ആംസ്റ്റര്‍ഡാം: ആന്‍ഫ്രാങ്കും കുടുംബവും ചതിക്കപ്പെട്ടിരുന്നുവെന്നതിന് തെളിവില്ലെന്ന് പുതിയ പഠനം. നാസികള്‍ക്ക് ആരും അവരെ ഒറ്റിക്കൊടുത്തില്ല. എന്നാല്‍ സാഹചര്യം മൂലം പിടിക്കപ്പെടുകയായിരുന്നു.
ആംസ്റ്റര്‍ഡാമിലെ ആന്‍ഫ്രാങ്ക് മ്യൂസിയം കഴിഞ്ഞ ദിവസം പുറത്ത് വിട്ട പുതിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. ഡയറിയെഴുത്തുകാരിയായ ഈ ജൂത പെണ്‍കുട്ടിയെയും കുടുംബത്തെയും രണ്ടാം ലോകമഹായുദ്ധകാലത്ത് നെതര്‍ലന്‍ഡ്സിലെ ജര്‍മന്‍ ആക്രമണകാരികള്‍ക്ക് ഒറ്റിക്കൊടുത്തിരുന്നുവെന്നതിന് യാതൊരു തെളിവുകളുമില്ല. ഒറ്റിക്കൊടുത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തത് എന്നതിനും തെളിവില്ല. മറ്റ് കാരണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ആന്‍ഫ്രാങ്ക് ഹൗസ് മ്യൂസിയം മേധാവി റൊണാള്‍ഡ് ലിയോപോള്‍ഡ് പറഞ്ഞു.
അനധികൃത തൊഴിലാളികളെ കണ്ടെത്താനായി നടത്തിയ പരിശോധന ആന്‍ഫ്രാങ്കിന്റെയും കുടുംബത്തിന്റെയും അറസ്റ്റിന് കാരണമായെന്നാണ് മറ്റൊരു വാദം. 1944 ആഗസ്റ്റ് നാലിനായിരുന്നു ആ റെയ്ഡ് നടന്നത്.
ആനിന്റെ മരണശേഷം അവരുടെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുകയും അത് ആഗോള ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. കൂട്ടക്കൊലയുടെ പ്രതീകമായി ഇവരെ കണക്കാക്കുന്നു. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ പതിനഞ്ചാം വയസിലാണ് ആന്‍ മരിച്ചത്. സഖ്യസേന ക്യാമ്പ് മോചിപ്പിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മരണം.
ആംസ്റ്റര്‍ഡാമിലെ പ്രിന്സെന്ഗ്രാച്ത് കനാലിലെ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് പേര്‍ക്ക് വ്യാജ റേഷന്‍ കാര്ഡുകളുളളതായി പുതിയ ഗവേഷണത്തില്‍ പറയുന്നു. ഇവരെ 1944ല്‍ അറസ്റ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇവരെ വിട്ടയച്ചതായാണ് ഡച്ച് രേഖകളിലുളളത്. ഈ അറസ്റ്റിന്റെ കാര്യം ആനിന്റെ ഡയറിലും പറയുന്നുണ്ട്. ഇത്തരം അറസ്റ്റുകള്‍ ഹേഗിലെ അന്വേഷണസംഘത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. ഇവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഇവിടെ വരികയും പരിശോധന നടത്തുകയും ആനിനെയും കുടുംബത്തെയും പിടികൂടുകയുമായിരുന്നിരിക്കാമെന്നും പറയുന്നു.
നിര്‍ബന്ധിതമായി ജോലി ചെയ്യുക്കുന്നത് തടയാനായി ഇവരെ കണ്ടെത്തി ജര്‍മനിയിലേക്ക് അയച്ചതാകാമെന്നും വാദമുണ്ട്. എങ്കിലും ഇവരെ ചതിച്ചെന്ന വാദം ഗവേഷകര്‍ പൂര്‍ണമായും തളളിക്കളയുന്നുമില്ല. എന്നാല്‍ വ്യാജ റേഷന്‍ കാര്‍ഡും ഇവരുടെ അറസ്റ്റും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. എങ്കിലും ആ നിര്‍ണായക ദിനത്തെക്കുറിച്ച് ഒരുവാക്കുപോലുമില്ല. കൂടുതല്‍ പഠനങ്ങള്‍ ഇനിയും വേണ്ടതുണ്ടെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: