ന്യൂദല്‍ഹി: സിബിഐക്ക് താല്‍ക്കാലിക ഡയറക്ടറെ നിയമിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മുന്‍പ് നാല് തവണ സിബിഐക്ക് താല്‍ക്കാലിക ഡയറക്ടറെ നിയമിച്ചിട്ടുണ്ടെന്ന് പേഴ്സണല്‍കാര്യ മന്ത്രാലയം ഡയറക്ടര്‍ രാകേഷ് കുമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഡി. ആര്. കാര്ത്തികേയന് (1998 ജനവരി 31 മുതല്‍ മാര്‍ച്ച് 31 വരെ), ടി. എന്‍. മിശ്ര (1998 മാര്‍ച്ച് 31 മുതല്‍ 1999 ജനവരി നാല് വരെ), പി. സി. ശര്‍മ (2001 ഏപ്രില്‍ 30 മുതല്‍ ഡിസംബര്‍ ആറ് വരെ), ജെ. കെ. ദത്ത് (2005 ഡിസംബര്‍ ആറ് മുതല്‍ ഡിസംബര്‍ 12 വരെ) എന്നിവരാണ് താല്‍ക്കാലിക ഡയറക്ടര്‍ ചുതല വഹിച്ചവര്‍. സിബിഐ ഇടക്കാല ഡയറക്ടറായി രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെ സന്നദ്ധ സംഘടനയായ കോമണ്‍ കോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സത്യവാങ്മൂലം.
പാര്‍ലമെന്റ് സമ്മേളനം, കള്ളപ്പണവിഷയം, അതിര്‍ത്തി സുരക്ഷ തുടങ്ങി നിരവധി അടിയന്തര സാഹചര്യങ്ങളുള്ളതിനാല്‍ ഡയറക്ടറെ നിയമിക്കാനുള്ള സമിതിയുടെ യോഗം ചേരാനായില്ല. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട യോഗം ഈ മാസം ചേര്‍ന്ന് സ്ഥിരം ഡയറക്ടറെ തെരഞ്ഞെടുക്കും. ഇതിന് പ്രതിപക്ഷ നേതാവിന് കത്ത് നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ സൗകര്യവും ആരാഞ്ഞു.
സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രൂപക് കുമാര്‍ ദത്തയെ ആഭ്യന്തരമന്ത്രാലയത്തില്‍ സ്പെഷ്യല്‍ സെക്രട്ടറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയതിനെതിരായ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. ഭീകരപ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം തടയുന്നതിന് വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കാനാണ് പുതിയ തസ്തിക സൃഷ്ടിച്ചത്.
ഭീകരത തുടച്ചുനീക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ചയാണിത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ്, സെന്‍ട്രല്‍ എക്കണോമിക് ഇന്റലിജന്റ്സ് ബ്യൂറോ, ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്സ് യൂണിറ്റ് തുടങ്ങിയ ഏജന്‍സികളും രഹസ്യാന്വേഷണ വിഭാഗങ്ങളും ഭീകരരുടെ സാമ്പത്തിക സഹായം ഇല്ലാതാക്കുന്നതിന് അവരവരുടേതായ പ്രവര്‍ത്തനം നടത്തുന്നു.
എന്നാല്‍ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇവ തമ്മില്‍ ആവശ്യമായ ഏകോപനമില്ലാത്തത് തിരിച്ചടിയാകുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തസ്തിക സൃഷ്ടിച്ചത്.
ടു ജി, കല്‍ക്കരി അഴിമതികള്‍ ദത്ത അന്വേഷിച്ചിട്ടില്ല. ഡയറക്ടറുടെ കീഴില്‍ മേല്‍നോട്ടം വഹിക്കുക മാത്രമാണ് ചെയ്തത്. അതിനാല്‍ ദത്തയെ സ്ഥലംമാറ്റിയത് കോടതി നിര്‍ദ്ദേശത്തിന് വിരുദ്ധമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: