തലയോലപ്പറമ്പ്: സ്വകാര്യ പണമിടപാടുകാരനായ കാലായില്‍ മാത്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വഴിത്തിരിവില്‍. ഷോപ്പിങ് കോംപ്ലക്സിന് പുറത്ത് നിന്ന് ആറ് എല്ലിന് കഷണങ്ങളും വാച്ചും കണ്ടെത്തിയ.ഇതോടെ കെട്ടിടത്തിനുള്ളിലെ മണ്ണ് നീക്കുന്നത് നിര്‍ത്തി.
രണ്ടു ദിവസം മുമ്പ് നിര്‍ത്തിവച്ച തെരച്ചില്‍ ഇന്നലെ പുനരാരംഭിച്ചു. ഷോപ്പിങ് കോംപ്ലക്സിന് സമീപത്തെ പുരയിടത്തോട് ചേര്‍ന്നുള്ള മതിലിനരികിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് എല്ലിന് കഷണങ്ങളും വാച്ചും ലഭ്യമായത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കംചെയ്ത് അധികം കഴിയുന്നതിന് മുമ്പുതന്നെ ആദ്യ എല്ലിന് കഷണം ലഭിച്ചു. മൂന്നടിയോളം താഴ്ത്തിയപ്പോഴാണ് ഇത് ലഭിച്ചത്. പ്രതി അനീഷിനെയും സ്ഥലത്ത് എത്തിച്ചിരുന്നു. അസ്ഥികളുടെ അവശിഷ്ടങ്ങളും വാച്ചും കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം വരെ ഇരുട്ടില്‍തപ്പിയ അന്വേഷണ സംഘത്തിന് പിടിവള്ളിയായി. ലഭിച്ച അസ്ഥിക്കഷണങ്ങള്‍ മനുഷ്യന്റേതാണെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയുള്ള കെ.ജി. സൈമണ്‍ പറഞ്ഞു.
പ്രതി അനീഷിന്റെ മൊഴി രേഖപ്പെടുത്തിയശേഷം എട്ടുവര്‍ഷം മുമ്പ് കൊല നടക്കുമ്പോള്‍ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ തറയുള്‍പ്പെടെ തുരന്ന് പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പ്രതി കബളിപ്പിച്ചോ എന്ന സംശയത്തിലായിരുന്നു പോലീസ്. ഇതേ തുടര്‍ന്ന് കത്തെഴുതിയ അനീഷിന്റെ സഹതടവുകാരനായ പ്രേമന് , അച്ഛന് വാസു എന്നിവരെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനീഷിനെ വീണ്ടും ചോദ്യം ചെയ്തതിലൂടെയാണ് മൃതദേഹം മറവ് ചെയ്ത യഥാര്‍ത്ഥ സ്ഥലത്തെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭ്യമായത്.
അസ്ഥിക്കഷണം മരിച്ച മാത്യുവിന്റെതാണെന്നു ഉറപ്പുവരുത്താന്‍ ഡിഎന്‍എ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധനകള്‍ ആവശ്യമാണ്.
ഇതിനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. വാച്ച് മാത്യുവിന്റേതാണെന്ന് മകള്‍ നൈസി തിരിച്ചറിഞ്ഞിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയുള്ള കെ.ജി. സൈമണ്‍, വൈക്കം എഎസ്പി കറുപ്പ സ്വാമി, സി.ഐ. നവാസ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: