ന്യൂദല്‍ഹി: നോട്ട് റദ്ദാക്കല്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരയെയും മന്മോഹന് സിങ്ങിനെയും രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്രമോദി. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയന്ന് നോട്ട് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് ഇന്ദിര അവഗണിച്ചതായി മോദി പറഞ്ഞു.
അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന മന്മോഹന് സിങ് തന്റെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ ഇതിനെതിരെ ചെറുവിരലനക്കിയില്ല. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കള്ളപ്പണം തടയുന്നതിന് ഇന്ദിരയുടെ ഭരണകാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രി വൈ.ബി. ചവാന് നോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ആഭ്യന്തര സെക്രട്ടറിയായിരുന്ന മാധവ് ഗോഡ്ബോളയുടെ പുസ്തകം പരാമര്‍ശിച്ച് മോദി പറഞ്ഞു.
വാഞ്ചൂ കമ്മിറ്റിയും നോട്ട് റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്കി. നടപടി സാമ്പത്തിക രംഗത്തിന് ഉണര്വ്വേകുമെന്നായിരുന്നു കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. ഇടത് നേതാവ് ജ്യോതിര്‍മയി ബസു എത്രയും പെട്ടെന്ന് ഇത് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് ഇനിയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടതുണ്ടെന്നായിരുന്നു ഇന്ദിരയുടെ പ്രതികരണം. കാര്യം പിടികിട്ടിയ ചവാന് പദ്ധതി ഉപേക്ഷിച്ചു. അന്ന് നോട്ട് റദ്ദാക്കിയിരുന്നെങ്കില്‍ രാജ്യം ഇത്രത്തോളം നശിക്കില്ലായിരുന്നു. 45 വര്‍ഷത്തിന് ശേഷം ബിജെപി സര്‍ക്കാര്‍ ഈ തീരുമാനം നടപ്പാക്കിയപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് രാജ്യതാത്പര്യമാണ്. കോണ്‍ഗ്രസ്സിന് രാജ്യതാത്പര്യത്തേക്കാള്‍ വലുതാണ് പാര്‍ട്ടിയുടെ താത്പര്യം. അഴിമതിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തെ എതിര്‍ക്കാന്‍ പ്രതിപക്ഷം ഒന്നിക്കുന്നു. കഴിഞ്ഞ യുപിഎ ഭരണത്തില്‍ കല്‍ക്കരി, ടു ജി തുടങ്ങിയ അഴിമതികള്‍ക്കെതിരെയാണ് പ്രതിപക്ഷമായ എന്‍ഡിഎ ഒറ്റക്കെട്ടായി പൊരുതിയത്. കറന്‍സിരഹിത സമ്പദ് വ്യവസ്ഥ ജീവിത രീതിയായി ജനങ്ങള്‍ സ്വീകരിക്കണമെന്നും മോദി വ്യക്തമാക്കി.
നോട്ട് റദ്ദാക്കിയതിന്റെ നേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാന്‍ ഒരാഴ്ച മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ എംപിമാരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: