‘ദി ഹിന്ദു’ പത്രത്തില്‍ ഡിസംബര്‍ 9 ന് പ്രസിദ്ധീകരിച്ച ‘”Making of a mammoth tragedy”എന്ന ലേഖനത്തില്‍ ഡോ. മന്മോഹന് സിംഗ് ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ അസാധുവാക്കിയ എന്‍ഡിഎ ഗവണ്മെന്റിന്റെ നടപടിയെ ഹിമാലയന്‍ ദുരന്തമെന്ന് വിശേഷിപ്പിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി എന്നതിനേക്കാള്‍ സാമ്പത്തിക വിദഗ്ദ്ധന് എന്ന നിലയിലാണ് അദ്ദേഹം ആദരിക്കപ്പെടാറുള്ളത്. പ്രധാനമന്ത്രിപദം അദ്ദേഹത്തിന്റെ പ്രതിഛായക്ക് മങ്ങലേല്പ്പിച്ചിട്ടേ ഉള്ളൂ. പക്ഷേ ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ ഭാഷയല്ല അദ്ദേഹം ലേഖനത്തിലുടനീളം ഉപയോഗിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ വാചാടോപങ്ങള്‍ക്ക് മറുപടി പറയുന്നതിനേക്കാള്‍ നല്ലത് അദ്ദേഹം നിശബ്ദത പാലിച്ച് ഒഴിഞ്ഞുമാറിയ സാമ്പത്തികശാസ്ത്രത്തിന്റെ ഭാഷയില്‍ പ്രതികരിക്കുന്നതാണ്.
ആകര്‍ഷകമായ വാചക കസര്‍ത്തുകളല്ല, തര്‍ക്കമറ്റ വസ്തുതകളാണ് കറന്‍സി അസാധുവാക്കല്‍ നടപടി ദുരന്തമാണോ അതോ അവസാന പ്രതിവിധി ആണോ എന്നു തീരുമാനിക്കേണ്ടത്. ഡോ. സിങ് ആരോപിക്കുന്നതുപോലെ സാമ്പത്തികവ്യവസ്ഥയില്‍ നടത്തിയ എക്കാലത്തേയും വലിയ കെടുകാര്യസ്ഥതയാണോ ഇത്? അതോ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെടുന്നതുപോലെ അടിഞ്ഞുകൂടിയ മാലിന്യമെല്ലാം കഴുകിക്കളഞ്ഞ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കാനുള്ള അവസാന പോംവഴി ആണോ? ഉത്തരം കിട്ടണമെങ്കില്‍ 1999 മുതല്‍ 2004 വരെയുള്ള എന്‍ഡിഎ ഭരണവും, 2004-14 വരെയുള്ള യുപിഎ ഭരണവും വിശകലനത്തിന് വിധേയമാക്കണം.
യാഥാര്‍ത്ഥ്യവും സ്ഥിതിവിവര കണക്കുകളും
1999-2004 കാലഘട്ടത്തില്‍ എന്‍ഡിഎ ഭരിക്കുന്ന സമയത്ത് ജിഡിപി വളര്‍ച്ച 27.8 ശതമാനമായി ഉയര്‍ന്നു. വാര്‍ഷിക വളര്‍ച്ചാ നിരക്ക് 5.5 പോയിന്റ് ആയിരുന്നു. പണപ്പെരുപ്പത്തിന് ആക്കംകൂട്ടുന്ന വാര്‍ഷിക നാണയ ലഭ്യതാ നിരക്ക് 15.3 ശതമാനമായിരുന്നു. വില 23 ശതമാനവും വര്‍ഷത്തില്‍ 4.6 ശതമാനവുമായിരുന്നു. ആസ്തി വിലയുടെ ഉയര്‍ച്ച ആ അഞ്ചുവര്‍ഷങ്ങളില്‍ മിതമായ തോതിലായിരുന്നു. ഓഹരികള്‍ 32% വും, സ്വര്‍ണവില 38 ശതമാനവും ഉയര്‍ന്നു. ചെന്നൈ ഉദാഹരണമായി എടുക്കുകയാണെങ്കില്‍ ഭൂമി വില 32 ശതമാനം ഉയര്‍ന്നിരുന്നു. തൊഴിലവസരങ്ങള്‍ അഭൂതപൂര്‍വമായി വര്‍ധിച്ചു. ഏകദേശം 60 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 1970 ന് ദശാബ്ദങ്ങള്‍ക്കുശേഷം ആദ്യമായി വിദേശനാണയ കമ്മി 20 ബില്യണ്‍ വിദേശനാണ്യ മിച്ചത്തിലേക്ക് മാറിയതും 2002-04 എന്‍ഡിഎ ഭരണകാലത്താണ്.
ഇനി യുപിഎ ഭരണകാലമൊന്ന് പരിശോധിക്കാം. ഡോ. മന്‍മോഹന്‍സിംഗ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രിയുടെ ഭരണകാലം. അഴിമതി ആരോപണങ്ങള്‍കൊണ്ട് ആടിയുലയുന്നതിനു മുന്‍പുള്ള യുപിഎയുടെ ആറുവര്‍ഷങ്ങളില്‍ ജിഡിപി 50.8 ശതമാനമായി ഉയര്‍ന്നു. വാര്‍ഷിക തോത് 8.4% പോയിന്റ്സ്. ഇത് എന്ഡിഎയുടെതിനേക്കാള് 1.5% അധികമായിരുന്നു. ലോകമൊന്നാകെ ഡോ.സിങ്ങിനെ വാഴ്ത്തി. വമ്പന്‍ വളര്‍ച്ചയുടെ കഥകള്‍ യുപിഎയെ വീര്‍പ്പുമുട്ടിച്ചു. പക്ഷേ യുപിഎയുടെ ഈ ഉയര്‍ന്ന വളര്‍ച്ചാ നിരക്കില്‍ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. വിശ്വസിച്ചാലും ഇല്ലെങ്കിലും അത് 27 ലക്ഷം മാത്രമായിരുന്നു. എന്‍ഡിഎ ഭരണകാലത്ത് അത് 600 ലക്ഷമായിരുന്നു എന്നുമോര്‍ക്കുക.
നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്ഗനൈസേഷന് കണക്കുകളാണ് ഇതിന് അവലംബം. എന്‍ഡിഎയേക്കാള്‍ 1.5% അധികം ജിഡിപി വളര്‍ച്ച കൈവരിച്ചിട്ടും തൊഴിലവസരങ്ങള്‍ എന്‍ഡിഎ സൃഷ്ടിച്ചതിന്റെ 5% മാത്രം സൃഷ്ടിക്കാനേ യുപിഎക്ക് കഴിഞ്ഞുള്ളൂ.
എന്നിട്ടാണ് മോദിയുടെ കറന്‍സി അസാധുവാക്കല്‍ നടപടി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് ഡോ.സിങ് വിലപിക്കുന്നത്. ആ ആറുവര്‍ഷങ്ങളില്‍ വിലനിലവാരം 6.5 ശതമാനമുയര്‍ന്നു. (എന്‍ഡിഎ കാലത്ത് 4.6%. വിദേശ നാണയ കമ്മി 100 ബില്യണ്‍ ഡോളര്‍ മിച്ചമായിരുന്നു എന്നോര്‍ക്കുക). പെട്രോളിന്റെ ഉയര്‍ന്ന വിലയാണോ അതിന് കാരണം? അല്ല. ഇറക്കുമതി തീരുവ ഒഴിവാക്കപ്പെട്ട വിദേശമൂലധന നിര്‍മിത വസ്തുക്കളുടെ ഇറക്കുമതിയാണ് ഇതിലെ പ്രതി.
എന്തുകൊണ്ടാണ് വളര്‍ച്ചാ നിരക്ക് കൂടിയിട്ടും യുപിഎ ഭരണത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കാതിരുന്നത്? ഉത്പാദനമല്ല, വസ്തുവിലയിലുണ്ടായ അമിതമായ ഉയര്‍ച്ചയാണ് ഉയര്‍ന്ന വളര്‍ച്ചയായി കൊട്ടിഘോഷിക്കപ്പെട്ടത് എന്നതാണ് ഭംഗിയായി ഒളിപ്പിക്കപ്പെട്ട കാര്യം. യുപിഎയുടെ ആദ്യ ആറുവര്‍ഷങ്ങളില്‍ ഓഹരി, സ്വര്‍ണവിലകള്‍ മൂന്ന് മടങ്ങ് ഉയര്‍ന്നു. അതായത് 60 ശതമാനം വാര്‍ഷിക നിരക്ക്. ഓരോ രണ്ടോ മൂന്നോ വര്‍ഷത്തിലും വസ്തുവിന്റെ വില കൂടി. 1999 ല്‍ ആസ്തി പട്ടികയിലെങ്ങും ഇല്ലാതിരുന്ന ഗുര്‍ഗാവില്‍ ഭൂമി വില 10-20 മടങ്ങാണ് വര്‍ധിച്ചത്. വാര്‍ഷിക ജിഡിപി വളര്‍ച്ചയുടെ മൂന്നുമടങ്ങായിരുന്നു വസ്തുവിലയിലുണ്ടായ പെരുപ്പം. അതായത് ആസ്തി വില വര്‍ധനയായിരുന്നു യുപിഎയുടെ കൊട്ടിഘോഷിക്കപ്പെട്ട ‘ഉയര്‍ന്ന വളര്‍ച്ച’യുടെ പിന്നിലെ രഹസ്യം. ആധുനിക സാമ്പത്തിക ശാസ്ത്രത്തില്‍ ശരിയായ വളര്‍ച്ചാ നിരക്ക് അറിയാന്‍ ആസ്തി വിലയിലുണ്ടാകുന്ന വര്‍ധനവ് മൊത്ത ആഭ്യന്തര ഉല്‍പാദനത്തിനോട് ചേര്‍ക്കുന്ന രീതി യുപിഎക്ക് സഹായകമായി.
ശ്രദ്ധിക്കപ്പെടാതെ പോയ ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍
സാമ്പത്തിക ശാസ്ത്രം പറയുന്നത് പണം, വളര്‍ച്ച, ജോലി, വില എന്നിവയെല്ലാം പരസ്പര ബന്ധിതമാണെന്നാണ്. ഈ തത്വം അനുസരിച്ച് എന്‍ഡിഎയുടെയും യുപിഎയുടെയും ഭരണകാലം ഒന്ന് പരിശോധിച്ചു നോക്കുക. 2004-10 കാലത്ത് ശരാശരി നാണയ ലഭ്യതയുടെ വാര്‍ഷിക വളര്‍ച്ച 18 ശതമാനമായിരുന്നു. (എന്‍ഡിഎ ഭരണത്തില്‍ 15.3%) പക്ഷേ ആസ്തിവില അതിന്റെ അനേകം മടങ്ങായി വര്‍ധിച്ചു. എന്ഡിഎയുടെതിനേക്കാള് കൂടിയ നാണയ ലഭ്യത ആസ്തി വിലയിലുണ്ടായ ക്രമാതീതമായ വര്‍ധനവിനെ വിശദീകരിക്കില്ല. പൊതുജനത്തിന്റെ പക്കല്‍ ഉള്ള ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയുടെ എണ്ണത്തിന്റെ വര്‍ധന കള്ളപ്പണ ഇടപാടുകളെ എളുപ്പമാക്കി. ജിഡിപിയുടെ 9.4% പണമായിരുന്നു 1999 ല്‍ പൊതുജനത്തിന്റെ കൈവശം ഉണ്ടായിരുന്നത്. ബാങ്ക് സൗകര്യങ്ങളും ഡിജിറ്റല്‍ പണമിടപാടുകളും വര്‍ധിച്ചിട്ടും 2007-2008 കാലഘട്ടത്തില്‍ ഈ സംഖ്യ 13% ആയി ഉയരുകയാണ് ചെയ്തത്. പിന്നീട് അത് 12 ശതമാനത്തിനടുത്ത് വട്ടം കറങ്ങിനിന്നു.
പൊതുജനത്തിന്റെ കൈയിലുള്ള ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ 2004 ലെ 34 ശതമാനത്തില്‍നിന്നും രണ്ടുമടങ്ങിലധികമായി 2010 ല്‍. 2016 നവംബര്‍ എട്ടിലെ കണക്ക് പ്രകാരം അത് 87 ശതമാനമായിരുന്നു. 2004-2010 കാലത്ത് ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളുടെ ശരാശരി വാര്‍ഷിക വര്‍ധന 51 ശതമാനവും 2013-14 ല്‍ 63 ശതമാനവും ആയിരുന്നു. പുറത്തിറക്കിയ 1000ന്റെ മൂന്നില്‍ രണ്ടും 500 ന്റെ മൂന്നില്‍ ഒന്നും അതായത് 6 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് തിരിച്ചുവന്നിട്ടേ ഇല്ലെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തി. ഇങ്ങനെ തിരിച്ചുവരാതെ കിടക്കുന്ന ഉയര്‍ന്ന മൂല്യമുള്ള പണം കള്ളപ്പണത്തിന്റെ രൂപത്തില്‍ സ്വര്‍ണത്തിന്റെയും ഭൂമിയുടെയും വില കുത്തനെ ഉയര്‍ത്തി.
പാര്‍ട്ടിസിപ്പേറ്ററി കറന്‍സിയുടെ രൂപത്തില്‍ ഓഹരി വില വര്‍ധിപ്പിച്ചു. ഹവാല ഇടപാടുകളായും ഓഹരി വിപണിയിലെ വിദേശ നിക്ഷേപമായും ഈ പണം മാറി. പാര്‍ട്ടിസിപ്പേറ്ററി നോട്ടിന്റെ വില 2004 ലെ 68000 കോടിയില്‍നിന്നും 2007 ആകുമ്പോഴേക്കും 3.81 ലക്ഷം കോടിയായി ഉയര്‍ന്നു. ആസ്തിവില വര്‍ധന എങ്ങനെയാണ് യുപിഎയുടെ ‘വലിയ വളര്‍ച്ച’ ആയി ചിത്രീകരിക്കപ്പെട്ടത്? ആസ്തി വില്പനയില് ലഭിച്ച വരുമാനം ജിഡിപിയില്‍ ഉള്പ്പെടുത്തിയതുകൊണ്ടാണിത് സംഭവിച്ചത്. ഓഹരി വില്‍പ്പനയിലെ നേട്ടങ്ങളും ജിഡിപിയിലേക്ക് കൂട്ടി. നികുതി വളരെ കുറവുമായിരുന്നു. പണലഭ്യത വലിയ ഉപഭോഗ നിരക്കിന് വഴിതെളിച്ചു.
അതായത് ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയുടെ സഹായത്തോടെ സൃഷ്ടിക്കപ്പെട്ട വ്യാജ wealth effect ആണ് യുപിഎയുടെ ‘ഉയര്‍ന്ന വളര്‍ച്ചക്ക്’ നിദാനമായത്. ബാങ്കിന് പുറത്ത് ചുറ്റിത്തിരിഞ്ഞു കളിച്ച ഉയര്‍ന്ന മൂല്യമുള്ള കറന്‍സി ഓഹരികളിലും സ്വര്‍ണത്തിലും ഭൂമിയിലും നിക്ഷേപിക്കപ്പെട്ട് മൂലധനം വര്‍ധിപ്പിക്കുകയും, ഉപഭോഗനിരക്ക് കൂട്ടുകയും ചെയ്തു. വാര്‍ഷിക സ്വകാര്യ ഉപഭോഗനിരക്ക് എന്‍ഡിഎ ഭരണകാലത്തേക്കാള്‍ 80% വര്‍ധിച്ച് 2009-10 കാലം വരെ 18% ത്തില്‍ നിന്നു. ഈ കറന്‍സികള്‍ ബാങ്കിങ് സംവിധാനത്തിലൂടെ ചംക്രമണം ചെയ്തിരുന്നെങ്കില്‍ fractional reserve മാതൃകയില്‍ അതിന്റെ മൂല്യം അനേക മടങ്ങ് വര്‍ധിക്കുകയും പണപ്പെരുപ്പവും പലിശയും കുറയുകയും ചെയ്യുമായിരുന്നു. പണമില്ലാതെ ബുദ്ധിമുട്ടുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് പണലഭ്യത ഉറപ്പുവരുത്താനും കഴിഞ്ഞേനെ. വസ്തുവിലയും തൊഴിലില്ലായ്മയും വര്‍ധിക്കുന്നു. അത് വളര്‍ച്ചയായി തെറ്റിദ്ധരിക്കപ്പെടുന്നു.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിയന്ത്രണമില്ലാതെ ബാങ്കുകള്‍ക്ക് പുറത്ത് കറങ്ങി നടക്കുന്നിടത്തോളം കാലം ഈ അവസ്ഥക്ക് മാറ്റമുണ്ടാവില്ല. 2004 മുതല്‍ ഓരോ വര്‍ഷവും ഉയര്ന്നുകൊണ്ടേയിരുന്ന ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയുടെ എണ്ണം ഡോ. സിങ്ങിന് ഈ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്കിക്കൊണ്ടേയിരുന്നു.
കറന്‍സി അസാധുവാക്കലിന് പകരം ചെറിയ മൂല്യമുള്ള കറന്‍സികള്‍ കൂടുതല്‍ പുറത്തിറക്കുകയെങ്കിലും അദ്ദേഹത്തിന് ചെയ്യാമായിരുന്നു. അത് പക്ഷേ ജനത്തിന് താല്‍ക്കാലിക അസൗകര്യങ്ങളും സമ്പദ്വ്യവസ്ഥക്ക് താല്‍ക്കാലിക മങ്ങലും ഏല്‍പ്പിക്കുമായിരുന്നു. അത് തന്റെ ‘ഉയര്‍ന്ന വളര്‍ച്ച’ എന്ന മേനിനടിക്കലിന് കോട്ടം തട്ടിക്കുമെന്ന് ഡോ.സിങ്ങിന് നിശ്ചയമായും അറിയാമായിരുന്നു. വ്യാജവളര്ച്ച നിരക്കെന്ന മുഖംമൂടി വലിച്ചറിയാനും തൊഴില്‍ അവസരങ്ങളിലും ഉത്പാദനത്തിലും വളര്‍ച്ച കൈവരിക്കുന്നതിനും ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ ബാങ്കിലെത്തിച്ചേ മതിയാകുമായിരുന്നുള്ളൂ. തന്റെ നിഷ്ക്രിയത്വത്തിലൂടെ ഡോ. സിങ്ങ് സമ്പദ്വ്യവസ്ഥയെ catch-22 അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. മോദി ഗവണ്മെന്റിന് മുന്നില്‍ രണ്ടുവഴികളാണുണ്ടായിരുന്നത്. ഒന്ന് നിലവിലുള്ള സ്ഥിതി തുടരുക. അല്ലെങ്കില്‍ താല്‍ക്കാലിക കോട്ടം സഹിച്ച് ശരിയായ വളര്‍ച്ചക്കും തൊഴില്‍ ലഭ്യതക്കും ഉതകുന്ന ശക്തമായ നടപടികള്‍ എടുക്കുക.
മോദി ഗവണ്മെന്റ് രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു. സാമ്പത്തിക ശാസ്ത്രം പഠിക്കുന്ന ശരാശരി വിദ്യാര്‍ത്ഥിക്കുപോലും നല്ലപോലെ അറിയാം ഈ നടപടി സമ്പദ്വ്യവസ്ഥയില് താല്‍ക്കാലിക മങ്ങലും കുറച്ച് ബുദ്ധിമുട്ടുകളും സൃഷ്ടിക്കുമെന്ന്. ഈ ബുദ്ധിമുട്ടുകളെക്കുറിച്ച് ലേഖനമെഴുതാന്‍ കേംബ്രിഡ്ജ് സാമ്പത്തിക ശാസ്ത്രജ്ഞനാവേണ്ട ആവശ്യമൊന്നുമില്ല. ഇപ്പോള്‍തന്നെ ഒരുപാട് വൈകിയിരിക്കുന്നു. ഉയര്‍ന്നമൂല്യമുള്ള കറന്‍സികളുടെ കാര്യത്തില്‍ നടപടി എടുക്കുന്നില്ലെങ്കില്‍ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ഗവണ്മെന്റിനും ഒരു പോംവഴിയും കണ്ടെത്താനാകാത്തവിധം പ്രശ്നം വഷളാകുമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി കറന്‍സി അസാധുവാക്കലിനെ കയ്പേറിയ ഔഷധം എന്നുവിളിച്ചത് അര്‍ത്ഥവത്താണ്. ഈ ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ അഴിമതിക്കും ഭീകരവാദ ഫണ്ടിങ്ങിനും സഹായിച്ചു എന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഡോ.സിങ് വിശേഷിപ്പിച്ചപോലെയുള്ള ശാശ്വത ദുരന്തത്തിനല്ല പ്രധാനമന്ത്രി നരേന്ദ്ര തുടക്കമിട്ടത്, സിങ് സമ്പദ്വ്യവസ്ഥയില് ചെയ്ത ഭീമന് അബദ്ധങ്ങള്‍ക്കുള്ള തിരുത്തല്‍ നടപടികള്‍ക്കാണ്.
(സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: