തിരുവനന്തപുരം: രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണാവകാശം നല്‍കണമെന്ന് ഭാരതീയ ശിക്ഷണ്‍ മണ്ഡല് ദേശീയ സഹ സംഘാടക കാര്യദര്‍ശി മുകുള്‍ കനിത്കര്‍. പ്രാചീനഭാരതത്തില്‍ ഒരിക്കലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭരണാധികാരികളുടെ കീഴിലായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയവിചാരകേന്ദ്രവും ഭാരതീയ ശിക്ഷണ്‍ മണ്ഡല് കേരളഘടകവും സംയുക്തമായി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസനയം 2016 ഏകദിന സെമിനാറിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലെ സ്വയംഭരണാവകാശമുള്ള വിദ്യാഭ്യാസ കമ്മീഷന് രൂപീകരിക്കണമെന്നാണ് ഭാരതീയ ശിക്ഷാ മണ്ഡല് ആവശ്യപ്പെടുന്നത്. ആ കമ്മീഷനില്‍ 65 ശതമാനം വിദ്യാഭ്യാസ വിചക്ഷണന്മാരായിരിക്കണം. ഉദ്യോഗസ്ഥര്ക്കാകരുത് ഇതിന്റെ ഭരണച്ചുമതല. ഇന്ന് നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്നത് ഐഎഎസുകാരാണ്.
ഡിഗ്രിക്കാരനായ ഐഎഎസുകാരന് പിഎച്ച്ഡിയും 40 വര്‍ഷത്തെ അനുഭവജ്ഞാനവുമുള്ള വൈസ് ചാന്‍സിലറെ ഭരിച്ചാല്‍ വിദ്യാഭ്യാസമേഖലയ്ക്ക് എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഇന്ന് ശാസ്ത്രസാങ്കേതിക വകുപ്പില്‍ മാത്രമേ ഐഎഎസുകാരന്റെ ഭരണമില്ലാതെയുള്ളൂ. ഇതിന് മാറ്റം വരുത്തി വിദ്യാഭ്യാസമേഖലയില്‍ ശരിയായ ലക്ഷ്യബോധവും മികച്ച ഭരണവും ആവശ്യത്തിന് ചെലവഴിക്കാന്‍ സമ്പത്തും നല്ല പാഠ്യക്രമവും ഉണ്ടാക്കണം. ഭാരതത്തില്‍ ഒരിക്കലും വിഷയത്തിന് പ്രാധാന്യം നല്‍കിയിരുന്നില്ല. മറിച്ച് അതെങ്ങനെ പഠിപ്പിക്കണമെന്നതിനായിരുന്നു പ്രാധാന്യം. ഭാരതീയ സങ്കല്‍പ്പത്തില്‍ ശിക്ഷ എന്നത് പഠിപ്പിക്കലായിരുന്നില്ല, അറിവ് അനുഭവിച്ച് അറിയാനുള്ള അവസരമൊരുക്കലായിരുന്നു.
സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലാദ്യമായാണ് സനാതന മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കി ദേശീയ വിദ്യാഭ്യാസനയ രൂപീകരണത്തിന് ശ്രമം നടക്കുന്നത്. ഭാരതത്തിനു വേണ്ടി ഭാരതത്തിനാല് ഭാരതീയര്‍ ദേശീയ അഖണ്ഡതയും ഐക്യവും പാരമ്പര്യവും സംരക്ഷിക്കാനാണ് ഈ നയം രൂപപ്പെടുത്തിയത്. ഇതേക്കുറിച്ച് മാനവവിഭവശേഷി വകുപ്പ് മുഴുവന്‍ സംസ്ഥാനങ്ങളിലുമായി 400 വേദികളിലും രാജ്യത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലായി 94,000 വേദികളിലും സംവാദങ്ങള്‍ സംഘടിപ്പിച്ചു. ഇതിലെല്ലാം പങ്കെടുക്കാന്‍ ഭാരതീയ ശിക്ഷണ്‍ മണ്ഡലിന് കഴിഞ്ഞു. ഒന്നര വര്‍ഷത്തിനിടെ നാലര ലക്ഷം വിദ്യാഭ്യാസവിചക്ഷണന്‍മാരുമായി സംവദിച്ചു.
കണ്ടെത്തലുകള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ടാക്കി കേന്ദ്രം നിയോഗിച്ച സുബ്രഹ്മണ്യം കമ്മറ്റിക്കു മുന്നില്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസവും തൊഴിലുമായി ബന്ധമില്ലെന്ന കാഴ്ചപ്പാടാണ് 1986 വരെ നാം പിന്തുടര്ന്നത്. കോത്താരി കമ്മീഷനാണ് ഈ ചിന്താഗതിയില്‍ മാറ്റം വരുത്തിയത്. പരമമായ സ്വാതന്ത്ര്യം നേടുന്നതിനൊപ്പം ശക്തരായി സ്വന്തം കാലില്‍ നില്‍ക്കാനും ഉത്പാദനക്ഷമത കൈവരിക്കാനും ഇന്നത്തെ വിദ്യാഭ്യാസം ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. പ്രൊഫ റിച്ചാര്‍ഡ് ഹേ എംപി അധ്യക്ഷത വഹിച്ചു. കെ.വി. രാജശേഖരന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: