‘വരമ്പത്ത് കൂലി’ എന്ന തത്വത്തില്‍ വിശ്വസിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ആ തത്വത്തോട് ഇപ്പോള്‍ മറ്റ് ഇടതുപക്ഷവും കോണ്‍ഗ്രസ്സും ചേര്‍ന്നിരിക്കുന്നു. ശരിയാണ് എടുത്ത പണിക്ക് ഉടനടി കൂലി ലഭിക്കുകതന്നെ വേണം. എന്നാല്‍ ചെയ്യാത്ത ജോലിക്ക് കൂലി നല്‍കണമോ? അങ്ങനെ കൂലി പറ്റുന്ന ഒരു കൂട്ടരുണ്ട്. അക്കൂട്ടര്‍ വാങ്ങുന്ന കാശിനുള്ള ഓമനപ്പേരാണ് നോക്കുകൂലി.
തൊഴിലാളികള്‍ക്കാകമാനം അപമാനകരമായ നോക്കുകൂലി സമ്പ്രദായം പാര്‍ലമെന്റ് അംഗങ്ങള്‍ക്കും വേണോ? ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും മുന്തിയ സംവിധാനമാണ് പാര്‍ലമെന്റ്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പ്രത്യേക അവകാശാധികാരങ്ങളുണ്ട്. അത് ജനങ്ങളെ നല്ല നിലയില്‍ സഹായിക്കാനും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പര്യാപ്തമായ നിലയില്‍ ബന്ധപ്പെട്ടവരിലെത്തിക്കാനുമാണ്. അതിന് പറ്റിയ വേദിയാണ് പാര്‍ലമെന്റ്. ചര്‍ച്ചകളും വാഗ്വാദങ്ങളുമാണ് പാര്‍ലമെന്റില്‍ നടക്കേണ്ടത്. അത് നമ്മുടെ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാനും ജനാധിപത്യ ഭരണക്രമങ്ങള്‍ നന്നാക്കാനും നല്ല നിയമനിര്‍മ്മാണങ്ങള്‍ക്ക് സാഹചര്യമൊരുക്കാനുമാകണം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പാര്‍ലമെന്റ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് പ്രതിപക്ഷം. അത് ഈ സമ്മേളനത്തില്‍ മാത്രമല്ല രണ്ടരക്കൊല്ലമായിക്കാണുന്ന പതിവാണിത്.
നരേന്ദ്രമോദിയെ പ്രധാനമന്ത്രിക്കസേരയില്‍ കാണുന്നതില്‍ അവര്‍ക്ക് അസൂയയാണ്. അത് അസഹിഷ്ണുതയായി മാറുന്നു. നിലവിലുള്ള ലോക്സഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി കിട്ടുന്നതിനുവേണ്ടിയാണ് പാര്‍ലമെന്റ് സമ്മേളനം നിരന്തരം സ്തംഭിപ്പിച്ചത്. പ്രതിപക്ഷ നേതൃപദവി ലഭിക്കുന്നതിന് ചില നിബന്ധനകളുണ്ട്. ലോക്സഭാ സീറ്റിന്റെ 10 ശതമാനം ലഭിക്കുന്ന കക്ഷിയായിരിക്കണം. നിര്‍ഭാഗ്യവശാല്‍ ഈ സഭയില്‍ കോണ്‍ഗ്രസ്സിന് പത്തിലൊന്ന് സീറ്റില്ല. 55 സീറ്റുണ്ടായാലേ പത്തിലൊന്ന് ലഭിക്കൂ. ഉള്ളതോ 45. കോണ്‍ഗ്രസ്സിന് പദവി നല്‍കുന്നതിന് നിയമവും നിബന്ധനയും മാറ്റിവയ്ക്കണമെന്നായിരുന്നു വാദം. കോടതിയെ സമീപിച്ചെങ്കിലും കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പിന്നത്തെ സമ്മേളനങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെയായി സഭയിലെ സമരം. പിന്നീട് ഭക്ഷ്യസുരക്ഷാനിയമം, ജിഎസ്ടി ബില്‍ എന്നിവയും വിഷയമാക്കി.
ഏറ്റവും ഒടുവിലാണ് നോട്ട് മരവിപ്പിക്കല്‍ നിയമത്തില്‍ കയറിപ്പിടിച്ചത്. ഇക്കൊല്ലത്തെ ശീതകാലം സമ്മേളനം പ്രതിപക്ഷ നിസ്സഹകരണം മൂലം മൊത്തം സ്തംഭിച്ച് ചരിത്രം സൃഷ്ടിച്ചു. കഴിഞ്ഞ മാസം 16ന് ആരംഭിച്ച സമ്മേളനത്തില്‍ 31 ദിവസങ്ങളിലായി 21 സിറ്റിംഗുകള്‍ ഉണ്ടായിരുന്നു. സമ്മേളന കാലത്ത് 10 ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ലോക്സഭ നാല് ബില്ലുകളും രാജ്യസഭ ഒരു ബില്ലും പാസാക്കി. ഇരുസഭകളും പാസാക്കിയതില്‍ പ്രധാനപ്പെട്ടത് 2016ലെ നികുതി നിയമങ്ങള്‍ (രണ്ടാം ഭേദഗതി) ബില്ലാണ്. വൈകല്യങ്ങളുള്ള വ്യക്തികളുടെ അവകാശം സംബന്ധിച്ച് 2016ലെ ബില്ലും പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി.
സര്‍ക്കാരിന്റെ പ്രധാന ബിസിനസ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തെ ഉപധനാഭ്യര്‍ത്ഥനകളും (പൊതു) 2013-14ലെ അധിക ധനാഭ്യര്‍ത്ഥനകളും ബന്ധപ്പെട്ട ധനവിനിയോഗ ബില്ലുകളും ലോക്സഭ ചര്‍ച്ച ചെയ്ത് പാസ്സാക്കി. 2015ലെ മര്‍ച്ചന്റ് ഷിപ്പിംഗ് (ഭേദഗതി ബില്‍) ലോക്സഭയില്‍ പിന്‍വലിക്കുകയും ചെയ്തു. കള്ളപ്പണത്തെ ഉന്മൂലനം ചെയ്യാന്‍ നോട്ട് അസാധുവാക്കല്‍ എന്ന വിഷയത്തില്‍ ലോക്സഭയില്‍ ചട്ടം 193 പ്രകാരം ഹ്രസ്വ ചര്ച്ചയ്ക്ക്നോട്ടീസ് നല്‍കിയിരുന്നെങ്കിലും ചര്‍ച്ച പൂര്‍ത്തിയാക്കാനായില്ല. രാജ്യസഭയില്‍ കറന്‍സി അസാധുവാക്കലിനെക്കുറിച്ച് ചട്ടം 267 പ്രകാരം നല്കിയ നോട്ടീസിന്മേലുള്ള ചര്‍ച്ചയും പൂര്‍ത്തിയായില്ല. ഈ സമ്മേളന കാലത്ത് നടന്ന പ്രവൃത്തികളുടെ ഉല്‍പ്പാദനക്ഷമത ലോക്സഭയില്‍ 17.39%, രാജ്യസഭയില്‍ 20.61% എന്നിങ്ങനെയാണ്. ഈ നഷ്ടം ആരുണ്ടാക്കി എന്ന് പറയേണ്ടതില്ലല്ലോ.
ഒരു മിനിട്ട് പാര്‍ലമെന്റ് സമ്മേളിക്കാന്‍ രണ്ടരലക്ഷവും ഒരു ദിവസം സമ്മേളിക്കാന്‍ ആറുകോടിയുമാണ് ചെലവ്. ഈ നഷ്ടമുണ്ടാക്കുകയും വ്യവസ്ഥാപിതമായി ഒരു ജോലിയും ചെയ്യാതിരിക്കുകയുമായിരുന്നു. അങ്ങനെയൊരു സാഹചര്യമുണ്ടാക്കിയവര്‍ ഈ സമ്മേളനകാലത്ത് ശമ്പളവും മറ്റാനുകൂല്യങ്ങളും വാങ്ങുന്നു എങ്കില്‍ അതിന്റെ പേര് ‘നോക്കുകൂലി’ എന്നുതന്നെയാണ്. പ്രതിപക്ഷം അത് വാങ്ങാതെ ജനങ്ങളോട് ക്ഷമ ചോദിക്കുകയുമാണ് വേണ്ടത്. നോട്ടു മരവിപ്പിക്കല്‍ നടപടിയെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗിക്കാതിരിക്കാനാണ് പാര്‍ലമെന്റിനെപ്പോലും പ്രതിപക്ഷം ബന്ധിയാക്കിയത്. ഈ സാഹചര്യം ഉണ്ടാക്കിയവര്‍ മാപ്പര്‍ഹിക്കാത്ത ദ്രോഹമാണ് ചെയ്തിരിക്കുന്നത്. അതിനുള്ള ശിക്ഷ സമീപഭാവിയില്‍ തന്നെ ജനങ്ങള്‍ വിധിക്കുമെന്ന് കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: