ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു കര്‍ഷകത്തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു കോടി പതിനായിരം രൂപയുടെ നിക്ഷേപം. 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം.
ഹൊഷാന്ഗാബാദിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ഖിദിയ ശാഖയിലാണ് സംഭവം. ദീര്‍ഘകാലമായി പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന അക്കൗണ്ടിലേക്കാണ് പണമെത്തിയത്.
എന്നാല്‍ ഇത് എഴുത്തുകുത്തില്‍ സംഭവിച്ച ഒരു പിഴവാണെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. നവംബര്‍ 30ന് ആദായനികുതി വകുപ്പില്‍ നിന്ന് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് വന്നതോടെയാണ് തനിക്ക് വന്ന് ചേര്‍ന്ന ഭാഗ്യത്തെക്കുറിച്ച് ആശാറാം വിശ്വകര്‍മ അറിഞ്ഞത്. ഇംഗ്ലീഷിലായിരുന്നതിനാല്‍ നിരക്ഷരനായ അയാള്‍ക്ക് ഒരു സ്കൂള്‍ അധ്യാപകനാണ് കാര്യം പറഞ്ഞ് മനസിലാക്കിയത്.
ആദായ നികുതി വകുപ്പിന്റെ ഉപമേധാവിയായ അശോക് കുമാര്‍ മാന്ഗാനി ഒപ്പിട്ട നോട്ടീസാണ് ഇദ്ദേഹത്തിന് കിട്ടിയത്. നവംബര്‍ ഒമ്പതിനും പതിനേഴിനുമിടയില്‍ അക്കൗണ്ടിലെത്തിയ ഒരു കോടി പതിനായിരം രൂപയെക്കുറിച്ച് വിശദീകരണം നല്കാന് ആവശ്യപ്പെട്ടായിരുന്നു കത്ത്. യഥാര്‍ത്ഥത്തില്‍ വിശ്വകര്‍മ്മ പതിനായിരം രൂപ നിക്ഷേപിക്കുകയും ക്ലര്‍ക്ക് അത് 1,00,10,000 എന്ന് രേഖപ്പെടുത്തുകയുമായിരുന്നു.
500 രൂപയുടെ ഇരുപത് നോട്ടുകളാണ് നിക്ഷേപിച്ചത്. എന്നാല്‍ അത് രേഖപ്പെടുത്തിയപ്പോള്‍ 500ന്റെ 20000 നോട്ടുകള്‍ എന്ന് ആയി. ഇക്കാര്യം ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ഭോപ്പാലില്‍ നോട്ട് റദ്ദാക്കലിന് ശേഷം ഇതിനകം 1000 പേര്‍ക്ക് ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: