ആലപ്പുഴ: സംസ്ഥാനത്ത് നിന്ന് ശാസ്ത്രലോകത്തേക്ക് ഒരു പുതിയ ശുദ്ധജല മത്സ്യം കൂടി. ആലപ്പുഴയിലെ ഒരു കനാലില്‍ നിന്നാണ് പുതിയ മല്സ്യവംശത്തെ ശേഖരിച്ചത്. റാസ്ബോറാ എറ്റേനിയാ (Rasbora ataenia) എന്നാണ് ഈ മത്സ്യത്തിന് ശാസ്ത്രീയ നാമം കൊടുത്തിരിക്കുന്നത്.
പുതിയ മത്സ്യത്തിന്റെ കണ്ടെത്തലും അവയുടെ വിശേഷതകള്‍ വിശദീകരിക്കുന്ന ലേഖനവും ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഇന്നോവേറ്റീവ് സ്റ്റഡീസ് ഇന്‍ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘തുപ്പല്കൊത്തി’, ‘കണങ്ങോന്’ എന്നീ പേരുകളിലാണ് റാസ്ബോറാ ജനുസിലെ മല്‍സ്യങ്ങളെ വിശേഷിപ്പിക്കുന്നത്. ഈ ജനുസിലെ മത്സ്യങ്ങള്‍ക്ക് തലതൊട്ട് വാല്‍വരെ നെടുനീളത്തില്‍ ഒരു പ്രകടമായ കറുത്ത വരയുണ്ട്. എന്നാല്‍ പുതിയ വംശത്തിന്റെ ശരീരത്തില്‍ അപ്രകാരമുള്ള ഒരു വര ഇല്ലെന്നുള്ളതാണ് കൗതുകകരമായ ഒരു സവിശേഷത. ഇവയ്ക്ക് ഉയരമേറിയ തലയും ഉയരം കുറഞ്ഞ ഉടലുമാണ് ഉള്ളത്.
മോന്ത (Snout) ഭാഗം നീളം കുറഞ്ഞതാണ്. ചിറകിലെ അലകള്‍ക്ക് ജനുസിലെ മറ്റു വംശങ്ങളുമായി നോക്കുമ്പോള്‍ എണ്ണ വ്യത്യാസവുമുണ്ട്. ആഴം കുറഞ്ഞതും താരതമ്യേന ഒഴുക്കുകുറഞ്ഞതും അടിഭാഗം ചെളി നിറഞ്ഞതുമായ ജലാശയങ്ങളിലാണ് ഇവയുടെ വാസം. പാര്‍ശ്വങ്ങളില്‍ കുറ്റിച്ചെടികള്‍ വളരുന്ന കനാലുകളാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രങ്ങള്‍. പുതിയ മത്സ്യത്തിന്റെ ശാസ്ത്രീയനാമം ലാറ്റിന്‍ ഭാഷയില്‍ നിന്നാണ് എടുത്തിട്ടുള്ളത്.
‘എറ്റേനിയാ’ എന്നാല്‍ ലാറ്റിന്‍ ഭാഷയില്‍ ‘വരകള്‍ ഇല്ലാത്തത്’ എന്നര്‍ത്ഥം. മറ്റ് മത്സ്യങ്ങളുമായി നോക്കുമ്പോള്‍ ഇവയുടെ പാര്ശ്വമദ്ധ്യത്തില് വരയില്ലത്തതിനെ ഈ വംശ നാമം സൂചിപ്പിക്കുന്നു.
പുതിയ മത്സ്യത്തിന്റെ അഞ്ച് സാമ്പിളുകള്‍ ഷില്ലോങ്ങിലെ സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യാ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. പുതിയ മത്സ്യത്തിനും ഇതിനെക്കുറിച്ച് എഴുതിയ ശാസ്ത്രലേഖനത്തിനും ഇന്റര്‍നാഷണല്‍ കമ്മീഷന് ഓഫ് സുവോളജിക്കല്‍ നോമന് ക്ലേച്ചറിന്റെ സൂബാങ്ക് രജിസ്റ്റര്‍ നമ്പറും ലഭ്യമാക്കിയിട്ടുണ്ട്.
പുതിയ മല്‍സ്യത്തെ കണ്ടെത്തുകയും ഇതിന് ശാസ്ത്രീയ നാമം കൊടുക്കുകയും കണ്ടെത്തലുകള്‍ വിശദീകരിച്ച് ശാസ്ത്രീയ ലേഖനം എഴുതുകയും ചെയ്തത് മാവേലിക്കര തടത്തിലാല് സ്വദേശിയും കൊല്ലം ചവറ ഗവണ്മെന്റ് കോളേജ് സുവോളജി വിഭാഗം അസിസ്റ്റ്ന്റ് പ്രൊഫസറുമായ ഡോ. മാത്യൂസ് പ്ലാമൂട്ടില്‍ ആണ്. ഒന്നര നൂറ്റാണ്ടിന് ശേഷമാണ് റാസ്ബോറാ ജനുസില്‍പ്പെട്ട ഒരു പുതിയ വംശം കേരളത്തില്‍ നിന്ന് ശാസ്ത്രലോകത്തേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: