കൊച്ചി: ഐഎസ്എല്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റത് സംഘാടകരുടെ അറിവോടെയെന്ന് സൂചന. ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനായി ടിക്കറ്റുകള്‍ സ്വന്തമാക്കിയ ഒഫീഷ്യലുകളില്‍ ചിലര്‍ ടിക്കറ്റുകള്‍ക്ക് ക്ഷാമം സൃഷ്ടിച്ചു. ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയതോടെ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ മുതലെടുക്കാനുള്ള നീക്കമാണിതിനു പിന്നില്‍.
സംഭവത്തില്‍ മലയാളികളല്ലാത്ത ഒഫീഷ്യലുകളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഉന്നതങ്ങളില്‍ നിന്ന് ഇടപെട്ടതോടെ അവരെ കേസെടുക്കാതെ വിട്ടയച്ചുവെന്നാണ് വിവരം. ഇവരില്‍നിന്ന് അയ്യായിരത്തിലേറെ ടിക്കറ്റുകള്‍ പിടിച്ചെടുത്തതായും സൂചന. ആദ്യ മത്സരങ്ങള്‍ക്ക് അച്ചടിച്ച കോംപ്ലിമെന്ററി പാസുകള്‍ ഐഎസ്എല്‍ മാനേജ്മെന്റുമായി അടുത്തു ബന്ധമുള്ളവര്‍ വഴി വിറ്റിരുന്നു. യഥാര്‍ത്ഥ വിലയുടെ പകുതിക്കാണ് വിറ്റത്.
അതേസമയം, മുതിര്‍ന്ന താരങ്ങള്‍ക്കുള്ള ടിക്കറ്റ് വിതരണത്തില്‍ ക്രമക്കേടുണ്ടായെന്നും ആരോപണം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായ ഐ.എം. വിജയന് കേരള ഫുട്ബോള്‍ അസോസിയേഷന്റെയും ഐഎസ്എല്‍ സംഘാടകരുടെയും ഭാഗത്ത് നിന്ന് നേരിട്ടത് അവഗണന. ഫൈനല്‍ മത്സരം കാണാന്‍ ‘തറ’ ടിക്കറ്റ് നല്‍കിയാണ് താരത്തെ അപമാനിച്ചത്. അതേസമയം, സിനിമാനടന് നിവിന്‍ പോളിക്ക് ലഭിച്ചത് വിഐപി ടിക്കറ്റും. അര്‍ഹതപ്പെട്ട വിഐപി ഗാലറി ടിക്കറ്റ് ചോദിച്ചപ്പോള്‍ താരത്തെ സംഘാടകര്‍ അപമാനിച്ചു. വെറും ബിസിനസായി കളിയെ കാണുന്നത് ഐഎസ്എല്ലിന്റെ തകര്ച്ചക്കിടയാക്കുമെന്ന് ഐ.എം. വിജയന് പറഞ്ഞു.
നികുതി ഇളവും, സൗജന്യ സര്‍ക്കാര്‍ സേവനങ്ങള്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ പറ്റിയാണ് കൊച്ചിയില്‍ കളി നടക്കുന്നത്. കേരളത്തിലെ ഫുട്ബോള്‍ വളര്‍ച്ചയ്ക്ക് ഉതകുമെന്നാണ് സംഘാടകരുടെ വാദം. എന്നാല്‍, സൗജന്യ സേവനം പറ്റി കളിക്കമ്പക്കാരെ കരിച്ചന്തയിലേക്ക് അയയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: