ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രണ്ടായിരം രൂപക്ക് മുകളില്‍ പേരു വെളിപ്പെടുത്താത്ത സംഭാവനകള്‍ ലഭിക്കുന്നത് തടയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതിന് നിയമഭേദഗതി വരുത്താന്‍ കമ്മീഷന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പരിഷ്കരണത്തിനായി സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലാണ് തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുകുന്നത് തടയുന്നതിനുള്ള ആവശ്യം കമ്മീഷന് ഉള്‍പ്പെടുത്തിയത്.
പേരുവെളിപ്പെടുത്താത്ത സംഭാവനകള്‍ സ്വീകരിക്കുന്നതിന് നിലവില്‍ നിയമപരമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്കില്ല. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29 സി വകുപ്പ് 20000 രൂപക്ക് മുകളിലുള്ള പേരുവെളിപ്പെടുത്താത്ത സംഭാവനകള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ 20000ത്തില്‍ കുറവുള്ള തുക വെളിപ്പെടുത്തേണ്ട.
രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനകള്‍ക്ക് പ്രത്യേക ഇളവ് നല്‍കില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെയുള്ള ഇളവുകള്‍ തുടരും. പാര്‍ട്ടികളുടെ നിക്ഷേപങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
1961ലെ ആദായനികുതി നിയമത്തിലെ 13 എ വകുപ്പനുസരിച്ച് വാടക, സംഭാവന, മറ്റ് മാര്‍ഗങ്ങളിലുള്ള വരുമാനം എന്നിവക്ക് പാര്‍ട്ടികള്‍ക്ക് നികുതിയിളവുണ്ട്. ഇത് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തു. ഇല്ലെങ്കില്‍ നികുതി ഒഴിവാക്കുന്നതിന് വേണ്ടി മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
കൂപ്പണ്‍ വഴിയുള്ള സംഭാവനകളുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്ന 1996ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് നിയമമന്ത്രാലയം പരിശോധിക്കണം. കൂപ്പണുകള്‍ പരിധിയില്ലാതെ അച്ചടിച്ച് പണം സ്വരൂപിക്കുന്നുണ്ട്. പത്തും ഇരുപതും രൂപയുടെ കൂപ്പണുകള്‍ക്ക് നിലവില്‍ സംഭാവന നല്‍കിയയാളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തുന്നില്ല. ചെറിയ സംഭാവനകളാണ് വന്‍ തുകകളായി മാറുന്നത്. അതിനാല്‍ സുതാര്യത ഉറപ്പാക്കാന്‍ ചെറിയ സംഭാവനകളും രേഖപ്പെടുത്തണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: