ആലപ്പുഴ: മുന്‍ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ആരോപണ വിധേയനായ ഹരിപ്പാട് സ്വകാര്യ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ പക്കല്‍ യാതൊരു രേഖകളുമില്ലെന്ന് വെളിപ്പെടുത്തല്‍. വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയിലാണ് കോളേജുമായി ബന്ധപ്പെട്ട് യാതൊരു രേഖയും ലഭ്യമല്ലെന്ന് അറിയിച്ചിട്ടുള്ളത്.
മന്ത്രിമാരായ ജി. സുധാകരനും, തോമസ് ഐസക്കും അഴിമതി ആരോപണം ഉന്നയിച്ച പദ്ധതിയെ സംബന്ധിച്ച രേഖകളാണ് അപ്രത്യക്ഷമായെന്നതാണ് ഗൗരവതരം. കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പിഡബ്ള്യുഡി ഉദ്യോഗസ്ഥരാണ് പ്രതികള്‍. മറ്റൊരു കണ്‍സള്‍ട്ടന്‍സി കമ്പനി നല്കിയ പരാതിയിലായിരുന്നു നടപടി. എന്നാല്‍ ആശുപത്രിയുടെ പേരില്‍ ചട്ടവിരുദ്ധമായി ഭൂമിയേറ്റെടുത്തതിനെ കുറിച്ച് യാതൊരു അന്വേഷണവും പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്.
ഇടതുസര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ഇടതുവലതു മുന്നണികള്‍ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് സംശയം ഉയരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത് തന്റെ സ്വപ്ന പദ്ധതിയായി സ്ഥലം എംഎല്‍എയായ രമേശ് ചെന്നിത്തല പ്രഖ്യാപിച്ച് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ മൗനം പാലിച്ച തോമസ് ഐസക്കും, ജി. സുധാകരനും സര്‍ക്കാര്‍ മാറിയപ്പോള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഇവരുടെ എതിര്‍പ്പ് തള്ളുകയും, കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ബോദ്ധ്യപ്പെടുത്തുമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
മുഖ്യമന്ത്രിയിലുള്ള ഈ വിശ്വാസം രമേശിനെ രക്ഷിച്ചുവെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.
സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ഹരിപ്പാട് കരുവാറ്റയില്‍ 25 ഏക്കര്‍ നിലവും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിന് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത് കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും കേരള ഭൂവിനിയോഗ നിയമവും ലംഘിച്ചായിരുന്നു. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന് നിലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് കഴിഞ്ഞ വര്‍ഷം മെയ് ആറിനായിരുന്നു. ഇതുകൂടാതെ വിചിത്രമായ കാര്യം സ്വകാര്യ സംരംഭത്തിന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു നല്കുന്നുവെന്നതാണ്.
മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്ത് നല്കുന്ന ഭൂമിയുടെ വിലയാണ് കമ്പനിയില്‍ സര്‍ക്കാര്‍ വിഹിതം. ഇത് 26 ശതമാനമാണെന്ന് നിജപ്പെടുത്തുകയും ചെയ്തു. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നിലങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി സ്വകാര്യ കമ്പനിക്ക് നല്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ഏജന്‍സിയായി സര്‍ക്കാര്‍ ഇവിടെ തരംതാഴുകയായിരുന്നു. മറ്റൊരു ദുരൂഹ തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത് 80 കോടി രൂപ മൂലധനത്തില്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടെ രൂപീകരിക്കുന്ന കേരളാ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കമ്പനിയുമായി ബന്ധപ്പെട്ടാണ്.
ഈ കമ്പനി മെഡിക്കല്‍ കോളേജിന് വേണ്ട കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കി ചാരിറ്റബിള്‍ ആക്ട് പ്രകാരം രൂപീകരിക്കുന്ന സൊസൈറ്റിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും. നടത്തിപ്പ് ചെലവ് കഴിഞ്ഞുള്ള ബാക്കി ലാഭവിഹിതം സൊസൈറ്റി, കമ്പനിക്ക് നല്‍കണം തുടങ്ങി അടിമുടി ദുരൂഹതകള്‍ നിറഞ്ഞ തീരുമാനങ്ങളാണ് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇത്രയും വിവാദമായ പദ്ധതിയുടെ വിശദാംശങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തുന്നതില്‍ ദുരൂഹതയേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: