തിരുവനന്തപുരം: ശങ്കര്‍ റെഡ്ഡിയെ ഡിജിപി പദവിയോടെ വിജിലന്‍സ് ഡയറക്ടറാക്കിയത് സംബന്ധിച്ച മുഴുവന്‍ രേഖകളും ഇന്ന് തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. രണ്ടാഴ്ച മുമ്പ് തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ. ബദറുദ്ദീന്‍ ഡിസംബര്‍ 19ന് രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. സ്വകാര്യ വ്യക്തിയുടെ പരാതിയിലാണ് കോടതി മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചട്ടം ലംഘിച്ച് ക്രമവിരുദ്ധമായി സീനിയോറിറ്റി മറികടന്ന് എഡിജിപിയായിരുന്ന ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയെന്നാണ് പരാതി. കേസ് പരിഗണിച്ച വിജിലന്‍സ് കോടതി നിയമന രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് രേഖകള്‍ ഹാജരാക്കിയില്ല. രണ്ടാംതവണ രേഖകള്‍ വിജിലന്‍സിന്റെ കൈവശമില്ലെന്നും ആഭ്യന്തരവകുപ്പിന്റെ പക്കലാണെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് റിപ്പോര്‍ട്ടു നല്കി. തുടര്‍ന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസറുടെ വാദം പരിഗണിച്ച കോടതി രേഖകള്‍ ഹാജരാക്കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
ആഭ്യന്തരവകുപ്പ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ വിയോജിപ്പ് അവഗണിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കി നിയമിച്ചത്. ഔദ്യോഗികമായ തന്റെ എതിര്‍പ്പ് നളിനി നെറ്റോ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെ അറിയിച്ചു. എന്നാല്‍ എതിര്‍പ്പ് മറികടന്ന് റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കുകയായിരുന്നു.
1955 ലെ ദി ഇന്ത്യന്‍ പോലീസ് സര്‍വീസ് അപ്പോയ്മെന്റ് ബൈ പ്രമോഷന് റെഗുലേഷന്, 1988 ലെ റെഗുലേഷന് ഓഫ് സീനിയോറിറ്റി റൂള്‍സ് എന്നിവ പാലിക്കാതെയാണ് റെഡ്ഡിയെ നിയമിച്ചതെന്ന് പരാതിയില്‍ പറയുന്നു. യുഡിഎഫ് മന്ത്രിമാര്‍ക്കെതിരായ 15 അഴിമതിക്കേസുകള്‍ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു നിയമനമെന്നും പരാതിക്കാരന് പായിച്ചിറ നവാസ് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: