കൊട്ടാരക്കര: കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പ്രമുഖ പരിശീലനസ്ഥാപനമായ കൊട്ടാരക്കരയിലെ എസ്ഐആര്‍ഡിയെ (സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ട്) പൂര്‍ണമായും സംസ്ഥാന നിയന്ത്രണത്തിലാക്കി കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്) റീജിയണല്‍ സെന്റര്‍ എന്നാക്കാന്‍ നീക്കം. ഇതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു.
സ്ഥാപനം കിലയില്‍ ലയിപ്പിച്ച് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ വരുതിയിലാക്കാനാണ് നീക്കം. ഇതിനായുള്ള നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് തദ്ദേശസ്വയം’ഭരണവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി വി.കെ.ബേബിയുടെ ഉത്തരവ്. മതിയായ നിലവാരമില്ലെന്ന കാരണത്താല്‍ യുജിസിയും കേന്ദ്രസര്‍ക്കാരും ഡീംഡ് യൂണിവേഴ്സിറ്റി പദവി നിഷേധിച്ച കിലയില്‍ എസ്ഐആര്‍ഡിയെ ലയിപ്പിക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്നുമില്ല.
നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്നപദ്ധതികളായ സ്വച്ഛ്ഭാരത് അഭിയാന്, പ്രധാനമന്ത്രി കൃഷിസിഞ്ചായ് യോജന, ഗ്രാമീണ സഡക് യോജന, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യോജന, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണജ്യോതി യോജന, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന് തുടങ്ങിയ പദ്ധതികളിലെല്ലാം ജനപ്രതിനിധിനിധികള്ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനം നല്‍കുന്നത് ഇവിടെയാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സോഷ്യല്‍ ഓഡിറ്റിനുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. 28 കോടി രൂപയാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഇതിനെ അട്ടിമറിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്രഫണ്ട് പൂര്‍ണമായും കിലയില്‍ എത്തിക്കുന്നതിനും സ്ഥാപനത്തിന്റെ പ്രവര്‍ത്തനസ്വാതന്ത്ര്യം നഷ്ടമാക്കി രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും ഇതു കാരണമാകും. ജീവനക്കാരുടെയും വിദഗ്ധ പരിശീലകരുടെയും ശമ്പളവും പരിശീലന ചെലവുമുള്‍പ്പടെ രണ്ട് കോടിയോളം രൂപയാണ് പ്രതിവര്‍ഷം കേന്ദ്രസര്‍ക്കാര്‍ എസ്ഐആര്ഡിക്കു നല്‍കുന്നത്.
1987 മുതല്‍ കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രനിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ഇതോടെ ഇല്ലാതാകുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേന്ദ്രഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ടും ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നത് എസ്ഐആര്ഡികള് മുഖാന്തരമാണ്. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഈ സംവിധാനം തുടരുമ്പോഴാണ് സംസ്ഥാനത്ത് എസ്ഐആര്‍ഡിയെ കിലയില്‍ ലയിപ്പിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന് ഭരണപങ്കാളിത്തമുണ്ടെങ്കിലും അക്കാദമിക് ചെലവുകള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്.
വിവിധ കേന്ദ്രപദ്ധതികളുടെ നടത്തിപ്പിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇവിടെയാണ് പരിശീലനം നല്‍കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വര്‍ഷംതോറും ഇവിടെ പരിശീലനത്തിനെത്തുന്നു. 23 ഏക്കര്‍ വിസ്തൃതിയില്‍ വിവിധ ഓഫീസുകള്‍, പരിശീലന കേന്ദ്രങ്ങള്‍, ഹോസ്റ്റല്‍, ഭക്ഷണശാല, ലാബുകള്‍ എന്നിവയെല്ലാമുണ്ട്. മണ്ണൂത്തി, തളിപ്പറമ്പ്, കൊട്ടാരക്കര ഇടിസികള്‍ എസ്ഐആര്‍ഡി നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിവര്‍ഷം 40,000 പേരാണ് ഇവിടെ പരിശീലനം പൂര്‍ത്തിയാക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇവിടെ പരിശീലനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
കേന്ദ്രനിയന്ത്രണത്തില്‍ നിന്നും പൂര്‍ണമായും സംസ്ഥാന നിയന്ത്രണത്തിലുള്ള കിലയിലേക്ക് മാറുന്നതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനരീതിയില്‍ മാറ്റുണ്ടാകും. ഒപ്പം കേന്ദ്രപദ്ധതികളെ പറ്റി പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്കുന്ന പരിശീലനത്തെയും മറ്റും അട്ടിമറിക്കപ്പെടുമെന്നും ആരോപണമുയര്‍ന്നു. വിവിധ ക്ഷേമപദ്ധതികള്‍ ദിവസവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിനെ സിപിഎം അസഹിഷ്ണുതയോടെയാണ് കാണുന്നത്. പലതും പേര് മാറ്റി സ്വന്തം പേരില്‍ ആക്കുകയും ചെയ്യുന്നതിനിടയിലാണ് സ്ഥാപനത്തെ മൊത്തത്തില്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: