കൊച്ചി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരം ഐ.എം. വിജയന് കേരള ഫുട്ബോള്‍ അസോസിയേഷന്റെയും ഐഎസ്എല്‍ സംഘാടകരുടെയും അവഗണന. ഫൈനല്‍ മത്സരം കാണാന്‍ ‘തറ’ ടിക്കറ്റ് നല്‍കിയാണ് താരത്തെ അപമാനിച്ചത്. അതേസമയം സിനിമാനടന് നിവിന്‍ പോളിക്ക് ലഭിച്ചത് വിഐപി ടിക്കറ്റും.
അര്‍ഹതപ്പെട്ട വിഐപി ഗാലറി ടിക്കറ്റ് ചോദിച്ചപ്പോള്‍ സച്ചിനോടും നിത അംബാനിയോടും ചോദിക്കാന്‍ ഭാരവാഹികള്‍ അറിയിച്ചതായി വിജയന് പറയുന്നു. കടുത്ത അവഹേളനമാണ് തന്നോട് സംഘാടകര്‍ കാട്ടിയതെന്ന് വിജയന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ടിക്കറ്റ് വാങ്ങിയത്. അപ്പോള്‍ ശ്രദ്ധിച്ചില്ല. പിന്നീട് ഒരു സുഹൃത്താണ് പറഞ്ഞത് സാധാരണ ടിക്കറ്റാണ് നല്‍കിയതെന്ന്. അപ്പോള്‍ തന്നെ ഫുട്ബോള്‍ അസോസിയേഷനില്‍ വിളിച്ചു. എന്നാല്‍ അവര്‍ പറഞ്ഞത് ഇതേ നല്കാന് നിര്‍വാഹമുള്ളു എന്നാണ്. വിജയന് പറഞ്ഞു
കേരളത്തിലായതുകൊണ്ടാണ് മുന്‍ താരങ്ങളെ ഇത്തരത്തില്‍ അപമാനിക്കുന്നത്.’ഞാന്‍ വിഐപി ഗാലറിയില്‍ ഇരുന്ന് കളി കണ്ടിട്ടുണ്ട്. ഈ കളി കൊല്‍ക്കത്തയില്‍ ആയിരുന്നെങ്കില്‍ ഞങ്ങളുടെ വില അറിയാമായിരുന്നു. ഗാംഗുലിക്ക് ഒപ്പം ഇരുന്ന് എനിക്ക് കളി കാണാന്‍ സാധിക്കുമായിരുന്നു, തനിക്ക് പുറമെ മറ്റുള്ള ഇന്ത്യന്‍ താരങ്ങള്‍ക്കും ഗാലറി ടിക്കറ്റ് പോലും ലഭിച്ചില്ലെന്ന് വിജയന് പറഞ്ഞു. ടിക്കറ്റ് ഇവന്റ് മാനേജ്മെന്റിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. 300 രൂപയുടെ ടിക്കറ്റ് അവര്‍ 3000 രൂപയ്ക്ക് മറിച്ചു വില്‍ക്കുന്നു. അവര്‍ക്കിത് വെറും ബിസിനസ്സാണ്. ക്യൂ നില്ക്കാന് ആളുകളുണ്ട്. കൗണ്ടറിലൂടെ ടിക്കറ്റ് വില്‍ക്കണം. വേള്‍ഡ് കപ്പിന് നമ്മള് വിറ്റിട്ടുണ്ട്. ലോകകപ്പിനോളം വലിയ ടൂര്‍ണമെന്റല്ല ഇത്, വെറും ബിസിനസായി കളിയെ കാണുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയനൊപ്പമുള്ള പ്രമുഖ താരങ്ങളോടും ഐഎസ്എല്‍ സംഘാടകര്‍ ഇത്തരത്തിലൊരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടിയും രാജ്യത്തെ വിവിധ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരങ്ങളോടാണ് ഇത്തരത്തില്‍ സംഘാടകര്‍ അവഗണന കാണിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് അംബാസഡര്‍ എന്ന നിലയിലാണ് നിവിന്‍ പോളിക്ക് വിഐപി ടിക്കറ്റ് നല്‍കിയത്. അതേസമയം ഫുട്ബോളിനെ സിനിമയുടെ നിറപ്പകിട്ടിനുള്ളിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരാധകര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ വാര്‍ത്തയറിഞ്ഞ നിവിന്‍ പോളി വിജയന് വിഐപി ഗാലറിയില്‍ ഇരിപ്പിടത്തിനുള്ള സൗകര്യം ഒരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: