തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കായിരിക്കുന്ന കരട് കുറ്റമറ്റതാണെന്ന് മുന്‍ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്മാന് ടി.പി. ശ്രീനിവാസന്.
ഇപ്പോള്‍ സര്‍ക്കാരിന്റെ മുന്നിലുള്ള കരട് പൂര്‍ണമായും നമ്മുടെ ഭരണഘടനാനുസൃതവും മതപഠനങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കുന്നതും മാറിയ ലോകക്രമത്തിന് അനുസരിച്ചുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞു. ് ഭാരതീയവിചാരകേന്ദ്രവും ഭാരതീയ ശിക്ഷണ്‍ മണ്ഡല് കേരള ഘടകവും സംയുക്തമായി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസനയം 2016 ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താഴെത്തട്ടുവരെ വിശാലമായ ചര്‍ച്ച സംഘടിപ്പിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരടിന് രൂപം നല്‍കിയിരിക്കുന്നത്. വാസ്തവത്തില്‍ പുതിയ നയമാണോ അതോ പുതിയ ക്രിയാപദ്ധതിയാണോ വേണ്ടതെന്ന് നാം ചിന്തിക്കണം. കാരണം ഇപ്പോള്‍ തയ്യാറായിരിക്കുന്ന കരട് സ്വാമി വിവേകാനന്ദന് മുതല്‍ ഇന്നലെ വരെയുള്ള മഹാത്മാക്കള്‍ പറഞ്ഞതിന് അനുസൃതമാണ്. അതിനാല്‍ നയം നടപ്പാക്കുന്നതിന് മുന്‍ഗണന നിശ്ചയിച്ച് ക്രിയാപരിപാടി നിശ്ചയിക്കുകയാണ് വേണ്ടത്.
വ്യത്യസ്തമായ ലോകമാണിന്നത്തേത്. ആ ലോകത്തിന് വേണ്ടത് എന്താണെന്ന് തിരിച്ചറിയണം. പത്തുവര്‍ഷത്തിനിടെ വിദ്യാഭ്യാസമേഖലയില്‍ വലിയ പരിഷ്കാരങ്ങളുണ്ടായി. ലോകരാജ്യങ്ങള്‍ ജിഡിപിയുടെ ഒമ്പതുശതമാനം വിദ്യാഭ്യാസത്തിന് ചെലവാക്കണമെന്ന് ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇന്ന് നാം ചെലവാക്കുന്നത് ജിഡിപിയുടെ മൂന്നു ശതമാനമാണ്. ഇത് ആറുശതമാനമാക്കണമെന്ന് പുതിയ നയത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യവികസനം, അധ്യാപക പരിശീലനം, സാങ്കേതികവിദ്യകളുടെ ആവിഷ്കാരം, സ്വയംഭരണം, ഗവേഷണം, രാജ്യാന്തരവത്കരണം എന്നിവ നടപ്പാക്കണം. ഭാഗ്യവശാല്‍ കരടില്‍ ഇതെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് അറിവിന്റെ അക്ഷയഖനിയായിരുന്ന ഭാരതത്തെ വീണ്ടും ആഗോള ശക്തിയാക്കാന്‍ ഉതകുന്ന നയത്തിനാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. മഹത്തായ നമ്മുടെ പൈതൃകത്തെ മുന്നില്‍വച്ച് ആ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ കാവിവത്കരണമെന്ന ആക്ഷേപമുയരുന്നതിനെ അവഗണിക്കണം.
അമേരിക്കയിലും ജര്‍മനിയിലും സംസ്കൃത ഭാഷയ്ക്ക് ഇന്ന് വലിയ പ്രചാരമുണ്ട്. സംസ്കൃതത്തിന്റെ നാടായ ഭാരതം ഈ മാറ്റം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ എ. സുകുമാരന്‍നായര്‍ ആധ്യക്ഷ്യം വഹിച്ചു. ഡോ കെ.എന്‍. മധുസൂദനന്‍പിള്ള, ഡോ കെ. ഉണ്ണികൃഷ്ണന്, ഡോ പി. ഹരികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: