തിരുവനന്തപുരം: പ്രശസ്തരുടെയും ആത്മീയാചാര്യന്മാരുടെയും സന്ദേശങ്ങളും സാമീപ്യങ്ങളും ജീവിതത്തില്‍ പ്രചോദനമാകുമെന്നതിന് തെളിവാണ് സ്വാമി വിവേകാന്ദന്റെ ജീവിതമെന്ന് ശ്രീഎം പറഞ്ഞു. ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടന്ന വിവേക നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കേരള നവോത്ഥാനത്തില്‍ വിവേകാനന്ദ ദര്‍ശനത്തിന്റെ സംഭാവന എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസനില്നിന്ന് പ്രചോദനമുള്‍ക്കൊണ്ട അദ്ദേഹം ഗാഢമായ ധ്യാനത്തിലുപരി സ്വന്തം കര്‍മ്മം ചെയ്യാന്‍ ശിഷ്യരെ ഉപദേശിച്ചു. കേരളത്തില്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാലഘട്ടത്തിലെ സ്വാമി വിവേകാനന്ദന്റെ സന്ദര്‍ശനം കേരളത്തിന്റെ ഗതിതന്നെ മാറ്റി മറിച്ചു. അദ്ദേഹം ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരു തുടങ്ങിയ ആത്മീയാചാര്യന്മാരെ സന്ദര്‍ശിച്ചശേഷമാണ് നവോത്ഥാനത്തിന് ശ്രമം തുടങ്ങിയത്. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ ധ്യാനം അദ്ദേഹത്തിന് പുതു ഊര്‍ജമേകി.
സ്വാമിയുടെ ദര്‍ശനങ്ങള്‍ കേരളീയരില്‍ ചെലുത്തിയ സ്വാധനം ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ സേവനത്തിന്റെ ഭാഗമായി കേരള സന്ദര്‍ശനം നടത്തിയതിനുശേഷമാണ് സാമൂഹ്യ പരിഷ്കരണത്തിന് എന്തെങ്കിലും ചെയ്യണമെന്ന് ഉദ്ബോധനം സ്വാമി വിവേകാന്ദന് ഉണ്ടായതെന്ന് പരിവ്രാജിക അജയപ്രാണാമാതാജി പറഞ്ഞു. ചടങ്ങില്‍ രാമേശ്വര്‍ ടാംജി എഴുതിയ മറക്കപ്പെട്ടവരും മറക്കപ്പെടാത്തവരും എന്ന പുസ്തകത്തിന്റെ പ്രകാശനം മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: