ചരല്‍ക്കുന്ന്(പത്തനംതിട്ട): കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജനങ്ങളെ അണിനിരത്തി ക്രിയാത്മക പ്രവര്‍ത്തനത്തിന് ബിജെപിയൊരുങ്ങുന്നു. ചരല്‍ക്കുന്നില്‍ നടക്കുന്ന സംസ്ഥാന പരിശീലന ശിബിരത്തിലാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
പാരിസ്ഥിതിക ഇടപെടല്‍ നടത്താനും നേതൃത്വം കൊടുക്കാനും ബിജെപി കേഡര്‍മാരെ തയ്യാറാക്കും. സംസ്ഥാനം രൂക്ഷമായ ജലക്ഷാമത്തിലാണ്. വരള്‍ച്ചയും കുടിവെള്ളക്ഷാമവും മുന്നില്‍കണ്ട് പല സംസ്ഥാനങ്ങളും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വികസന മാതൃകയില്‍ ആവശ്യമായ മാറ്റം വരുത്തുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തില്‍ മുഖംതിരിച്ച് നില്‍ക്കുകയാണ്.
ജലക്ഷാമം നേരിടാന്‍ ജലസ്വരാജ് ആരംഭിക്കും. ഇരുപത്തിരണ്ടായിരത്തിലേറെ ബൂത്തുകളില്‍ ജലജാഗ്രതാ സമിതികള്‍ രൂപീകരിക്കും. കുടിവെള്ളത്തിന്റെ സാധ്യതകള്‍ , ജല സംരക്ഷണം തുടങ്ങിയവ ജനങ്ങളിലെത്തിക്കാന്‍ പ്രചാരണ പരിപാടികള്‍ ജലജാഗ്രതാ സമിതികളിലൂടെ സംഘടിപ്പിക്കും. ജലദിനമായ മാര്‍ച്ച് 22 മുതല്‍ പാരിസ്ഥിതികദിനമായ ജൂണ്‍ അഞ്ച് വരെ പ്രചാരണവും പ്രത്യക്ഷ പ്രവര്‍ത്തനങ്ങളും നടത്തും.
പതിനയ്യായിരത്തോളം കേഡര്‍മാര്‍ക്ക് പരിശീലനം നല്‍കും. 20 മുതല്‍ 29 വരെ ജില്ലാതലത്തില്‍ ഏകദിന ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ജലസ്വരാജിന്റെ ഔപചാരികമായ ഉദ്ഘാടനം ജനുവരി 2 ന് കൊല്ലം ശാസ്താംകോട്ടയില്‍ കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ നിര്‍വ്വഹിക്കും.
കള്ളപ്പണക്കാരെ ഒറ്റപ്പെടുത്തുക, സഹകരണ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി പ്രചാരണം നടത്തും.
ജനുവരി 3 ന് എറണാകുളത്ത് സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനടയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: