മട്ടന്നൂര്‍(കണ്ണൂര്‍): ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന് മട്ടന്നൂര്‍ കൊടോളിപ്രം ചക്കേലക്കണ്ടി വീട്ടില്‍ രതീഷിന് ആയിരങ്ങളുടെ പ്രണാമം. സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
വീട്ടിനു സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍, ദുഖം തളംകെട്ടി നിന്ന അന്തരീക്ഷത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു. രാവിലെ കരിപ്പൂരില്‍ വിമാനമാര്‍ഗമെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് 2.15ഓടെയാണ് തുറന്ന സൈനിക വാഹനത്തില്‍ ജന്മദേശമായ കൊടോളിപ്രത്തെത്തിയത്. രാജ്യത്തിനു വേണ്ടി ജീവന്‍ബലിയര്‍പ്പിച്ച ജവാന്റെ മൃതദേഹം ഒരുനോക്കുകാണാന്‍ നട്ടുച്ച വെയിലിലും വഴിയിലുടനീളം ആളുകള്‍ കാത്തുനിന്നു.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അന്ത്യോപചാരമര്‍പ്പിച്ചു. പി.കെ.ശ്രീമതി എം.പി, എം.എല്‍.എമാരായ ഇ.പി ജയരാജന്, പി.സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി, എസ്.പി സഞ്ജയ് കുമാര്‍ ഗുരുഡിന്, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ദേശീയ സമിതിയംഗം പി.കെ.വേലായുധന്, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത് തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന-ജില്ലാതല നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
രാവിലെ 9.10ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച സൈനികന്റെ മൃതദേഹം അദ്ദേഹം അംഗമായ കോയമ്പത്തൂര്‍ 44 ഫീല്‍ഡ് റെജിമെന്റ് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ എം രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള 19 അംഗ സൈനിക സംഘം ഏറ്റുവാങ്ങി. കണ്ണൂര്‍ 122 ടി.എ ബറ്റാലിയന് കമാന്റിംഗ് ഓഫീസര്‍, സെക്കന്റ് ഇന്‍ കമാന്റ് ഓഫീസര്‍, കണ്ണൂര്‍ ഡി.എസ്.സി കമാന്റിംഗ് ഓഫീസര്‍, സതേണ്‍ കമാന്റ്, കേരള ആന്റ് കര്‍ണാടക ജി.ഒ.സിമാര്‍, യുദ്ധ സ്മാരക കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ ജവാന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പരേതനായ ചക്കേലക്കണ്ടി പയ്യാടക്കന്‍ രാഘവന് നമ്പ്യാരുടെയും ചക്കേലക്കണ്ടി ഓമനയമ്മയുടെയും ഏക മകനാണ് 35കാരനായ രതീഷ്. വി.സി ജ്യോതിയാണ് ഭാര്യ. അഞ്ചുമാസം പ്രായമുള്ള കാശിനാഥനാണ് ഏക മകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: