ന്യൂദല്‍ഹി: അന്തര്‍ സംസ്ഥാന നദീജല പ്രശ്നങ്ങള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ സ്ഥിരം ട്രൈബ്യൂണല്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം. ഇതിനായി 1956ലെ അന്തര്‍ സംസ്ഥാന ജലതര്‍ക്ക നിയമം ഭേദഗതി ചെയ്യും.
തര്‍ക്കങ്ങളുടെ നിജസ്ഥിതി മനസിലാക്കാന്‍ ട്രൈബ്യൂണലിലെ ചില ബെഞ്ചുകള്‍ നേരിട്ട് അന്വേഷിക്കും. നിയമഭേദഗതിക്കുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. പാര്‍ലമെന്റിന്റെ അടുത്ത സെഷനില്‍ ഭേദഗതി അവതരിപ്പിക്കും. വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനാകുന്ന ഒരു സ്ഥായിയായ ട്രൈബ്യൂണലും തര്‍ക്കം വരുമ്പോള്‍ ആവശ്യത്തിനനുസരിച്ച് ബെഞ്ചുകളും രൂപീകരിക്കും.
തര്‍ക്കം തീരുമ്പോള്‍ ഈ ബെഞ്ചുകളുടെ സേവനം അവസാനിപ്പിക്കുമെന്നും ജലവിഭവ വകുപ്പ് സെക്രട്ടറി ശശി ശേഖര്‍ പറഞ്ഞു.
ട്രൈബ്യൂണലിനോടൊപ്പം തര്‍ക്ക നിവാരണ കമ്മിറ്റി രൂപീകരിക്കുന്നതിനും നിയമഭേദഗതിയില്‍ നിര്‍ദേശം വെക്കും. ഈ കമ്മിറ്റിയില്‍ വിദഗ്ധരെയും നയചാതുര്യമുള്ളവരെയും ഉള്‍പ്പെടുത്തുമെന്നും ശേഖര്‍ വ്യക്തമാക്കി. ആദ്യം പ്രശ്ന പരിഹാരത്തിന് ഈ കമ്മിറ്റിയാണ് ശ്രമിക്കുക. അവരുടെ തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ െ്രെടബ്യൂണലിനെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1956ലെ നിയമമനുസരിച്ച് നിലവില്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചാല്‍ മാത്രമേ ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: