കൊച്ചി: മുത്തലാഖ് നിയന്ത്രിക്കാന്‍ നിയമം വേണമെന്നും വിവാഹമോചനത്തിന് ഏകീകൃത നിയമം നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി. മുത്തലാഖിലൂടെ ബന്ധം വേര്‍പെടുത്തിയിട്ടും പാസ്പോര്ട്ടില് നിന്ന് ജീവിത പങ്കാളിയുടെ പേര് മാറ്റാന്‍ പാസ്പോര്‍ട്ട് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതിയുടെ നിലപാട്.
രാജ്യത്ത് ചില വിഭാഗങ്ങളുടെ എതിര്‍പ്പു മൂലം ഏകീകൃത സിവില്‍ കോഡ് ഇന്നും മരീചികയായി തുടരുന്നു. എന്നാല്‍, വിവാഹത്തിന്റെ കാര്യത്തില്‍ ഏകീകൃത നിയമം സാധ്യമാണ്. വിവാഹം മതാചാര പ്രകാരം നടത്തണമെന്ന നിയമം നിലനിര്‍ത്തി, വിവാഹമോചനത്തിന് ഏകീകൃത നിയമം കൊണ്ടുവരാനാകും. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ എതിര്‍ക്കാത്ത പൊതു വിവാഹമോചന നിയമമാണ് വേണ്ടതെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇതു സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ക്കായി വിധിയുടെ പകര്‍പ്പ് കേന്ദ്ര നിയമമന്ത്രാലയത്തിനും ലോ കമ്മിഷനും അയച്ചു കൊടുക്കാന്‍ കോടതി നിര്‍ദേശിച്ചു. പുരുഷന്റെ ഇഷ്ടത്തിനും ഭാവനയ്ക്കുമനുസരിച്ച് സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് ഇസ്ലാം അനുകൂലിക്കുന്നില്ല. ശരിഅത്ത് അനുശാസിക്കുന്ന തരത്തിലല്ലാതെ ഒരാളുടെ ഇഷ്ടം മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കുന്നതാവരുത് വിവാഹമോചനം.
മുസ്ലിം പുരുഷന്മാര് ഏകപക്ഷീയമായി വിവാഹമോചനം നടത്തുന്നത് ഇസ്ലാമിക നിയമത്തിനു നിരക്കുന്നതല്ലെന്ന് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുള്‍പ്പെടെയുള്ളവര്‍ വിധി ന്യായങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 1972 ല്‍ മുത്തലാഖിനെതിരെ കോടതി വിധിയുണ്ടായിട്ടും നടപടിയെടുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. അതിനാലാണ് നാലു പതിറ്റാണ്ടുകള്‍ക്കു ശേഷവും നിസഹായരായ മുസ്ലിം സ്ത്രീകളുടെ രോദനം കോടതികളില്‍ മുഴങ്ങുന്നത്. വിശാലമായ നിയമ നിര്‍മ്മാണത്തിലൂടെ മാത്രമേ ഇതിനു മാറ്റം വരുത്താന്‍ കഴിയൂ.
വിവാഹ കാര്യത്തില്‍ പൊതുനിയമം കൊണ്ടുവരുന്നത് ശരിയത്തിനു വിരുദ്ധമാണെന്നതു മിഥ്യാധാരണയാണ്. മത വിശ്വാസങ്ങളെയും ആചാരങ്ങളെയും എതിര്‍ക്കാത്ത തരത്തില്‍ വ്യക്തിഗത നിയമത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനു കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: