ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസിലും കോണ്‍ഗ്രസിന് തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധക കമ്പനിയായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡി (എജെഎല്‍)ന് അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈമാറിയ കേസ് ഹരിയാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു.
ഉന്നതര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ആഴത്തിലുള്ള അന്വേഷണത്തിനാണ് കേന്ദ്ര ഏജന്‍സിക്ക് കൈമാറുന്നതെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തും കേസിന് ബന്ധമുള്ളതിനാല്‍ സിബിഐ അന്വേഷിക്കണമെന്ന് വിജിലന്‍സും ശുപാര്‍ശ ചെയ്തു.
1982ല്‍ ഹരിയാന പഞ്ച്കുലയില്‍ കണ്ണായ സ്ഥലത്ത് 3360 സ്ക്വയര്‍ മീറ്റര്‍ പ്ലോട്ട് കോണ്‍ഗ്രസ്സിന് കീഴിലുള്ള കമ്പനിയായ എജെഎല്ലിന് നല്‍കിയിരുന്നു. ഭൂമി ഉപയോഗിക്കാത്തതിനാല്‍ 1996ല്‍ ഹരിയാന വികാസ് പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഇത് തിരിച്ചെടുത്തു. 2005 സെപ്തംബര്‍ ഒന്നിന് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂമി വീണ്ടും എജെഎല്ലിന് നല്കി. മാര്‍ക്കറ്റ് വില കണക്കാക്കാതെ നിയമവിരുദ്ധമായാണ് കൈമാറ്റം നടന്നത്. 22 കോടി ലഭിക്കേണ്ടിടത്ത് കമ്പനി നല്‍കിയത് 59 ലക്ഷം രൂപ.
അഴിമതി, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഹരിയാന പോലീസ് ഹൂഡക്കും നാല് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തു. നിരവധി ക്രമക്കേടുകള്‍ അതോറിറ്റി നടത്തിയതായും കണ്ടെത്തി. ഇതില്‍ അന്വേഷണമുണ്ടാകും. ഹൂഡക്കെതിരായ മൂന്നാമത്തെ സിബിഐ അന്വേഷണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: