന്നുള്ള മദ്യസേവയാണ്. ബാറുകള്‍ പൂട്ടിയപ്പോള്‍ മലയാളികള്‍ തങ്ങളുടെ വീട് ബാറുകളാക്കി. അതിന്റെ ദുരന്തഫലം അച്ഛന്മാര് മദ്യം കഴിക്കുന്നത് കണ്ട് ശീലമായ കുട്ടികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന മദ്യം വാട്ടര്‍ ബോട്ടിലില്‍ കലര്‍ത്തി സ്കൂളില്‍ കൊണ്ടുപോകുകവരെ ചെയ്യുന്നു. കേരളത്തില്‍ മദ്യനിരോധനം നടപ്പാക്കിയപ്പോള്‍ അടച്ചുപൂട്ടിയത് 700 ബാറുകളായിരുന്നു. ഈ നടപടിയില്‍ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളെ ഒഴിവാക്കിയത് വിവേചനമാണെന്ന് അന്നേ പരാതികള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ വക മദ്യഷോപ്പുകള്‍ ക്രമേണ അടച്ചുപൂട്ടണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. മദ്യനിരോധനത്തിന്റെ തിക്തഫലം വിനോദസഞ്ചാര മേഖലയെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ടായി. പക്ഷേ സര്‍ക്കാര്‍ പ്രതികരിച്ചത് ജനങ്ങളുടെ ആരോഗ്യമാണ്, വിനോദ സഞ്ചാരമല്ല പ്രധാന പ്രശ്നം എന്നാണ്.
ചരിത്രപരമായി നോക്കിയാല്‍ മദ്യനിരോധനം പരാജയമായിരുന്നു എന്നുകാണാം. കേരളത്തിലെ കുട്ടികളില്‍ മയക്കുമരുന്നുപയോഗം കൂടിയത് മദ്യലഭ്യത കുറഞ്ഞപ്പോഴാണ്. ടൂറിസത്തിനുവേണ്ടി മാത്രം മദ്യോപയോഗം പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന് ഹാനികരമാണ്. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധിയും ടൂറിസത്തെ ബാധിച്ചേക്കാം. കേരളത്തില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണം മദ്യപിച്ചുള്ള വാഹനം ഓടിക്കലാണ്. അമിതമദ്യപാനം നിയന്ത്രിക്കാനായില്ലെങ്കിലും കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് മദ്യനിരോധനം കൊണ്ടുവന്നതെന്ന് പറയുന്നുണ്ടെങ്കിലും കേരളം ഭരിച്ച യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിലെ പടലപിണക്കങ്ങളാണ് ബാറുകള്‍ പൂട്ടുന്നതിലേക്ക് നയിച്ചത്.
സമൂഹം പുച്ഛിക്കുന്നുവെന്നത് മദ്യപാനികള്‍ക്ക് പ്രശ്നമല്ല. പെരുവഴിയില്‍നിന്ന് മദ്യഷോപ്പുകള്‍ അരകിലോമീറ്റര്‍ ദൂരേക്ക് മാറ്റിയാലും ഡ്രൈവര്‍ക്ക് വണ്ടിനിര്‍ത്തി മദ്യസേവയ്ക്ക് സാധിക്കുമെന്നോ ക്ലീനറെ വിട്ട് മദ്യം വാങ്ങാന്‍ സാധിക്കുമെന്നോ കോടതി ചിന്തിച്ചതായി തോന്നുന്നില്ല. എന്തായാലും വഴിയാത്രക്കാരുടെയും യാത്രക്കാരുടെയും മദ്യോപയോഗം കുറയ്ക്കാന്‍ സാധിച്ചേക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് എത്രമാത്രം ഫലപ്രദമാകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: