ശബരിമല: സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള എട്ടോളം വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ശബരിമലയോട് സര്‍ക്കാര്‍ അവഗണന കാട്ടുന്നു. വകുപ്പുതല ഏകോപനവും അവലോകന യോഗവും പ്രഹസനമാകുന്നു. തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് നിരവധി പ്രശ്നങ്ങള്‍ ഉടലെടുത്തെങ്കിലും ഇതൊന്നും കാണാതെ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
ഭീകരവാദികളുടെ അക്രമം ഉണ്ടാവാന്‍ ഇടയുള്ള കേരളത്തിലെ പ്രധാന രണ്ട് ക്ഷേത്രങ്ങളില്‍ ഒന്നായി ദേശീയ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ശബരിമലയില്‍ സുരക്ഷാഭീഷണിക്ക് വഴിയൊരുക്കും വിധം ആകാശ നിരീക്ഷണ ദൃശ്യങ്ങള്‍ യൂട്യൂബിലൂടെ പ്രചരിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇതുവരെ അന്വേഷണം നടത്താനോ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ആകാശനിരീക്ഷണം നടത്തിയ പോലീസ് സേനയുടെ കനത്ത അനാസ്ഥമൂലമാണ് അതീവ സുരക്ഷാ മേഖലയായ ശബരിമലയുടെ ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ ഇടയാക്കിയത്. തീര്‍ത്ഥാടകര്‍ക്കുനേരെ സമരക്കാരെ നേരിടുന്ന ഭാവത്തില്‍ കമ്പും വടിയുമായി പോലീസ് മര്‍ദ്ദനം അഴിച്ചുവിട്ടപ്പോള്‍ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടും ദേവസ്വം മന്ത്രിയോ സര്‍ക്കാരോ ഇതൊന്നും അറിഞ്ഞതേയില്ല. കുറ്റക്കാരനായ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ശബരിമല ഡ്യൂട്ടിയില്‍നിന്ന് നീക്കി നിര്‍ത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്‍സുലിന്‍ പോലുമില്ലാത്ത സാഹചര്യം സംജാതമായി. താത്ക്കാലിക ജീവനക്കാരടക്കം നിരവധി ഭക്തരാണ് ഇന്‍സുലിന്‍ ഇന്ജക്ഷന് എടുക്കാനാവാതെ പ്രമേഹരോഗത്തിന്റെ മുര്ദ്ധന്യതയിലേക്ക് കടന്നത്. അവശ്യ മരുന്നുകള്‍ ഒന്നുംതന്നെ ഇവിടെ ഇപ്പോഴും ലഭ്യമല്ല.
ഒരോ എട്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഉന്നതര്‍ ചേര്‍ന്ന് അവലോകന പുരോഗതി വിലയിരുത്തേണ്ടതാണ്. എന്നാല്‍ മന്ത്രിയുടെ സാന്നിദ്ധ്യമില്ലാതെ നടക്കുന്ന അവലോകന യോഗങ്ങളെ ഉദ്യോഗസ്ഥര്‍ വെറും പ്രഹസനമായി മാത്രമാണ് കാണുന്നത്. വൃശ്ചികം ഒന്നിന് സന്നിധാനത്തെത്തി മലയിറങ്ങിയ മന്ത്രി പിന്നീട് ഒരുദിവസം പാതിരാത്രിയില്‍ ആരും അറിയാതെ വന്നുപോകുകയാണ് ചെയ്തത്. മുഖ്യമന്ത്രിയടക്കം എട്ട് മന്ത്രിമാര്‍ പങ്കെടുത്ത പമ്പയിലെ മുന്നൊരുക്ക അവലോകന യോഗം മാധ്യമ ശ്രദ്ധപിടിച്ചുപറ്റാനുള്ള സര്‍ക്കാരിന്റെ അടവുനയം മാത്രമായിരുന്നു. മണ്ഡലകാലം അവസാനിക്കാന്‍ ആറുദിവസം മാത്രം ബാക്കിനില്‍ക്കുമ്പോഴും ശബരിമലയിലേക്ക് തിരിഞ്ഞുനോക്കാന്‍ തയ്യാറാവാതെ ദേവസ്വം മന്ത്രിയുടെ നടപടി വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ ശബരിമലയോടുള്ള നയമാണ്.
ശബരിമലയിലെ എല്ലാ കാര്യങ്ങളിലും കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ദേവസ്വം ബോര്‍ഡിനെ കുറ്റംപറഞ്ഞ് തന്റെ ഉത്തരവാദിത്തത്തില്‍ നിന്നു തടിതപ്പാനാണ് മന്ത്രിയുടെ ശ്രമം.
ക്യൂ നില്ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി കോടികള്‍ മുടക്കി നിര്‍മ്മിച്ച ക്യൂകോംപ്ലക്സ് ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിനെതിരെയും പ്രതിഷേധം ഇരമ്പുന്നുണ്ട്. പന്തളം രാജപ്രതിനിധിയുടെ മാളികപ്പുറത്തെ കൊട്ടാരം പൊളിച്ചുനീക്കിയതും വിവാദമായി. രാത്രികാലങ്ങളില്‍ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസ്സം ഭക്തരെയും വ്യാപാരികളെയും ഏറെ ദുരിത്തിലാക്കി. ദര്‍ശനത്തിന് നിരയില്‍ കാത്തുനില്ക്കുന്ന ഭക്തര്‍ക്ക് വെള്ളവും കുടിവെള്ളവും എത്തിക്കുമെന്ന് പ്രഖ്യാപനം നടത്തി ദിനങ്ങള്‍ പിനിടുംമുമ്പ് ഉണ്ടായ അഭൂതപൂര്‍വ്വമായ തിരക്കില്‍ കുടിവെള്ളവും ലഘുഭക്ഷണവും ലഭിക്കാതെ ഭക്തര്‍ നിരയില്‍ കുഴഞ്ഞുവീണു.
തീര്‍ത്ഥാടനകാലത്ത് പോലീസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കാന് ഐജിയില്‍ കുറയാത്ത റാങ്കുള്ള ഒരു ഉദ്യോഗസ്ഥന് ഉണ്ടാവുമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവും നടപ്പായില്ല. പോലീസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ ആയി നിതിന്‍ അഗര്‍വാളിനെയും കോ ഓര്‍ഡിനേറ്റര്‍മാരായി ഐജിമാരായ മനോജ് ഏബ്രഹാം, ശ്രീജിത് എന്നിവരെയാണ് നിയോഗിച്ചത്. ഇത്രയധികം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതലയുള്ള ഇവിടെ പോലീസിന് നാഥനില്ലാത്ത അവസ്ഥയാണ്. പരമ്പരാഗത പാതയായ എരുമേലി-വലിയാനവട്ടം വഴി പമ്പയിലേക്കുള്ള കാനനപാതയില്‍ വെള്ളവും വെളിച്ചവുമില്ലാതെ ഭക്തര്‍ വലയുകയാണ്.
പോലീസിന്റെ സാന്നിദ്ധ്യവും ഇവിടെയില്ല. പുല്ലുമേട്-പാണ്ടിത്താവളം-സന്നിധാനം പാതയിലും ഒരു ക്രമീകരണവും ഒരുക്കിയിട്ടില്ല. ഇത്രയൊക്കെ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും ദേവസ്വം മന്ത്രി ഇതിനൊന്നും പരിഹാരം കാണാതെ ബോര്‍ഡിനെ കുറ്റപ്പെടുത്താന്‍ മാത്രമാണ് ശ്രമിക്കുന്നത്. സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ നിലപാടിന് വിരുദ്ധമായ നിരീശ്വരവാദികളുടെ പക്ഷം ചേര്‍ന്ന് കോടതില്‍ സത്യവാങ്മുലം നല്കിയ സര്‍ക്കാര്‍ ശബരിമലയിലും നിരീശ്വരവാദം നടപ്പിലാക്കാനാണ് പരിശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: