ഇടുക്കി: കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതോടെ ജില്ലയിലെ കര്‍ഷകര്‍ക്ക് തീരാദുരിതമായി കാര്‍ഷിക വിളകള്‍ നശിക്കുന്നു. ഹൈറേഞ്ചിനേയും ലോറേഞ്ചിനേയും ജലദൗര്‍ലഭ്യം ഒരുപോലെയാണ് വലയ്ക്കുന്നത്.
മുഖ്യമായും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗമാണ് ഇടുക്കിയിലേത്. ഏലം, വാഴ, കപ്പ, കുരുമുളക്, തെയില, കാപ്പി, പൈനാപ്പിള്‍, മഞ്ഞള്‍, ഇഞ്ചി, വിവിധ ഇനം പച്ചക്കറികള്‍ എന്നിവയെല്ലാം കൃഷിചെയ്ത കര്‍ഷകരെയാണ് ഉണക്ക് സാരമായി ബാധിച്ചത്. പ്രധാനമായും ജലസേചന സൗകര്യത്തിന്റെ അപര്യാപ്തതയാണ് ഇതിന് കാരണം. ചെങ്കുത്തായ പ്രദേശമായതിനാല്‍ ഇടവേളകളില്‍ ലഭിക്കുന്ന മഴതന്നെയാണ് ഇവിടുത്തെ കര്‍ഷകരുടെ പ്രധാന ആശ്വാസം.
കുഴല്‍ കിണറുകള്‍ ആഴത്തില്‍ കുഴിക്കുന്നതിനുള്ള വരുമാനം ഇല്ലാത്തതും മഴവെള്ളം സംഭരിക്കാനാകാത്തതും മറ്റൊരു മുഖ്യകാരണമാണ്. ഏലച്ചെടി ചുവടെ ഉള്‍പ്പെടെ കരിഞ്ഞ് പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ ഹൈറേഞ്ചിലെങ്ങും കാണാനുള്ളത്. കുരുമുളക്, കപ്പ, വാഴ തുടങ്ങിയവയ്ക്കും വളര്ച്ചക്കുറവുള്ളതായി കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് ഉല്‍പ്പാദനത്തെ സാരമായി ബാധിക്കുമെന്നും ഇവര്‍ ഭയപ്പെടുന്നു. ജില്ലയിലെ പ്രധാന കൃഷിയിടമായ മറയൂര്‍, കാന്തല്ലൂര്‍ മേഖകളെയും ഉണക്ക് സാരമായി വലയ്ക്കുന്നുണ്ട്.
കരിമ്പ് കൃഷിക്ക് വെള്ളം ലഭിക്കാത്തതിനാല്‍ നിരവധി കര്‍ഷകരാണ് ഇവിടെ കൃഷി ഉപേക്ഷിച്ചത്. ജില്ലയിലെ ഒരു ഡസനിലധികം വരുന്ന ഡാമുകളില്‍ പകുതിയില്‍ താഴെ മാത്രമാണ് വെള്ളമുള്ളത്. പരമാവധി വൈദ്യുതി ഉത്പാദനം കുറച്ച് വെള്ളം സംഭരിക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി വകുപ്പ്. ഇത് ഡാമിലെ വെള്ളം മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഹൈ-ലോ റേഞ്ച് മേഖലകളെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്.
സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം മഴ ലഭിച്ചിരുന്ന ജില്ലയില്‍ ഇത്തവണ പകുതിയിലധികം മഴയുടെ കുറവാണ് ഉണ്ടായത്. മൂലമറ്റം പവര്‍ഹൗസിലെ ഉത്പാദനം കുറച്ചതിനാല്‍ അറക്കുളം മേഖലയിലും ജലക്ഷാമം രൂക്ഷമാണ്. മൂന്ന് ജില്ലകളിലൂടെ കടന്ന് പോകുന്ന മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള കനാലിലും വെള്ളം തുറന്ന് വിടാന്‍ ഇത് മൂലം ആയിട്ടില്ല. കേരളത്തില്‍ അധികം വനമുള്ള ജില്ലയെന്ന ഖ്യാതിയോടൊപ്പം പെരിയാര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രധാന നദികളുടെ ഉത്ഭവ സ്ഥാനംകൂടിയാണ് ഇടുക്കി. ജലലഭ്യത ദിവസം ചെല്ലുന്തോറും കുറയുന്നതിനാല്‍ വരുന്ന വേനല്‍കാലം വറുതിയുടെ നാളുകളാകും കര്‍ഷകര്‍ക്ക് സമ്മാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: