കൊടുങ്ങല്ലൂര്‍ മതിലകത്ത് കെ.എം. അബ്ദുള്‍ മജീദിന്റെയും സുലേഖാ ബീവിയുടെയും മകന്. സബുറാബിയുടെ കെട്ടിയോന്. ജിന്‍സ് മുഹമ്മദിന്റെയും ഹന്ന മുഹമ്മദിന്റെയും പ്രിയപ്പെട്ട ബാപ്പ…. ബീടരുടെയും കൂട്ടക്കാരുടെയും പേരുകളെല്ലാം ഇമ്മാതിരി മുഴുപ്പിലായിരുന്നിട്ടും കമാലുദ്ദീന് മുഹമ്മദ് മജീദ് എന്തിനാണ് തന്റെ പേര് മാത്രം വെട്ടിച്ചുരുക്കിയതെന്ന് ഇസ്ലാമീങ്ങള് പലരും അതിശയിച്ചിട്ടുണ്ട്. കമാലുദ്ദീന് ഇംഗ്ലീഷില്‍ പേര് ചുരുക്കി കമാല്‍ എന്ന് എഴുതുകയും കമല്‍ എന്ന് വായിക്കുകയും ചെയ്തതിന്റെ പിന്നിലെ സൂത്രം എന്തായിരുന്നുവെന്ന് അവര്‍ക്കാര്‍ക്കും ഇതുവരെയും പിടി കിട്ടിയിരുന്നില്ല.
പ്രകൃതത്തില്‍ സുഡാപ്പിയും പെരുമാറ്റത്തില്‍ കമ്മ്യൂണിസ്റ്റുമായ കമാലുദ്ദീന് കേരളത്തിലെ പേരുകേട്ട പടം പിടുത്തക്കാരനാണ്. കമല്‍ എന്ന പേര് വെറും പടവും. പേരുകേട്ട അമ്പലങ്ങളുടെ തെരുവുകളില്‍ സുലൈമാനും അവുക്കാദറും മമ്മദ് കോയയും നടത്തുന്ന ചായപ്പീടികകള്‍ക്ക് അമ്പാടിയെന്നും ശ്രീകൃഷ്ണയെന്നും ചോറ്റാനിക്കരയമ്മയെന്നുമൊക്കെ പേരിടും പോലെ ആളെപ്പിടിക്കാനുള്ള ഒരു സൂത്രപ്പണി. സംഗതി വിജയിച്ചുകഴിഞ്ഞാല്‍, ചായപ്പീടിക സ്റ്റാര്‍ ഹോട്ടലായാല്‍ പിന്നെ സുലൈമാനും അവുക്കാദറും മമ്മദ് കോയയുമൊക്കെ പുറത്തുചാടും. അമ്മാതിരി ഒരു ചാട്ടമാണ് കൊടുങ്ങല്ലൂര്ക്കാരന് കമാലുദ്ദീന് ഇപ്പോള്‍ നടത്തുന്നത്.
കേരളത്തിലെ സുഡാപ്പി കം കമ്മ്യൂണിസ്റ്റുകള്‍ക്കെല്ലാം ഉള്ളതുപോലെ കമാലുദ്ദീനും ഒരു മോദിവിരുദ്ധ ചൊരുക്ക് ഉണ്ട്. അത് ഇപ്പോള്‍ ദേശീയഗാനത്തിന്റെ പേരില്‍ തുടങ്ങിയതല്ലെന്ന് സാരം.
അസഹിഷ്ണുതയും പോത്തിറച്ചിയും ദാദ്രിയും കന്നയ്യകുമാറുമെല്ലാമാണ് കമാലുദ്ദീനെ ഇക്കാലമത്രയും പ്രചോദിപ്പിച്ചിരുന്നത്. അക്കൂട്ടത്തില്‍ ഒടുവിലത്തേതായി വന്നുചേര്‍ന്നതാണ് ദേശീയഗാനം സംബന്ധിച്ചുണ്ടായ സുപ്രീം കോടതിയുടെ വിധി. സെന്‍സര്‍ ബോര്‍ഡ് ഹിന്ദുവിരുദ്ധമെന്ന് പ്രഖ്യാപിച്ച കാ ബോഡിസ്കേപ്പ് പോലുള്ള അസംബന്ധ സിനിമകളെ ചലച്ചിത്രമേളയിലേക്ക് കെട്ടിയെഴുന്നെള്ളിക്കുന്നതാണ് കമാലുദ്ദീന്റെ സര്‍ഗാത്മകത. അമ്മാതിരി ആഭാസങ്ങളോടാണ് കമാലുദ്ദീന് പ്രിയം.
മോദിയെയും ബിജെപി സര്‍ക്കാരിനെയും പുലഭ്യം പറഞ്ഞുനടന്നതിന് പിണറായി സര്‍ക്കാര്‍ നല്കിയ സമ്മാനമാണല്ലോ ഇപ്പോള്‍ കമാലുദ്ദീന് വഹിക്കുന്ന ചലച്ചിത്ര അക്കാദമി ചെയര്മാന് പദവി. സിനിമാ തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന വിധിക്കെതിരെ കമാലുദ്ദീന്റെ നാട്ടിലുണ്ടാക്കപ്പെട്ട കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സുപ്രീംകോടതിയില്‍ പോയി.
അദ്ദേഹത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്ന് ദേശീയഗാനത്തെ ഒഴിവാക്കിത്തരാന്‍ വല്ല വകുപ്പുമുണ്ടോ എന്നായിരുന്നു ഹര്‍ജിക്കാരുടെ അന്വേഷണം. പടം കാണാന്‍ വരുന്ന വിദേശികള്‍ക്ക് അലോസരമുണ്ടാകും എന്നതാണ് കമാലുദ്ദീന്റെ സൊസൈറ്റി ഉന്നയിച്ച തടസ്സവാദം. ദേശീയഗാനം പാടുമ്പോള്‍ അലോസരമുണ്ടാകുമെന്ന വാദം ഞെട്ടിച്ചുകളഞ്ഞുവെന്നാണ് കോടതി ഇതിനെക്കുറിച്ച് പറഞ്ഞത്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെയും അവരുടെ അടുക്കളനിരങ്ങി ഉണ്ണുന്ന കമാലുദ്ദീന്‍മാരെയും കുറിച്ച് കൂടുതല്‍ അറിഞ്ഞുതുടങ്ങിയാല്‍ സുപ്രീംകോടതിക്ക് പിന്നെ ഞെട്ടാനേ നേരമുണ്ടാവൂ.
കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിദേശികള്‍ വേണമെങ്കില്‍ ഇരുപത് വട്ടം എഴുന്നേറ്റുനില്ക്കട്ടെ എന്നാണ് പ്രതികരിച്ചത്. ദേശീയഗാനത്തിനെതിരെ ഒരു പരാതി വന്നു എന്നതാണ് സുപ്രീംകോടതിക്ക് അമ്പരപ്പുണ്ടാക്കിയത്. എഴുപത്തേഴുകാരനായ ശ്യാം നാരായണ്‍ ചോക്സെ പതിനഞ്ചുകൊല്ലമായി നടത്തുന്ന നിയമയുദ്ധത്തിനൊടുവിലാണ് തീയറ്ററുകളില്‍ സിനിമ തുടങ്ങുംമുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയ കോടതിവിധി ഉണ്ടാവുന്നത്. 2001ല്‍ റിലീസായ കഭീ ഖുശി കഭീ ഗം എന്ന ചിത്രം ഭോപ്പാലിലെ ഒരു തീയറ്ററില്‍ കണ്ടുകൊണ്ടിരിക്കെ തനിക്കുണ്ടായ മോശം അനുഭവത്തില്‍നിന്നാണ് ചോക്സെ നിയമപോരാട്ടത്തിനിറങ്ങിയത്.
സിനിമയിലെ ഒരു സീനില്‍ ദേശീയഗാനം ആലപിക്കുന്ന അവസരം എത്തിയപ്പോള്‍ എഴുന്നേറ്റുനിന്ന ചോക്സെയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത് കൂക്കിവിളിയും അസഭ്യവര്‍ഷവുമായിരുന്നു. അന്ന് തീയറ്ററിലേറ്റുവാങ്ങിയ അപമാനം ദേശീയഗാനത്തോടുള്ള അവമതിപ്പായി തോന്നിയ ചോക്സെയുടെ പോരാട്ടമാണ് ഇന്ന് കമാലുദ്ദീന്‍മാരെ പ്രകോപിപ്പിക്കുന്ന കോടതി വിധിയായി മാറിയത്. കമാലുദ്ദീന്മാര്ക്ക് വേണ്ടി ചാനലുകളില്‍ കയറിയിരുന്ന് ആര്‍എസ്എസുകാരെയും നരേന്ദ്രമോദിയെയും അധിക്ഷേപിക്കുന്നവരെ ഒരു കാര്യംകൂടി ഓര്‍മ്മിപ്പിക്കട്ടെ, ശ്യാം നാരായണ്‍ ചോക്സെ ആര്എസ്എസുകാരന് അല്ലേയല്ല. സര്‍ക്കാരുദ്യോഗം ചെയ്ത് വിരമിച്ചതിനുശേഷം ഇപ്പോള്‍ രാഷ്ട്രഹിത് ഗാന്ധിവാദി മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകനായി കഴിയുന്നു. രാഷ്ട്രഹിതം എന്നൊക്കെ കേട്ടാല്‍ കമാലുദ്ദീന്‍മാര്‍ക്കുണ്ടാകുന്ന ചൊറിച്ചിലിന്റെ ആഴം വളരെ വ്യക്തമാണ്.
ദേശീയഗാനത്തെ അനാദരിച്ചവര്‍ക്കെതിരെ പോലീസ് നടപടി എടുത്തതിന് കമാലുദ്ദീന്റെ കിങ്കരന്മാര്ക്ക് കലിപ്പ് ആര്‍എസ്എസിനോടാണ്. പ്രശ്നത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പലതും സംവിധാനം ചെയ്യുന്നതില്‍ പ്രഗത്ഭനായ പണ്ഡിതന് ബി. ഉണ്ണിക്കൃഷ്ണന് പറഞ്ഞത് ഇപ്പോള്‍ പ്രതികരിക്കുന്നത് ചിലര്‍ പ്രയോജനപ്പെടുത്താന്‍ ഇടയുണ്ടാക്കുമെന്നതിനാല്‍ അതിന് തയ്യാറാകുന്നില്ല എന്നാണ്. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാനാകാത്തവന്‍ തീയറ്ററില്‍ പോകേണ്ട എന്ന് പറഞ്ഞ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആദ്യമേ സംഘപരിവാറായി. വിദേശത്തുപോയാല് പട്ടിയെപ്പോലെ എല്ലാം അനുസരിക്കുന്നവന്മാര്‍ക്ക് അമ്പത്തെട്ട് സെക്കന്‍ഡ് എഴുന്നേറ്റ് നില്‍ക്കാനാവില്ലെങ്കില്‍ ജാമ്യം നല്‍കാതെ അകത്തിടുകയാണ് വേണ്ടതെന്ന് വിളിച്ചുപറഞ്ഞ് നടന് മണിയന്‍പിള്ള രാജു പിന്നെ സംഘപരിവാറായി. ദേശീയഗാനത്തെ മാനിക്കുക തന്നെവേണമെന്ന് കട്ടായം പറഞ്ഞ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും സംഘപരിവാറായി…. ഇതൊക്കക്കണ്ടാണ് ഉണ്ണിക്കൃഷ്ണന് വിരണ്ടുപോയത്.
തീയറ്ററില്‍ പോലീസ് കയറിയത് തെറ്റായെന്നും ഇനിയും കയറിയാല്‍ മേള നിര്‍ത്തിവെക്കുമെന്നുമൊക്കെയാണ് കമാലുദ്ദീന്റെ ഭീഷണി. ചലച്ചിത്രമേള മാന്യമായി നടത്താന്‍ ആവില്ലെങ്കില്‍ കമാലുദ്ദീന് എടുത്തണിഞ്ഞ ചെയര്മാന് കുപ്പായം അഴിച്ചുമാറ്റുകയാണ് വേണ്ടത്. കമാലുദ്ദീന് അത് ചെയ്യില്ല എന്ന് മാത്രമല്ല, അധികാരത്തിന്റെ കുപ്പായം ഇനിയുമുണ്ടെങ്കില്‍ എടുത്തണിയാന്‍ തയ്യാറാണ് താനും. മാന്യനായിരുന്നെങ്കില്‍ ഇപ്പോള്‍ വഹിക്കുന്ന ഫെഫ്കയുടെ ചുമതല ഒഴിഞ്ഞിട്ടുവേണമായിരുന്നു അക്കാദമി ഭരിക്കാന്‍ പോകാന്‍. എന്നാല്‍ അതല്ല കമാലുദ്ദീന്റെ ഉന്നം. ചലച്ചിത്രമേളയെ ഇല്ലാതാക്കണം. അല്ലെങ്കില്‍ തനിക്കും കൂട്ടര്‍ക്കും അതിപവിത്രമായ പോത്തിറച്ചി ദേശീയതയുടെ പ്രത്യയശാസ്ത്രത്തെ അരക്കിട്ടുറപ്പിക്കുന്ന പ്രചാരണമേളയാക്കണം. അതൊക്കെ ചെയ്യാനായില്ലെങ്കില്‍ കമാലുദ്ദീന് കമലാണെന്ന് പറഞ്ഞുനടന്നിട്ട് എന്തുകാര്യം.
മോദിയെ പിന്തുണച്ചതിന്റെ പേരില്‍ മേജര്‍ രവിയെയും സുരേഷ്ഗോപിയെയും ആക്ഷേപിച്ച കമാലുദ്ദീന് ഒരു പുതിയ സിനിമയുടെ പണിപ്പുരയിലാണത്രെ. കമലാ സുരയ്യയുടെ ജീവിതമാണ് കമാലുദ്ദീന്റെ പടം. ആമി എന്ന് പേര്. കമാലുദ്ദീന് പണിതെടുക്കുന്ന പടത്തിന്റെ വാലും ചേലും പിടികിട്ടാന്‍ ഇനി നമ്മള് ആ പടവും കാണേണ്ടിവരുമോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: