കോഴിക്കോട്: വികസന പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ഡിഎംആര്‍സിയെ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് പന്നിയങ്കര മേല്‍പ്പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേല്‍പ്പാലം നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 50 കോടി 16ലക്ഷം രൂപയായിരുന്നു വകയിരുത്തിയത്.
അനുവദിച്ചതിലും 10 കോടി രൂപ കുറവിലാണ് ഡിഎംആര്‍സി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സിയിലെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതുപോലെ നമ്മുടെ ഉദ്യോഗസ്ഥര്‍ക്കും മാറാന്‍ കഴിയണം. അത്തരമൊരു മാറ്റം അസാദ്ധ്യമല്ല. സംസ്ഥാനത്തെ എല്ലാ പ്രവൃത്തികളും ഡിഎംആര്‍സിയെ ഏല്‍പ്പിയ്ക്കാന്‍ കഴിയില്ല. നമുക്കും ആ നിലയിലേക്ക് വളരാന്‍ കഴിയണം. ഉദ്യോഗസ്ഥര്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യായമായ പുനരധിവാസ പദ്ധതികള്‍ സംയോജിപ്പിച്ച് അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹിക മുന്നേറ്റമുണ്ടായ സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ മുന്‍പന്തിയിലെത്തി. എന്നാല്‍ വ്യാവസായിക രംഗത്ത് ഇതിന് ആനുപാതികമായ മുന്നേറ്റുണ്ടായില്ല. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് ഇതിന് കാരണം.
വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ചില വിഷമതകള്‍ നേരിടേണ്ടതായി വരും. എന്നാല്‍ ഈ വിഷമം കണ്ട് പിന്മാറിയാല് വികസന കാര്യത്തില്‍ പിറകിലാവും. ഗതാഗത രംഗത്തെ അപര്യാപ്തകള്‍ വ്യാവസായിക വളര്‍ച്ചയെ സാരമായി ബാധിക്കും. വ്യാവസായിക മേഖലയില്‍ മുതല്‍ മുടക്കാനെത്തുന്നവര്‍ പിന്തിരിയുന്ന അവസ്ഥയുണ്ട്. ഗതാഗത സൗകര്യങ്ങള്‍ ഇതിനൊരു കാരണമാണ്. ഇതു പരിഹരിക്കാനാണ് ശ്രമം. ജനങ്ങളുടെ യാത്രാദുരിതം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഉള്‍നാടന്‍ ജലഗതാഗതത്തിനും അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് മുഖ്യഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: