ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജയ്ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസര്‍, സഹോദരന് എം.എ റൗഫ് അസ്ഗര്‍, ലോഞ്ചിംഗ് കമാന്‍ഡര്‍ ഷാഹിദ് ലത്തീഫ്, പ്രധാന നേതാക്കളിലൊരാളായ കാഷിഫ് ജാന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കുറ്റപത്രം.
ജയ്ഷെ മുഹമ്മദ് ഭീകരരുടെ പങ്ക് വ്യക്തമാക്കുന്ന മൊഴികളും ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പടെയുള്ള വ്യക്തമായ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതായി എന്‍ഐഎ ഡയറക്റ്റര്‍ ജനറല്‍ ശരദ്കുമാര്‍ അറിയിച്ചു.അന്വേഷണം വിശാലമായതും ബുദ്ധിമുട്ടേറിയതുമായിരുന്നുവെന്ന് എന്‍ഐഎ ഡയറക്റ്റര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു
പത്താന്‍കോട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ജനുവരി രണ്ടിന് മസൂദ് അസര്‍ വീഡിയോ പുറത്തു വിട്ടിരുന്നു. അതില്‍ ഇയാളുടെ സഹോദരനായ റൗഫ് അസ്ഗര്‍, അസറിന് ആക്രമണത്തിലുളള പങ്കിനേക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഭാരതം പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരിക്കുന്ന കുറ്റവാളിയാണ് മൗലാന മസൂദ് അസര്‍. 1999ല്‍ ഭീകരര്‍ റാഞ്ചിയ വിമാനമായ ഐ.സി-814ലെ യാത്രക്കാരെ മോചിപ്പിക്കുന്നതിനായി ഇയാളെ ജയിലില്‍ നിന്നു മോചിപ്പിക്കേണ്ടി വന്നിരുന്നു.
പത്താന്‍കോട്ട് വ്യോമസേന താവളത്തിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: